നിറഞ്ഞു നിൽക്കുന്ന പച്ചപ്പിനപ്പുറത്തെ കരിമ്പാറക്കൂട്ടം.. കണ്ണെത്താദൂരത്തോളം പ്രദേശത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന അനങ്ങന്‍മല പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്. ഏതു സമയത്തും ഏതു ചൂടിലും ഉള്ളം കുളിർപ്പിക്കാൻ വന്നെത്താവുന്ന ഇടം. പച്ച നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങളും കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ നീങ്ങിമാറുന്ന മേഘങ്ങളും പിന്നെ കോടമഞ്ഞും കൂടുന്ന അനങ്ങന്‍മല പാലക്കാട് യാത്രയിൽ ഒന്നു കയറിക്കാണേണ്ട ഇടം തന്നെയാണ്.
അനങ്ങൻ മലയെക്കുറിച്ച് പറയുമ്പോൾ തുടങ്ങേണ്ടത് രാമായണത്തിൽ നിന്നാണ്. രാമാ-രാവണ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇന്ദ്രജിത്തിന്റെ ആയുധമേറ്റ് പരിക്കേറ്റ ലക്ഷമണൻ മരണത്തോടടുത്തു കിടക്കുന്നു. രക്ഷിക്കാനായി ആകെയുള്ള വഴി മൃതസഞ്ജീവനിയാണ്. ഹിമാലയത്തിലെ ദ്രോണഗിരിയിലേക്ക് മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന് മലയടക്കമാണ് തിരികെ കൊണ്ടുവന്നത്. വരുന്ന വഴി മയുടെ ഒരു ഭാഗം ഇന്നു അനങ്ങൻമലയുള്ള സ്ഥലത്ത് പതിച്ചത്രെ.

എത്ര ശ്രമിച്ചിട്ടും അനങ്ങുക പോലും ചെയ്യാതിരുന്ന ഇതുപേക്ഷിച്ച് ബാക്കി മലയുമായി ഹനുമാൻ പോയെന്നാണ് വിശ്വാസം. അന്നു വീണ, എടുക്കാൻ നോക്കിയിട്ട് ചലിക്കുക പോലും ചെയ്യാത്ത മലയാണ് ഇന്നത്തെ അനങ്ങൻമല. ഇവിടുത്തെ ഔഷധസമ്പത്തും ജൈവവൈവിധ്യവും ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് തന്നെയാണ്. ഇന്ന് കേരളാ വനംവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടം ഇന്ന് ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ്.
ഭാരതപ്പുഴയുടെ കാഴ്ച, മനോഹരമായ ഭൂപ്രകൃതി, പാറക്കെട്ട്, മികച്ച അന്തരീക്ഷം, തണുത്ത കാറ്റ് എന്നിങ്ങനെ സഞ്ചാരികലെ പിടിച്ചുനിർത്തുന്ന പല കാര്യങ്ങളും ഇവിടെയുണ്ട്.

PC: Kerala Forest Department
ഒറ്റപ്പാലം താലൂക്കിൽ മൂന്ന് പഞ്ചായത്തുകളിലായി 2500 കിലോമീറ്റർ വിസ്തൃതിയിലാണ് അനങ്ങൻമലയുള്ളത്. നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. സാഹസിക യാത്രയും ട്രെക്കിങ്ങും കുട്ടികളുടെ പാർക്കും വിശ്രമകേന്ദ്രങ്ങളും വ്യൂ പോയിന്‍റും കൂടാതെ ഒരു ചെറിയ വെള്ളച്ചാട്ടവും ഇവിടെ കാണാനുണ്ട്.
പാറക്കെട്ടിലൂടെ കുറച്ചു ദൂരം മുകളിലേക്ക് കയറണം. ഇതിനായി കൈവരികൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനങ്ങൻ, കൂനൻ എന്നീ മലകളെ ബന്ധിപ്പിക്കുന്ന നടപ്പാലവും ഇവിടെ കാണാം. ഈ മലകളിലെ കാഴ്ച കാണാൻ പറ്റിയ വ്യൂ പോയിന്‍റും അവിടെ ചെന്നിരുന്ന് കാഴ്ച കാണാനുള്ള റോക്ക് ബെഞ്ചും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹസ പ്രിയർക്കായി റോക്ക് ക്ലൈംബിങ്ങിന് പറ്റിയ പ്രദേശം കൂടിയാണിത്.
കൂടാതെ പണിക്കര്‍കുന്നും ചെറുവെള്ളച്ചാട്ടവും കീഴൂരിലെ നീർപ്പാലവും ചസന്ദർശിച്ചേ അനങ്ങൻമലയിലെത്തുന്ന സഞ്ചാരികൾ മടങ്ങാറുള്ളൂ. പാലക്കാട് ജില്ലയിൽ കുടുംബവുമൊന്നിച്ച് വരാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണിത്.
അനങ്ങൻമല ട്രെക്കിങ്
രാവിലെ 10.00 മുതൽ വൈകുന്നേരം 3.00 മണി വരെയാണ് അനങ്ങൻമല ട്രെക്കിങ് ചെയ്യാനുള്ള സമയം. നാല് പേർക്ക് 250 രൂപയാണ് നിരക്ക്. 50 സീറ്റുകളാണ് ഒരു ദിവസം ലഭ്യമായിട്ടുള്ളത്. https://keralaforestecotourism.com/app/booking/611/Trekking.html എന്ന വെബ്സൈറ്റ് അഡ്രസിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
പാലക്കാട് നിന്ന് 45 കിലോമീറ്ററും ഒറ്റപ്പാലത്തു നിന്ന് 15 കിലോമീറ്ററും ആണ് അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ളത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചിന്‍റെ കീഴിലാണ് അനങ്ങൻമലയുള്ളത്. ഈ പ്രദേശം മുഴുവൻ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9. 30 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശനം. കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് പ്രവേശന നിരക്ക്. കാറുകൾക്ക് കവാടത്തിനടുത്തും ഇരുചക്രവാഹനങ്ങൾക് ടിക്കറ്റ് കൗണ്ടറിന് സമീപം മുതൽ കവാടം വരെയും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












