ഏകദേശം 90 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കോടമഞ്ഞും മഴയും ആസ്വദിച്ചൊരു യാത്ര. മുന്നറിയിപ്പില്ലാതെ മഞ്ഞെത്തുന്ന വഴിയിലൂടെ, മാലിനമാകാത്ത വായു ശ്വസിച്ച് തനി നാടൻ ഇടങ്ങള് താണ്ടി എത്തിച്ചേരുന്ന ഗവി മലയാളികളുടെ എത്ര പോയാലും മതിയാവാത്ത യാത്രാ മോഹങ്ങളിൽ ഒന്നാണ്. കുന്നുകളും മലകളും കണ്ട്, അണക്കെട്ടുകളും വ്യൂ പോയിന്‍റുകളും ആസ്വദിച്ച് ഗവിയിലേക്ക് ഈ ഓണക്കാലത്ത് ഒരു യാത്ര പോയാലോ
അതെ, ഈ ഓണം അവധിക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരിൽ ഭൂരിഭാഗവും പോകാനുദ്ദേശിക്കുന്ന ഇടങ്ങളിലൊന്ന് പത്തനംതിട്ടയിലെ ഗവി ആണ്. ഇക്കോ-ടൂറിസത്തിന്‍റെ സാധ്യതകൾ കേരളത്തിനും സഞ്ചാരികൾക്കും പരിചയപ്പെടുത്തിയ ഇവിടെ പക്ഷേ വരുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. ഇതാ ഗവിയിലേക്ക് ഓണാവധിക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

ഗവി
പ്രകൃതി സ്നേഹികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ഗവി ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കുന്നവരാണ് സഞ്ചാരികൾ. നാളുകളോളം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഗവി സഞ്ചാരികളുടെ സ്വന്തം ഇടമാകുന്നത് 'ഓർഡിനറി' എന്ന മലയാള സിനിമയിലൂടെയാണ്. പിന്നീട് 2022 ഡിസംബർ മുതല്‍ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ഗവിയിലേക്ക് ബജറ്റ് യാത്രകൾ ഒരുക്കിയതോടെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും സഞ്ചാരികൾ ഗവിയിലേക്കെത്തി.
ഗവി യാത്ര
ഒരൊറ്റ ദിവസം മുഴുവനായും ചെലവഴിക്കുവാനുണ്ടെങ്കിൽ ആർക്കും വരാൻ സാധിക്കുന്ന ഇടമാണ് ഗവി. ഏതുപ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന കാഴ്ചകൾ ആണ് ഗവിയുടെ ഹൈലൈറ്റ്. കാട്ടിലൂടെയുള്ള ഏകദേശം 90 കിലോമീറ്ററിലധികം ദൂരം വരുന്ന യാത്രയിൽ കാട്ടുപോത്തും മാനും ഭാഗ്യം കൂടെയുണ്ടെങ്കിൽ കാട്ടാനയും വരെ കാണാൻ സാധിക്കും. കുട്ടികളെ ത്രില്ലടിപ്പിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ടല്ലോ! കാടിന്‍റെ പച്ചപ്പിനു നടുവിലൂടെയുള്ള ഡ്രൈവിങ്ങും പ്രത്യേകം ഇടങ്ങളിൽ വണ്ടി നിർത്തിക്കാണാൻ കഴിയുന്ന കാഴ്ചകളും ഫോട്ടോഗ്രാഫിക് സ്പോട്ടുകളുമാണ് മുതിർന്നവരെ ആർഷിക്കുന്നത്.

ഓണം ഗവിയിൽ
കേരളത്തിന്‍റെ ഏതുഭാഗത്തു നിന്നും എത്തിച്ചേരാൻ സാധിക്കുന്ന ഗവിയിൽ ഓണം അവധി ചെലവഴിക്കാൻ കാത്തിരിക്കുന്നവർ ഒരുപാടുണ്ട്. കെഎസ്ആർടിസിയുടെ പത്തനംതിട്ട-ഗവി-കുമളി റൂട്ടിലൂടെയും തിരിച്ചുമുള്ള സാധാരണ ബസ് യാത്രയാണ് ഗവി കാണാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ വഴി. ഇതല്ലാതെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും നടത്തുന്ന ബജറ്റ് ടൂറ്‍ വഴി ഇവിടേക്ക വരാം.
സ്വന്തം വാഹനത്തിൽ വരാൻ പ്ലാൻ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഒരു ദിവസം വെറും 30 പാസുകൾ മാത്രമാണ് സ്വകാര്യവാഹനങ്ങൾക്ക് ഗവി യാത്രയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതിനായി മുൻകൂട്ടി https://gavikakkionline.com/ എന്ന സൈറ്റിൽ ബുക്കിങ് നടത്തണം. യാത്ര ചെയ്യുന്ന വാഹനം, നമ്പർ, ആളുകളുടെ എണ്ണം, പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ നല്കണം. ബുക്കിങ് സമയത്തും യാത്രയിലും നിങ്ങളുടെ തിരിച്ചറിയൽ രേഖയും കരുതണം.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ ഗവിയിലേക്കുള്ള യാത്ര അനുവദിക്കില്ല. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും മുതിർന്നവർക്ക് 70 രൂപയും ആണ് ഫീസ്. വിദേശികൾക്ക് പ്രത്യേക ഫീസാണ്. ഓൺലൈൻ വഴി ടിക്കറ്റെടുത്തവർ ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ടിക്കറ്റ് കൗണ്ടറിലെത്തി പ്രവേശന ബുക്കിങ് കാണിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
മാത്രമല്ല, രാവിലെ 6.30 മുതൽ 11.00 മണി വരെ മാത്രമേ പ്രവേശനം സാധ്യമാകൂ. ഇവിടുന്ന് നേരേ ഗവിയിലേക്ക് പോയി അതുവഴി വൈകിട്ട് 6.00 മണിയ്ക്കു മുന്‍പായി വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി കടന്നുപോകേണ്ടതാണ്. ഇതേ റൂട്ടിൽ മടക്കയാത്ര അനുവദിക്കില്ല. അതായത് ഗവിയിൽ നിന്ന് വണ്ടിപ്പെരിയാർ വഴി കെകെ റോഡിലൂടെയായിരിക്കും മടക്കയാത്ര.

ഓണത്തിന് ഗവിയിലേക്ക് വരുമ്പോൾ
പൊതുവേ ഓണം തിരക്കേറിയ സമയമാണ് ഗവിയിൽ. സ്വന്തം വാഹനത്തിലാണെങ്കിൽ എൻട്രി പാസും പാക്കേജ് വഴിയാണെങ്കിൽ സീറ്റും നേരത്തെതന്നെ ഉറപ്പുവരുത്തുക. കാടിനുള്ളിലൂടെ കടന്നുപോകേണ്ട യാത്രയായതിനാൽ വാഹനത്തിന്റെ കണ്ടീഷൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലുള്ള വാഹനം എടുക്കുന്നതായിരിക്കും യാത്രയ്ക്കും വണ്ടിക്കും ഒരുപോലെ സുരക്ഷിതം.
പ്ലാസ്റ്റിക്കുകൾ, മാലിന്യങ്ങൾ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുക. അനുമതിയില്ലാത്ത ഇടങ്ങളിൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങാതിരിക്കുക, കാടിനുള്ളിലേക്ക് പോവാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക. അവശിഷ്ടങ്ങൾ കാട്ടിൽ കളയാതിരക്കുക. മദ്യപാനവും പുകവലിയും യാത്രയിൽ ഒഴിവാക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












