കുല്‍ധാര വില്ലേജ്
19-ാം നൂറ്റാണ്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു വലിയ ഗ്രാമം. ഇന്നവിടെ ചെന്നാല്‍ കാത്തിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ കുറേയേറെ പഴയ വീടുകളും അതിന്‍റെ അവശിഷ്ടങ്ങളും... ഇന്ന് ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഒരു പൈതൃക സ്ഥലമായി പരിപാലിക്കുന്ന ഇവിടംആണ് കുല്‍ധാര ഗ്രാമം.
1825 -ൽ ആണ് ഇവിടം ആളുകള്‍ ഉപേക്ഷിച്ചു പോയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ജീവിക്കുവാന്‍ സാധിക്കാത്ത തരത്തില്‍ ശാപമേറ്റു വാങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ഗ്രാമം അന്ന് ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അവശേഷിപ്പിച്ച്, 83 അയൽ ഗ്രാമങ്ങളിലെ ആളുകളോടൊപ്പം ഇവിടുത്തെ ഗ്രാമവാസികളും കൂടി എവിടേക്കാണ് പോയതെന്ന് ഇന്നും അറിയില്ല! ഇന്നും ഇരുട്ടായിക്കഴിഞ്ഞാല്‍ സഞ്ചാരികള്‍ക്ക് ഇവിടെ ഇന്നും പ്രവേശിപ്പിക്കാറില്ല.
PC: Chandra
ബാന്‍ഗഡ് കോട്ട
സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന കോട്ടയാണ് ബാന്‍ഗഡ് കോട്ട. മാന്‍സിംഗിന്റെ മകന്‍ മധോസിംഗ് 1613ലാണ് മനോഹരമായ ഈ കോട്ട നിര്‍മ്മിച്ചത്. ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം അജബ്സിംഗിന്റെ കാലത്ത് ഈ കോട്ട ആളുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചതായാണ് ഐതിഹ്യം. കോട്ട കൂടാതെ മൂന്നു ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ആണിത് സ്ഥിതി ചെയ്യുന്നത്.
PC: Shahnawaz Sid
ബ്രിജ്‌രാജ് ഭവൻ
ഒരു കാലത്ത് സമ്പന്നമായ കൊട്ടാരമായിരുന്നു ബ്രിജ്‌രാജ് ഭവൻ. പഴയ കൊട്ടാരത്തിന്റെ പൈകൃകം അവകാശപ്പെടുവാന്‍ ഇല്ലായെങ്കിലും ഇന്നിത് ഒരു പൈതൃക ഹോട്ടലായി പ്രവര്‍ത്തിക്കുന്നു. മേജർ ചാൾസ് ബർട്ടൺ എന്ന ഇംഗ്ലീഷ് സൈനികന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതോടു കൂടിയാണ് കൊട്ടാരത്തിന്റെ ചരിത്രം മാറുന്നത്. അതിനു ശേഷം ഇവിടം പ്രേതബാധയ്ക്ക് കുപ്രസിദ്ധമാണ്. ഉറങ്ങരുതെന്ന് ഇംഗ്ലീഷിൽ ആജ്ഞാപിക്കുന്ന ഒരാളുടെ ശബ്ദം പലപ്പോഴും കേൾക്കുന്നതായി ഹോട്ടലിലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡുകള്‍ രാത്രി കാവലിനിടെ ഉറങ്ങിയാല്‍ ഈ പ്രേതം അവരെ ഉപദ്രവിക്കുമത്രെ! മേജറിന്റെ ആത്മാവ് അതിഥികളെ ഉപദ്രവിക്കില്ല എന്നാണ് വിശ്വാസം.
ജഗത്പുര
രാത്രിയാത്ര ഒഴിവാക്കണമെന്ന് പ്രദേശവാസികള്‍ നിഷ്കര്‍ഷിക്കുന്ന ഇടങ്ങളിലൊന്നാണ് ജഗത്പുര. ജയ്പൂരിലെ ഒരു ജനവാസ മേഖലയാണിത്. ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്ന രാജാവിന്‍റെ അത്യാര്‍ത്തി മൂലം ജനങ്ങള്‍ പട്ടിണികിടന്ന് മരണത്തിന് കീഴടങ്ങിയത്രെ. അതിനു ശേഷം രാത്രിയാകുമ്പോള്‍ ഇവിടെ അശരീരികളായും നിലവിളികളായും ശബ്ദങ്ങള്‍ കേള്‍ക്കാമത്രെ. വെളുത്ത വസ്ത്രം ധരിച്ച ആളുകള്‍ രാത്രിയില്‍ ഇതുവഴി നടന്നു പോകുന്നതു കണ്ടിട്ടുണ്ടെന്നും പല റിപ്പോര്‍ട്ടുകളും ഉണ്ട്.
റാണാ കുംഭാ കൊട്ടാരം
അതിഗംഭീര നിര്‍മ്മിതിയായ ചിറ്റോർഗഡ് കോട്ടയ്ക്കുള്ളിലെ റാണ കുംഭ കൊട്ടാരമാണ് പേടിപ്പിക്കുന്ന മറ്റൊരിടം. രാജസ്ഥാന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ചിറ്റോർഗഡ് കോട്ടയ്ക്കുള്ളിലെ ഈ കൊട്ടാരം പക്ഷേ, പേടിപ്പിക്കുന്ന ഇടമാണെന്ന് പലര്‍ക്കും അറിവില്ല. ഡൽഹിയിലെ സുൽത്താൻ ആയിരുന്ന അലാവുദ്ദീൻ ഖൽജി കൊട്ടാരം ആക്രമിച്ചപ്പോൾ റാണി പദ്മിനി ഉള്‍പ്പെടെ കൊട്ടാരത്തിലെ 700 സ്ത്രീകൾ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ സ്വയം ചിതകൊളുത്തി ഇവിടെ വെച്ച് മരിച്ചുനത്രെ. അന്നുമുതൽ, അവരുടെ ആത്മാവ് കൊട്ടാര സമുച്ചയത്തിലുടനീളം അലഞ്ഞുതിരിയുന്നുവെന്ന് പറയപ്പെടുന്നു.
PC:Shakti
സുധാബായ്
പുഷ്കറിനടുത്തായി സ്ഥിതി ചെയ്യുന്ന സുധാബായ് പ്രേതബാധയ്ക്കല്ല, പ്രേതം ഒഴിപ്പിക്കലിന് പേരുകേട്ട ഇടമാണ്. വര്‍ഷത്തില്‍ ഒരു ദിവസം പ്രേതബാധ ഒഴിവാക്കുവാനായി ആളുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നു. ആത്മാക്കളിൽ നിന്ന് മോചിപ്പിക്കുന്നതിന് ഒരു കിണറിലെ വിശുദ്ധ വെള്ളത്തിൽ കുളിച്ചാല്‍ മതിയെന്നാണ് വിശ്വാസം.