വളരെ ചുരുങ്ങിയ കാലം കൊണ്ട് യാത്രക്കാരുടെ ഇടയിൽ വന്ദേ ഭാരത് ട്രെയിനുകള് കൊണ്ടുവന്ന സ്വാധീനം ചെറുതല്ല. നമ്മുടെ റെയിൽ ട്രാക്കുകളിലൂടെ ഇത്രയും സൗകര്യത്തിലും കുറഞ്ഞ സമയത്തിലും യാത്രകൾ സാധ്യമാകുമെന്ന് കാണിച്ചു തന്നത് വന്ദേ ഭാരതാണ്. കേരളത്തിലെ രണ്ട് എണ്ണം ഉൾപ്പെടെ ആകെ 66 വന്ദേ ഭാരത് എക്സ്പ്രസുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്.
രാജ്യത്തെ മിക്ക റൂട്ടുകളിലും നിറയെ യാത്രക്കാരുമായി ലാഭകരമായാണ് വന്ദേ ഭാരതുകൾ ഓടുന്നത്. എന്നാൽ ചിലറൂട്ടുകളിലെങ്കിലും ആരും കയറാനില്ലാതെ, കാലിയായി പോകുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സർവീസുകളിൽ റൂട്ട് മാറ്റിയും സമയം മാറ്റിയും ഒക്കെ പല പരീക്ഷണങ്ങളും റെയിൽവേ നടത്തിയിട്ടുമുണ്ട്.

ഇപ്പോഴിതാ, പ്രതീക്ഷിച്ചത്ര ആൾക്കാരില്ലാത്തതിനാല്‍ വന്ദേ ഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയാണ് റെയിൽവേ. ഏറെ പ്രതീക്ഷയോടെ സാധാരണ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികൾക്കും ഗുണം ചെയ്യുമെന്ന് കരുതി ആരംഭിച്ച ദുർഗ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസിന്‍റെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുവാനാണ് റെയിൽവേയുടെ തീരുമാനം.
ട്രെയിൻ നമ്പർ 20829/20830 ദുർഗ്-വിശാഖപട്ടണം-ദുർഗ് വന്ദേ ഭാരത് എക്‌സ്‌പ്രസ് റെയിൽവേ പരിഷ്കരിക്കുകയാണെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. സർവീസ് ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന 16 കോച്ചുകൾക്ക് പകരം എട്ട് കാർ കോച്ചുകളുമായായി സർവീസ് തുടരും. ദുർഗ്-വിശാഖപട്ടണം-ദുർഗ് വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ പുതുക്കിയ കോമ്പോസിഷൻ ജനുവരി 24 മുതൽ രണ്ട് ദിശകളിലും പ്രാബല്യത്തിൽ വരുമെന്നും ഒരു എക്‌സിക്യൂട്ടീവ് ചെയർ കാർ കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമായിരിക്കും ഉള്ളതെന്നും സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ കെ. സന്ദീപ് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഛത്തീസ്ഗഡിലെ ദുർഗിനും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനും ഇടയിലുള്ള യാത്ര സുഗമമാക്കുന്ന ഈ വന്ദേ ഭാരത് വെറും എട്ടു മണിക്കൂറിലാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. മറ്റു ട്രെയിനുകളിൽ കുറഞ്ഞത് 11 മണിക്കൂറാണ് യാത്രാ സമയം. ട്രെയിനിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാമെങ്കിലും ട്രാക്കുകളിൽ 130 കിലോമീറ്റർ വേഗതയിൽ ആണ് സർവീസ് നടത്തുന്നത്.
റായ്പൂർ ജംഗ്ഷൻ, മഹാസമുന്ദ് (MSMD), ഖരിയാർ റോഡ് (KRAR), കാന്തബൻജി (KBJ), ടിറ്റ്‌ലഗഡ് ജംഗ്ഷൻ (TIG), കെസിംഗ (KSNG), രായഗഡ (RGDA). ), പാർവതിപുരം (PVP), വിജയനഗരം ജംഗ്ഷൻ (VZM) എന്നിങ്ങനെ 7 സ്റ്റേഷനുകളാണ് ദുർഗിനും വിശാഖപട്ടണത്തിനും ഇടയിലുള്ളത്.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില് രാവിലെ 5.45 ന് ദുര്‍ഗിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 8 മണിക്കൂർ 5 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.50 ന് വിശാഖപട്ടണം എത്തും. എസി ചെയർ കാറിന് 1565 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2825 രൂപയുമാണ് നിരക്ക്.
തിരികെ വിശാഖപട്ടണത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.50 ന് പുറപ്പെടുന്ന ട്രെയിൻ 8 മണിക്കൂർ യാത്രയ്ക്കൊടുവിൽ രാത്രി 10.40 ന് ദുർഗിൽ എത്തും. എസി ചെയർ കാറിന് 1495 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2760 രൂപയുമാണ് നിരക്ക്.
പൊതുവേ, യാത്രക്കാർ കുറഞ്ഞ റൂട്ടുകളിലാണ് റെയിൽവേ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്, സർവീസ് ലാഭകരമാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ചിലപ്പോൾ സമയക്രമത്തിൽ മാറ്റം വരുത്തിയും യാത്രക്കാരെ ആകർഷിക്കുവാനുള്ള നീക്കങ്ങൾ റെയിൽവേ നടത്താറുണ്ട്. തെക്കേ ഇന്ത്യയെ അപേക്ഷിച്ച്, വടക്കേ ഇന്ത്യൻ റൂട്ടുകളിലാണ് വന്ദേ ഭാരത് സർവീസുകൾ സ്ഥിരമായി മേശം പ്രകടനം കാഴ്ച വയ്ക്കുന്നത്.
അതേസമയം, ഇന്ത്യയിൽ തന്നെ ഏറ്റവും പാസഞ്ചർ ഒക്യുപന്‍സിയുള്ള വന്ദേ ഭാരത് കേരളത്തിൽ സർവീസ് നടത്തുന്നതാണ്. എല്ലാ ദിവസവും ഫുള്‍ കപ്പാസിറ്റിയിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം - കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് 16 കോച്ചിൽ നിന്ന20 കോച്ചിലേക്ക് മാറ്റിയതും ഈ അടുത്താണ്. 200 ശതമാനമാണ് ഇതിന്‍റെ ഒക്യൂപൻസി. അതായത് ഇതിലെ നൂറ്റ് സീറ്റിൽ ഒരു യാത്രയിൽ കയറിയും ഇറങ്ങിയും 200ഓളം യാത്രക്കാർ ഉപയോഗിക്കുന്നുവെന്നാണ്. 1328 സീറ്റുകൾ ആണ് ഇപ്പോൾ ഇതിനുള്ളത്,
. അതായത് തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് ഇനി മുതൽ 1328 സീറ്റുകൾ ഉണ്ടായിരിക്കും. ഇതോടെ കൂടുതൽ പേർക്ക് ഇതിൽ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












