ബാംഗ്ലൂർ ഇന്‍റർനാഷണൽ എയർപോർട്ട്
എയർപോർട്ട് പോലെ തിരക്കേറിയ ഒരിടത്താണോ പ്രേതങ്ങളുടെയും ആത്മാക്കളുടെയും കളി എന്നല്ലേ വിചാരിക്കുന്നത്...പക്ഷേ, ഇവിടുള്ളവർ പറയുന്നതനുസരിച്ച് ബാംഗ്ലൂർ എയർപോർട്ടിൽ പ്രേതങ്ങളുടെ ശല്യമുണ്ടത്രെ. കാർഗോയിലൂടെയും മറ്റും വെളുത്ത നിറത്തിലുള്ള സാരിയുമുടുത്ത് ഒരു സ്ത്രീ കറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ടത്രെ. അതുകൊണ്ടു തന്നെ കർണ്ണാടകയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമായാണ് ഇവിടം അറിയപ്പെടുന്നതും.
വിക്ടോറിയ ഹോസ്പിറ്റൽ
ഒരു ഹോസ്പിറ്റലാണെങ്കിലും പ്രേതബാധയുടെ പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. ഇവിടെ എത്തിയിരിക്കുന്ന മിക്കവരും കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് ഒരു അസ്വാഭാവീക രൂപത്തിൻറെ കഥ. വിശന്നു വലഞ്ഞ പ്രേതം എന്നാണ് ഇവിടുള്ളവർ അകിനെ വിശേഷിപ്പിക്കുന്നത് അതിനു കാരണം ഓരോ ദിവസവും ഇവിടെ നിന്നും കാണാതാവുന്ന ഭക്ഷണ പൊതികളാണ്. പ്രേതങ്ങളാണ് ഇവിടെ നിന്നും ഭക്ഷണം കൊണ്ടു പോകുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
കൽപ്പള്ളി സെമിത്തേരി
സെമിത്തേരിയുടെ കാര്യം പറയുമ്പോള്‍ അതിന്റെ കൂടെ പ്രേതങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. കർണ്ണാടകയിലെ പേടിപ്പിക്കുന്ന ഇടങ്ങളുടെ കാര്യം പറയുമ്പോൾ ആദ്യം തന്നെ എടുത്തു പറയേണ്ട
ഇടങ്ങളിലൊന്നാണ് കൽപ്പള്ളി സെമിത്തേരി. ഇതിനടുത്തുകൂടി കടന്നു പോകുന്ന ആളുകൾക്കാണത്രെ വിചിത്രങ്ങളായ അനുഭവങ്ങളുണ്ടാകുന്നത്. ഒരു ഒത്ത മനുഷ്യനെ പോലെയിരിക്കുന്ന ഒരു രൂപം രാത്രി കാലങ്ങളിൽ കല്ലറകൾക്കിടിയിലൂടെ പാഞ്ഞു പോകുന്നത് പലരും കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്.
ദേശീയപാത 4
ഇവിടെ പേടിപ്പിക്കുന്ന മറ്റൊരു സ്ഥലമാണ് ദേശീയപാത നാല്. രാത്രികാലങ്ങളിലുള്ള യാത്രകൾ തന്നെ മിക്കവർക്കും ഒരു പ്രശ്നമായിരിക്കുമ്പോൾ റോഡിൽ പ്രേതമുണ്ടെന്ന് കേട്ടാൽ എല്ലാത്തിനും ഒരു തീരുമാനമാകും. ഇവിടെ രാത്രിയിൽ ഡ്രൈവർമാരോട് ലിഫ്റ്റ് ചോദിക്കുന്ന പ്രേതമാണ് താരം. ഡ്രൈവർ വണ്ടി നിർത്തുമ്പോഴേയ്ക്കും അവർ അപ്രത്യക്ഷയാവും. എങ്ങനെയെങ്കിലും വണ്ടി ഓടിച്ചു പോയാലും പേടിപ്പെടുത്തുന്ന ചിരിയുമായി അവരെ വീണ്ടും കാണുവാൻ സാധിക്കുമത്രെ.
എംജി റോഡിലെ കോൾ സെന്‍റർ
ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കഥകളാണ് ഇവിടെയുള്ളത്. ഒരിക്കൽ ഇവിടെ കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ മൂലം മരിക്കാനിടയായി. ഏറെ നേരം റോഡിൽ കിടന്നിട്ടും ആരും സഹായത്തിനെത്താതെ മരിക്കുകയായിരുന്നു. പിന്നീട് അവരുടെ ആത്മാവിനെ കണ്ടു എന്നു പലരും പറയുന്നുണ്ട്. രാത്രി കാലങ്ങളിൽ അതുവഴി പോകുന്നവരെ ഈ ആത്മാവ് പേടിപ്പിക്കുമത്രെ.
തിപ്തൂരിലെ ആൽമരം
മിക്കപ്പോഴും ആത്മാക്കൾക്ക് പ്രിയപ്പെട്ട മരമാണ് ആൽമരങ്ങൾ. അത്തരത്തിലൊരു കഥയാണ് തിപ്തൂരിലെ ആൽമരത്തിന്റേതും. ഇവിടെ ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരിക്കൽ കർണ്ണാടകയിലെ തന്നെ പേടിപ്പെടുത്തുന്ന ഇടമെന്ന പരാതി തീര്‍ക്കാനായി ഈ ആൽമരം തന്നെ വെട്ടിയത്രെ. എന്നാല്‍ അത്രത്തോളം തന്നെ വളർന്ന ഒരു ആൽമരം ഇന്നും ഇവിടെ കാണാം.
ഹോസ്കോട്ടെ റൂട്ട്
നാട്ടുകാരുടെ ഇടയിൽ വിചിത്രങ്ങളായ ഒട്ടേറെ കഥകൾ പ്രചരിക്കുന്ന ഇടമാണ് ഹോസ്കോട്ടെ റൂട്ട്. അസ്വഭാവീകമായ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ഇവിടുത്തുകാർക്ക് പറയുവാനുണ്ട്. ഒരിക്കൽ ഹോസ്കോട്ടെ റൂട്ടിൽ പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവറോട് പ്രായമായ ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചു. വണ്ടി നിർത്തി കൊടുത്തുവെങ്കിലും ആ സ്ത്രീ ഡ്രൈവറോട് പുറത്തേക്കിറങ്ങുവാൻ ആവശ്യപ്പെട്ടു. എന്നാൽ പുറത്തേക്കിറങ്ങുലാവ്‍ അയാൾ തയ്യാറിയില്ല. കാരണം ആ നേരം അയാളുടെ മുൻപിൽ ക്രൂരമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ രൂപമായിരുന്നു ഉണ്ടായിരുന്നത്. തന്റെ വാഹനത്തിൽ വിശുദ്ധ വസ്തുക്കൾ അയാൾ സൂക്ഷിച്ചിരുന്നതിനാലാണ് ആ സ്ത്രീയ്ക്ക് അകത്തേയ്ക്ക് കടക്കുവാൻ സാധിക്കാതെ വന്നത്. അതേ സ്ത്രീയെ പിന്നീട് പലരും പലപ്പോഴായി കണ്ടു എന്നും പറയപ്പെടുന്നു.