വുളാര്‍ ലേക്ക്, ജമ്മു കാശ്മീര്‍
സമീപഭാവിയില്‍ തന്നെ അപ്രത്യക്ഷമാകുവാന്‍ സാധ്യതയുള്ള കാഴ്ചകളില്‍ ഒന്നാണ് ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന വുളാര്‍ തടാകത്തിന്‍റേത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളിൽ ഒന്നായ ഇത് ബാണ്ഡിപ്പൂർ ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. പുരാണങ്ങളിൽ മഹാപദ്മസരസ്സ് എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഉല്ലോല എന്നുമിത് അറിയപ്പെട്ടിരുന്നു. തടാകത്തിന്റെ വലുപ്പവും ഇവിടുത്തെ കാറ്റുമൂലമുണ്ടാകുന്ന തിരകളും കാരണം പ്രക്ഷുബ്ദമായിരുന്നതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്.
സമുദ്രനിരപ്പിൽ നിന്നും 1580 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വുളർ തടാകത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്ത്രപരവുമായ പ്രത്യേകതകൾ കാരണം 1986-ൽ ഇതിനെ ദേശീയപ്രാധാന്യമുള്ള തണ്ണീർത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നീർക്കോഴികളെ വേട്ടയാടുന്നതും മലിനീകരണവും മൂലം ജലാശയം ചുരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
PC:Imran Rasool Dar
സുന്ദര്‍ബന്‍സ്, പശ്ചിമ ബംഗാള്‍
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകള്‍ എന്നറിയപ്പെടുന്ന സുന്ദര്‍ബന്‍ ഇന്ന് നാശത്തിന്റെ പാതയിലാണ്. താഴ്ന്ന ഡെല്‍റ്റാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടം വെള്ളത്തിനടിയിലാകുവാനുള്ല സാധ്യതകള്‍ അധികമാണ്. കൂടാതെ, ആഗോളതാപനത്തിന്റെ വർദ്ധിച്ചുവരുന്ന ആഘാതം കാരണം ഇവിടം ഉടന്‍തന്നെ ചരിത്രമായേക്കും എന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയുടെ ആമസോണ്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമായ ഇവിടെ മാത്രമാണ് ലോകത്തില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കടുവകള്‍ വസിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന വിധത്തിലാണ് ഈ കാടുള്ളത്. 10,000 ചതുരശ്ര കിലോമീറ്ററാണ് ഇതിനുള്ളത്. ഇതിൽ 4000 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലും ബാക്കി വരുന്ന 6000 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലുമായി കിടക്കുന്നു.
PC:Kazi Asadullah Al Emran
രാമസേതു, തമിഴ്നാട്
ഇന്ത്യയില്‍ രാമസേതു എന്നും പുറത്തേയ്ക്ക് ആഡംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന നമ്മുടെ രാമസേതു പാലം വിശ്വാസപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. വിശ്വാസങ്ങളില്‍ പറയുന്നതു പ്രകാരം സീതയെ രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ രാമന്‍ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കെട്ടിയ പാലമാണിത്. ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് ശ്രീലങ്കയിലെ വിശ്വാസങ്ങള്‍ പറയുന്നത്.
ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കില്‍ കപ്പല്‍ കനാല്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി പണിപ്പുരയിലാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇവിടുത്തെ ജൈവവൈവിധ്യം നശിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ജയ്സാല്‍മീര്‍ കോട്ട
സുവര്‍ണ്ണ കോട്ട എന്നറിയപ്പെടുന്ന ജയ്സാല്‍മീര്‍ രാജസ്ഥാനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നും ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ കോട്ടയുമാണ്. പഴയ നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും കോട്ടയ്ക്കുള്ളിൽ താമസിക്കുന്നതിനാൽ, ലോകത്തിലെ വളരെ ചുരുക്കം "ജീവനുള്ള കോട്ടകളിൽ" ഒന്നായാണ് ഇത് അറിയപ്പെടുന്നത്. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉൾക്കൊള്ളുന്നതിനായി കോട്ടമതിലിനു പുറത്തുള്ള ആദ്യത്തെ വാസസ്ഥലങ്ങൾ 17-ാം നൂറ്റാണ്ടിൽ ഉയർന്നുവന്നതായി പറയപ്പെടുന്നു. റാവൽ ജൈസൽ രാജാവ് 1156-ൽ പണികഴിപ്പിച്ച ഈ കോട്ടയിൽ ഏകദേശം 5,000-ത്തോളം ആളുകളുകള്‍ വസിക്കുന്നു.
കോട്ടയ്ക്കുള്ളിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയും ആധുനിക പ്ലംബിങ് ഘടനയും കോട്ടയെ നശിപ്പിക്കുന്നതായാണ് പറയപ്പെടുന്നത്.
PC:Rajesh Kapoor
ബൽപാക്രം വനം, മേഘാലയബൽപാക്രം വനം, മേഘാലയ
മേഘാലയയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ബൽപാക്രം ദേശീയോദ്യാനം ഇവിടുത്തെ പ്രകതി മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. പ്രാദേശിക ഗാരോ ഗോത്രങ്ങളുടെ ആവാസകേന്ദ്രമാണിത്. ഐതിഹ്യമനുസരിച്ച്, മരിച്ചവരുടെ ആത്മാക്കൾ വിശ്രമിക്കുന്ന സ്ഥലമാണിത്. സമൃദ്ധമായ പച്ചപ്പും വന്യജീവികളും ഉള്ള ഈ സ്ഥലം പ്രകൃതിക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഒരു പറുദീസയാണ്.
കൽക്കരി ഖനികളും അണക്കെട്ടുകളും കാരണം ഇവിടുത്തെ വനമേഖ ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സമീപഭാവിയിൽ ഈ മേഖലയിലെ എല്ലാ മൃഗങ്ങളുടെയും ജൈവവൈവിധ്യത്തിന്‍റെയും നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് കരുതപ്പെടുന്നത്.
PC:James Gabil Momin
ലക്ഷദ്വീപിലെ പവിഴപ്പുറ്റ്
കടലിന്‍റെയും കരയുടെയും അതിമനോഹരമായ സംഗമസ്ഥാനമായ ലക്ഷദ്വീപ് എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. അതിശയിപ്പിക്കുന്ന പവിഴപ്പുറ്റുകൾ ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളില്‍ ഒന്നാണ്.
നിര്‍ഭാഗ്യവശാല്‍ ഇത് ഇന്ന് നാശത്തിന്‍റെ വക്കിലേക്ക് അടുക്കുകയാണ്. അമിതമായ സ്ഫോടന മത്സ്യബന്ധനം, നാവിഗേഷൻ പാതകളിലെ മാറ്റം, പവിഴപ്പുറ്റുകളുടെ ഖനനം എന്നിവയാണ് ഇവിടുത്തെ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമായി പറയുന്നത്. ഇതുകൂടാതെ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നത് ഇവിടുത്തെ പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണ്, ഇപ്പോഴൊന്നും ചെയ്തില്ലെങ്കിൽ പവിഴപ്പുറ്റുകളും വൈകാതെ ചരിത്രത്തിന്റെ ഭാഗമാകും.