വലിയ നോയമ്പ്
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാലമാണ് നോമ്പ്കാലം. അതില്‍ത്തന്നെ പ്രാധാന്യം വലിയ നോമ്പിനാണ്. വലിയ നോമ്പിലെ അവസാനത്തെ ആഴ്ചയെ വലിയ ആഴ്ച എന്നാണ് വിളിക്കുന്നത്. ക്രിസ്തു കുര്‍ബാന സ്ഥാപിച്ച ദിവസം പെസഹാ ആയും തുടര്‍ന്നു വരുന്ന മൂന്ന് ദിവസങ്ങള്‍ യേശുവിന്റെ മരണം, കബറടക്കം, ഉത്ഥാനം എന്നിവയാണ് അനുസ്മരിക്കുന്നത്. ഇതില്‍ ദുഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയില്‍ ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നു നടന്ന യേശുവിനെ സ്മരിക്കുന്നു.
മലയാറ്റൂര്‍
നോമ്പുകാലമായാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാല്‍ നിറയുന്ന സ്ഥലമാണ് മലയാറ്റൂര്‍. പൊന്നിന്‍കുരിശു മുത്തപ്പോ പൊന്‍മലയകറ്റം എന്ന് ആര്‍ത്തുപാടി കുരിശിന്റെ വഴിയും ചൊല്ലിമലകയറുന്ന ആയിരങ്ങളെ ഇവിടെ കാണാം. കേരളത്തില ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഇത് എറണാകുളം ജില്ലയില്‍ പെരിയാറിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ക്രിസ്തുമത പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ തോമാശ്ലീഹ പ്രാര്‍ഥിക്കുവാനും ധ്യാനിക്കുവാനുമായി തോമാശ്ലീഹ തിരഞ്ഞെടുത്ത സ്ഥലമാണ് മലയാറ്റൂര്‍. ഇവിടുത്തെ പാറയില്‍ കാണുന്നത് അദ്ദേഹത്തിന്റെ കാല്പാട് ആണ് എന്നാണ് വിശ്വാസം.
PC:malayattoorchurch
മലയാറ്റൂരിലെ പൊന്നിന്‍കുരിശ്
തോമാശ്ലാഹ മലയാറ്റൂരില്‍ ആയിരുന്ന സമയത്ത് അവിടെ ഒരു കല്ലില്‍ കൈ കൊണ്ട് കുരിശുരൂപം വരച്ചുവെന്നും അവിടെ പിന്നീട് എപ്പോഴോ പൊന്‍കുരിശു രൂപപ്പെട്ടു എന്നുമാണ് വിശ്വാസം. മലമുകളിലെ കുരിശിന്റെ അടിയില്‍ ഒരു പൊന്‍കുരിശ് ഇപ്പോഴും മറഞ്ഞിരിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
PC:malayattoorchurch
അരുവിത്തുറപ്പള്ളി
കേരളത്തിലെ പൗരാണിക് ദേവാലയങ്ങളിലൊന്നും തീര്‍ത്ഥാടവ കേന്ദ്രവുമാണ് കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയില്‍ സ്ഥിതി ചെയ്യുന്ന അരുവിത്തുറപ്പള്ളി. തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് ഇതെന്നാണ് വിശ്വാസം. അരുവിത്തുറ പള്ളിയുടെ കീഴില്‍ നിര്‍മ്മിച്ചിരിക്കുന്ന വല്യച്ചന്‍മല നോമ്പുകാലത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. കുരിശിന്റെ വഴിക്കായി ആണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്. കിലോമീറ്ററുകളോളം ദൂരത്തില്‍ നടന്നെത്തേണ്ട കുരിശിന്റെ വഴി ഇവിടുത്തുകാര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.
കുരിശുമല
വളരെ പണ്ടുകാലം മുതല്‍ കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവന്ന സ്ഥലമാണ് വാഗണ്ണിലെ കുരിശുമല. നോയമ്പുകാലത്ത് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ കുരിശിന്റെ വഴിയില്‍ പങ്കുചേരുവാനായി എത്തുന്നത്. 1958 ൽ ബെൽജിയംകാരനായ ഫ്രാന്‍സിസ് മാഹിയു ആണ് കുരിശുമലയിൽ ആശ്രമം സ്ഥാപിച്ചത്. സിസ്റ്റേഴ്‌സിയന്‍ എന്ന സന്യാസീ സംഘത്തിലെ അംഗങ്ങളാണ് ഇവിടെയുള്ളവർ. ഈസ്റ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ചയായ പുതുഞായറാഴ്ചയും ഇവിടെ വലിയ രീതിയില്‍ തീര്‍ത്ഥാടകരെത്തുന്നു. നടന്നു മാത്രമേ ഇവിടേക്ക് വരുവാന്‍ സാധിക്കൂ. . 12 ചെറുകുന്നുകളാണ് ഇവിടെയുള്ളത്.
PC:Visakh wiki
എത്തിച്ചേരുവാന്‍
പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായിൽ നിന്നും 37.7 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും 24.6 കിലോമീറ്ററും വാഗമണ്ണിൽ നിന്നും 3.9 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 39.9 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്
തുമ്പച്ചിമല
ഇടുക്കി ജില്ലയിലെ മറ്റൊരു തീര്‍ത്ഥാടന സ്ഥാനമാണ് തുമ്പച്ചിമല. തൊടുപുഴയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തുമ്പച്ചിമലയ്ക്കു മുകളിലായാണ് സെന്‍റ് തോമസ് മൗണ്ടുള്ളത്. കുരിശിന്‍റെ വഴിയിലെ 14 സ്ഥലങ്ങളും ശില്പങ്ങളോടു കൂടിയാണ് ഇവിടെയുള്ളത്. മുകളിലെത്തിയാല്‍ തോമാശ്ലീഹായുടെ രൂപം, അതിനടുത്തായി യാക്കോബിന്റെ കിണർ, തൊട്ടടുത്ത് കൽ വിളക്ക്, മലമുകളിൽ ക്രിസ്തുവിന്റെ ജനനം മുതൽ, ഉയിർപ്പു വരെയുള്ള സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ശില്പങ്ങള്‍ എന്നിവയും കാണാം. ദു:ഖ വെള്ളി ദിവസം, മൂലമറ്റം - അറക്കുളം കവലയിൽ നിന്നും കുരിശുമല വരെ നടത്തുന്ന കുരിശിന്റെ വഴിയില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് സമീപ ജില്ലകളില്‍ നിന്നടക്കം ഇവിടെ എത്തുന്നത്.
PC:keralatourism
കുറവിലങ്ങാട് പള്ളി
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്ഥിതി ചെയ്യുന്ന കുറവിലങ്ങാട് മർത്ത മറിയം ഫൊറോന ദേവാലയം പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ്. ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട ഇടം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ അന്നു മാതാവ് കാണിച്ചുകൊടുത്ത സ്ഥലത്താണത്രെ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയത്തു നിന്നും 22 കിലോമീറ്ററും പാലായില്‍ നിന്ന് പാലാ-വൈക്കം റോഡ് വഴി 18 കിലോമീറ്ററും ആണ് കുറവിലങ്ങാട് പള്ളിയിലേക്കുള്ളത്.
PC:Shijan Kaakkara