കൊല്ലം കണ്ടാൽ പിന്നെ ഇല്ലം വേണ്ടാ എന്ന പഴഞ്ചൊല്ലിന്‍റെ പ്രസക്തിക്ക് ഇന്നും ഒരു മാറ്റവുമില്ല. കണ്ട് തിരികെ മടങ്ങാൻ പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ പിടിച്ചു നിര്‍ത്തുന്ന ഇഷ്ടംപോലെ കാഴ്ചകൾ കൊല്ലത്തുണ്ട്. കടൽത്തീരങ്ങളിൽ തുടങ്ങി വെള്ളച്ചാട്ടങ്ങളിവസാനിക്കുന്ന യാത്രയുടെ ഇടയിൽ അധികമാരും പോകാത്ത സ്ഥലങ്ങളും ഇഷ്ടംപോലെയുണ്ട്.
മൺറോ തുരുത്തും സാമ്പ്രാണിക്കൊടിയും തെന്മലയും പാലരുവിയും മാത്രമല്ല, പിനാക്കിൾ വ്യൂ പോയിന്‍റും ആലുംകടവും പോലെ ആളുകൾ അറിഞ്ഞു തുടങ്ങുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാതെ മടങ്ങിയാൽ വലി നഷ്ടം തന്നെയാവും. ഇതാ കൊല്ലത്തെ അധികമാരും പോകാത്ത, സഞ്ചാരികൾക്കത്ര പരിചിതമല്ലാത്ത സ്ഥലങ്ങൾ പരിചയപ്പെട്ടാലോ..

പിനാക്കിൾ വ്യൂ പോയിന്‍റ്
കൊല്ലംകാരുടെ മൂന്നാർ ആണ് പിനാക്കിൾ വ്യൂ പോയിന്‍റ്. കൊല്ലം സന്ദർശിക്കാൻ വരുന്നവരുടെ യാത്രാ ലിസ്റ്റില് പിനാക്കിള്‍ വ്യൂ പോയിന്‍റ് ഉൾപ്പെട്ടിട്ടില്ലെങ്കിലും കൊല്ലംകാർക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണിത്. കോടമഞ്ഞും മലനിരകളും പച്ചപ്പും പിന്നെ ദൂരക്കാഴ്ചയും ഒക്കെയായി ആരെയും ആകർഷിക്കുന്ന തരത്തിൽ നിൽക്കുന്ന ഇവിടെ സൂര്യോദയവും സൂര്യാസ്തമയുവും കാണുവാനാണ് ആളുകൾ എത്തുന്നത്. . പിനാക്കിള്‍ എന്‍ജിനീയറിങ് കോളേജിന്റെ പേരില്‍ നിന്നുമാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് എന്ന പേര് വന്നത്. സമുദ്ര നിരപ്പിൽ നിന്നും എണ്ണൂറ് അടിയിലേറെ ഉയരത്തിലാണ് പിനാക്കിൾ വ്യൂ പോയിന്റ് ഉള്ളത്.
ഏകദേശം 15 കിലോമീറ്റർ ദൂരെയുള്ള കാഴ്ചകൾ വരെ വ്യൂ പോയിന്‍റിൽ നിന്നാല്‍ കാണാൻ സാധിക്കും. ആനക്കുളം കുടുക്കത്ത് പാറ, ഒറ്റക്കല്‍ പാണ്ഡവന്‍പാറ, വിളക്കുപ്പാറയിലെ പാങ്ങും പാറ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നാൽ കാണാം, വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. രോഹിണി എസ്റ്റേറ്റിന് സമീപമാണ് ഇവിടമുള്ളത്.
ആലുംകടവ്
കൊല്ലത്തെ സ്ഥലങ്ങളിൽ ഏറ്റവും വ്യത്യസ്തതയുള്ള ഒരിടമാണ് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതക്കരികിലെ ആലുംകടവ്. കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിനാണ് ഈ തീരദേശ ഗ്രാമം പേരുകേട്ടിരിക്കുന്നത്. കൊല്ലത്തു നിന്നും ഇവിടേക്ക് 25 കിലോമീറ്റർ ദൂരമുണ്ട്. പണ്ടുകാലത്ത സാധാരണ വള്ളങ്ങൾ നിർമ്മിച്ചിരുന്ന ഇവിടെ ഇന്ന് കെട്ടുവള്ളങ്ങളാണ് പിറവിയെടുക്കുന്നത്. കായൽത്തീരവും തെങ്ങിൻതോപ്പും കെട്ടുവള്ളങ്ങളും റിസോർട്ടും ഉൾപ്പെടെ ഇവിടെ വന്നാല്‍ ആസ്വദിക്കാന്‍ കുറേ കാര്യങ്ങളുണ്ട്. നാടൻ രുചിയിൽ മീൻ വിഭവങ്ങൾ കഴിക്കാനും ആലുംകടവ് പ്രസിദ്ധമാണ്.
കേരളത്തിലെ കെട്ടുവള്ളങ്ങളുടെ ജൻമദേശം എന്ന പ്രത്യേകതയും ആലുംകടവിനുണ്ട്. അഷ്ടമുടി കായലിനോട് ചേർന്നു കിടക്കുന്ന ഒരു തീരദേശ ഗ്രാമത്തിന്‍റെ എല്ലാ ഭംഗിയും ഇവിടെ കാണാം. തനി നാടൻ കായൽ കാഴ്ചകളും ജീവിതവും ഇവിടെ കാണാം.
മീൻപിടിപ്പാറ
കൊല്ലത്തെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില‍് ഒന്നാണ് ചെങ്കോട്ടായി റോഡിൽ കൊട്ടാരക്കര പുലമൺ ജംക്‌ഷനില്‍ സ്ഥിതി ചെയ്യുന്ന
മീൻപിടിപ്പാറ. സന്ദർശകർക്ക് വെള്ളത്തിലിറങ്ങി കുളിക്കുവാനും നടന്നുകാണാൻ നടപ്പാതയും പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാന്‍ പാർക്കും ഉൾപ്പെടെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ഇവിടുത്തെ സെന്‍റ് ഗ്രിഗോറിയോസ് കോളേജിനു പിന്നിലുള്ള പാര്‍ക്കിൽ സ്ഥിതി ചെയ്യുന്ന ഇവിടെ രാവിലെ പത്ത് മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനം.
ലഘു ഭക്ഷണശാലയും ടോയ്ലറ്റ് സംവിധാനങ്ങളും ഇവിടെയുണ്ട്. കേട്ടറിഞ്ഞ് കൊല്ലത്തിനകത്തും പുറത്തും നിന്ന് സഞ്ചാരികൾ ഇവിടെ എത്തുന്നു. അഷ്ടമുടിക്കായൽ, മൺറോത്തുരുത്ത്, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ സ്ഥലങ്ങൾക്കൊപ്പം കൊല്ലത്തെ ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്‍റെ ഭാഗം കൂടിയാണ് മീൻപിടിപ്പാറ,
കുടക്കത്തു പാറ
കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒട്ടും അറിയപ്പെടാത്ത സ്ഥലമാണ് കുടക്കത്തു പാറ. കൊല്ലത്തിന്‍റെ അതിമനോഹരമായ, പ്രകൃതിയുടെ കാഴ്ചകളാണ് ഇവിടെയുള്ളത്. അലയമൺ ആനക്കുളം ഭാഗത്തെ വനമേഖലയിലാണ് കുടക്കത്തു പാറ സ്ഥിതി ചെയ്യുന്നത്. മൂന്നു പാറകൾ ചേർന്നു കിടക്കുന്ന ഇവിടെ സമുദ്രനിരപ്പില്‍ നിന്നും 840 മീറ്റർ മുകളിലായാണ് പാറയുള്ളത്. ഇതില് 740 മീറ്റർ ഉയരത്തിൽ വരെ മാത്രമേ ആളുകൾക്ക് എത്താൻ കഴിയുകയുള്ളൂ. ആലപ്പുഴ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും ഇവിടേക്ക് ബസ് സർവീസ് നടത്തുന്നുണ്ട്.
സീ അഷ്ടമുടി
കൊല്ലത്തെ കാഴ്ചകൾ കാണാൻ ഇനിയും സമയം ബാക്കിയുണ്ടെങ്കിൽ സീ അഷ്ടമുടി ബോട്ട് യാത്രയ്ക്ക് പോകാം. എല്ലാ ദിവസവും രാവിലെ 11.30 ന് കൊല്ലം ബോട്ട് ജെട്ടിയില് നിന്നാണ് സീ അഷ്ടമുടി ബോട്ട് പുറപ്പെടുന്നത്. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തി കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമൺ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തി തിരികെ നാലരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഡബിൾ ഡെക്കർ ബോട്ടിൽ 90 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. താഴത്തെ ഡെക്കിൽ 60 സീറ്റുകളും, മുകളിൽ 30 സീറ്റുകളുമുണ്ട്. താഴത്തെ നിലയിൽ ഒരാൾക്ക് 400 രൂപയും മുകളിൽ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 9400050390 എന്ന നമ്പറിൽ ഈ യാത്രയെക്കുറിച്ച് കൂടുതലറിയുന്നതിനായി ബന്ധപ്പെടാം.
Cover Image: Timothy A. Gonsalves.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












