വെറുതേയിരിക്കുന്ന ഞായറാഴ്ചകളിൽ ചെറുതെങ്കിലും ഒരു യാത്ര പോകാനാഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ആൾക്കൂട്ടമോ ബഹളങ്ങളോ ഇല്ലാതെ പ്രകൃതിയുടെ നിറഞ്ഞ കാഴ്ചകളാണെങ്കിൽ പറയുകയും വേണ്ട! ഇങ്ങനെയൊരു യാത്രയ്ക്കായാണ് കാത്തിരിക്കുന്നതെങ്കിൽ ഓഗസ്റ്റ് 20 ഞായറാഴ്ച വേറെ പരിപാടിയൊന്നും ഏറ്റെടുക്കാൻ നിൽക്കേണ്ട. ഓർമ്മയിലെങ്ങും തങ്ങിനിൽക്കുന്ന രസകരമായ ഒരു യാത്രയ്ക്കായി കാത്തിരിക്കാനുള്ള സമയമാണിത്.
കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ പോലും പരിചിതമല്ലാത്ത ഒരിടം, പെരിയാറിന്‍റെ ഒഴുക്കിൽ ശാന്തമായി നിൽക്കുന്ന പാണയേലി പോര്. എറണാകുളം ജില്ലയിലെ മഴക്കാല കാഴ്ചകളിൽ ഭംഗി ഇരട്ടിക്കുന്ന നാട്. അതോടൊപ്പം ആനവളർത്തൽ കേന്ദ്രമായ കപ്രിക്കാടും ഒപ്പം ചരിത്രമുറങ്ങുന്ന തൃപ്പൂണിത്തുറ ഹിൽ പാലസും കോട്ടയത്തെ മലരിക്കലും കണ്ടുവരുന്ന യാത്രയാണ് കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

PC:Dvellakat
ഓണം യാത്രകളുടെ ഭാഗമായി കൊല്ലം കെഎസ്ആര്‍ടിസി നടത്തുന്ന ഏകദിന വിനോദ യാത്ര ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നാരംഭിക്കും. കോട്ടയം ഇല്ലിക്കലിലെ മലരിക്കൽ ആമ്പൽപ്പാടം ആണ് ആദ്യ ലക്ഷ്യസ്ഥാനം. ഏക്കറുകണക്കിന് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൂക്കളുടെ കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. കോട്ടയത്തിന്‍റെ ഗ്രാമീണ ടൂറിസത്തിന് മുതൽക്കൂട്ടായ മലരിക്കലിൽ ഇപ്പോൾ ആമ്പൽഫെസ്റ്റ് നടക്കുകയാണ്. കോട്ടയത്തു നിന്നു പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ഇവിടേക്ക് വരിക.
സിനിമകളിലൂടെ , പ്രത്യേകിച്ച് മണിച്ചിത്രത്താഴിലൂടെ മനസ്സിൽ കയറിക്കൂടിയ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് ആണ് അടുത്തയിടം. ലക്ഷ്യസ്ഥാനം. മണിചിത്രത്താഴിലെ തെക്കിനിയായും നാഗവല്ലി അതിമനോഹരമായി നൃത്തമാടിയ തറവാടായും ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാലസിന് കഥകൾ ഒരുപാടുണ്ട്.
ഇന്ന് കേരളത്തിലുള്ള ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും ആദ്യ പൈതൃക മ്യൂസിയവുമായ ഹിൽ പാലസ് ചരിത്രത്തിൽ പ്രബലരായ കൊച്ചി രാജാക്കന്മാരുടെ ഭരണ കേന്ദ്രം കൂടിയാണ്. 54 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പാലസിന് ആകെ 49 കെട്ടിടങ്ങളുണ്ട്. മ്യൂസിയ ചരിത്ര കാഴ്ചകൾക്കൊപ്പം കുട്ടികൾക്ക് കൗതുകം പകരുന്ന മാൻ പാർക്ക്, നാണയ ശേഖരങ്ങൾ തുടങ്ങി ഒരുപാട് കാഴ്ചകൾ വേറെയുമുണ്ട്. ഏകദേശം ഒന്നര മണിക്കൂർ സമയം ഇവിടെ ചെലവഴിക്കാം.

PC:Gokulvarmank
ഹിൽപാലസിൽ നിന്നും ഇറങ്ങിയ ശേഷം കപ്രിക്കാട് എക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ് പോകുന്നത്. കപ്രിക്കാട് അഭയാരണ്യം എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു മൃഗസംരക്ഷണ കേന്ദ്രമാണ്. മ്ലാവ്, പുള്ളിമാൻ, ആനകൾ തുടങ്ങിയ മൃഗങ്ങൾ, ചെറിയ ഉദ്യാനങ്ങൾ, പുഴയോട് ചേർന്നുള്ള നടപ്പാത എന്നിങ്ങനെ കുറേയധികം കാര്യങ്ങൾ അഭയാരണ്യത്തിലുണ്ട്. യഥാർത്ഥത്തിൽ മൃഗങ്ങളുടെ ഒരു ആവാസ കേന്ദ്രമാണിത്. കോടനാട് നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കപ്രിക്കാട് സ്ഥിതി ചെയ്യുന്നത്. 123 ഹെക്ടർ വിസ്തൃതിയിലാണ് അഭയാരണ്യം വ്യാപിച്ചു കിടക്കുന്നത്.
കപ്രിക്കാട് നിന്നും പാണിയേലി പോരിലേക്കാണ് അടുത്ത യാത്ര.
പാണിയേലി പോരെന്ന് പേരുതന്നെ പലർക്കും അപരിചിതമാണ്. പെരിയാറിന്റെ തീരത്തെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. പെരിയാർ നദി പാണിയേലി ഗ്രാമത്തിലൂടെ ഒഴുകുമ്പോൾ ഇവിടുത്തെ കല്ലുകളിലും പാറക്കൂട്ടങ്ങളിലും തട്ടി പരസ്പരം പോരടിക്കുമത്രെ. അങ്ങനെ നിറയെ പാറകളുള്ള നദിയാണിവിടെ കാണാനുള്ളത്.

PC: Kerala Tourism
പുഴയും തൊട്ടടുത്തു തന്നെ കാടും കാണുന്ന ഇവിടുത്തെ വൈകുന്നേരങ്ങള് രസകരമാണ്. നിരവധി ആളുകളാണ് എറണാകുളത്തുനിന്നും തൃശൂരിൽ നിന്നുമെല്ലാം അവധി ദിവസങ്ങളിൽ ഇവിടേക്ക് വരുന്നത്. പോരടിച്ചൊഴുകുന്ന പുഴയുടെ കാഴ്ചകൾ കാണാനായി ചെറിയ പാർക്കും ഇരിപ്പിടങ്ങളും നടപ്പാതയും ഒക്കെയുണ്ട്. ഇവിടെ നിന്നിറങ്ങി രാത്രി 11.00 മണിയോടെ തിരികെ കൊല്ലം ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്.
ടിക്കറ്റ് നിരക്ക്, ബുക്കിങ് മുതലായ കൂടുതൽ കാര്യങ്ങളെക്കുറിച്ചറിയാൻ കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ നമ്പര്‍- 9747969768, 9496110124, 7909159256
Cover Image: Joshypj
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













