കോടമഞ്ഞിനിടയിലൂടെ അരിച്ചെത്തുന്ന സൂര്യൻ, കാടിനു നടുവില് പ്രകൃതി കാത്തുവെച്ച മനോഹര കാഴ്ചകളിലേക്കുള്ള സന്ദര്‍ശനം.. കാടും നാടും സമ്മേളിക്കുന്ന അപൂര്‍വ്വ കാഴ്ചകൾ.. പോരാതെ മണിക്കൂറുകൾ കാടിനു നടുവിലൂടെയുള്ള യാത്ര... വന്യമൃഗങ്ങളും കാടിനുള്ളിലെ മഴയും അണക്കട്ടുകളും ഒക്കെയുള്ള ഗവി യാത്ര ഹരം കൊള്ളിക്കാത്ത സഞ്ചാരികളില്ല. ഗവി യാത്രകളെ ജനകീയമാക്കിയ കെഎസ്ആർടിസി ബജറ്റ് ടൂറിസം വഴി പോകാനാണ് പലരും കാത്തിരിക്കുന്നതെങ്കിലും ട്രിപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ സീറ്റ് നിറയുന്ന അവസ്ഥയാണ്. അപ്പോൾ പിന്നെ എങ്ങനെ ഗവിക്ക് പോകുമെന്നല്ലേ, വനം വകുപ്പിന്‍റെ ഗവി പാക്കേജ് ഉണ്ടല്ലോ...
ഗവിയുടെ മാത്രമല്ല, അടവിയുടെയും സൗന്ദര്യവും കാഴ്ചകളും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വനം വകുപ്പിന്‍റെ അടവി-ഗവി-പരുന്തുംപാറ ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. വനംവകുപ്പിന്റെ കോന്നി വനവികാസ ഏജന്‍സി നടത്തുന്ന ഈ യാ്ര 2015 മുതൽ തന്നെ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, അക്കാലത്ത് ജനപ്രിയ പാക്കേജുകളിൽ ഒന്നും കൂടിയായിരുന്നു. പിന്നീട് കൊവിഡിനെ തുടർന്ന് ഇത് നിർത്തലാക്കി. ഇപ്പോഴിതാ വീണ്ടും ഈ പാക്കേജ് സജീവമായിരിക്കുകയാണ്.

കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി യാത്ര, തുടർന്ന് ഗവിയിൽ കാട്ടിലൂടെയുള്ള യാത്ര, പരുന്തുംപാറ, തുടർന്ന് കുട്ടിക്കാനം വഴി കോന്നിയില് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. പ്രകൃതി സൗന്ദര്യം മുറ്റിനിൽക്കുന്ന സ്ഥലങ്ങളും മഞ്ഞും പിന്നെ ഒട്ടും കുറയാത്ത സാഹസികതയും ഒക്കെയായി ഒരു ദിവസം ആസ്വദിക്കാൻ വേണ്ടതെല്ലാം ഈ പാക്കേജ് നല്കും എന്ന കാര്യത്തിൽ പോയി വന്നവർക്കെല്ലാം ഒരേ അഭിപ്രായമാണ്.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് രാവിലെ 7.30 ന് യാത്ര ആരംഭിക്കും. കോന്നി ആനക്കൂട് ഉൾപ്പെടെയുള്ള കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. കോന്നിയിൽ നിന്ന് ആദ്യം പോകുന്നത് അടവിയിലേക്കാണ്. പച്ചപ്പും കാട്ടാറും ചേരുന്ന കുട്ടവഞ്ചി യാത്രയാണ് ഈ പാക്കേജിലെ ആദ്യ ആകർഷണം. പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയിലൂടെ വനത്തിന്റെ വന്യകാഴ്ചകൾക്കു നടുവിലൂടെ കുട്ടവഞ്ചിയിൽ പോകുന്നതിന്റെ സാഹസികത പ്രത്യേകം പറയേണ്ടല്ലോ അല്ലേ.
കുട്ടവഞ്ചി യാത്ര കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, മൂഴിയാര്‍ വഴി സഞ്ചാരികൾ കാത്തിരിക്കുന്ന ഗവിയിലേക്ക് പുറപ്പെടും. കാടിനുള്ളിൽ കയറുമ്പോൾ തന്നെ വേറൊരു ലോകത്തെത്തിയ പ്രീതിയാണ്. കാടിന്‍റെ തണുപ്പും വന്യതയും ആസ്വദിച്ച് ഏകദേശം അറുപത്- എഴുപത് കിലോമീറ്ററോളം യാത്രയുണ്ട് ഇവിടെ. ഗവി കഴിഞ്ഞ് പോകുന്നത് പരുന്തുംപാറയിലേക്കാണ്. ഈ അടുത്ത് നീലക്കുറിഞ്ഞി പൂത്ത് വാർത്തകളിൽ ഇടം നേടിയ അതേ പരുന്തുംപാറ തന്നെ. ഇവിടുന്ന് ഇനി മറ്റു യാത്രകളില്ല. കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി കോന്നിയിലേക്ക് മടക്കയാത്ര തുടരും. രാത്രി ഏഴരയോടെ എത്തുന്ന വിധത്തിലാണ് ക്രമീകരണം. യാത്രയിൽ രണ്ട് നേകത്തെ ഭക്ഷണവും പാക്കേജിലുണ്ട്.
ഗ്രൂപ്പായി വളരെ കുറച്ച് ആളുകൾക്കൊപ്പം പോകാൻ സാധിക്കും എന്നാണ് വനംവകുപ്പിന്‍റെ അടവി- ഗവി പാക്കേജിന്‍റെ പ്രത്യേകത. രണ്ട് മിനി ബസുകളാണ് ഇവിടെയുള്ളത്. 16 സീറ്റുകളുള്ള ബസായതിനാൽ അധികമാൾക്കാരില്ലാതെ പോകാം. നിലവിൽ ഒരു മിനി ബസ് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. നേരത്തെ ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കി വേണം വരാൻ. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങള്‍ക്കും ഫോൺ- 8547600599.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












