കൊട്ടിയൂർ വൈശാഖോത്സവം 2024: കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ നാളുകളാണിത്. 28 ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കൊട്ടിയൂരുത്സവത്തിൽ പങ്കെടുക്കാൻ നാടും നഗരവും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. തകര്‌ത്തു പെയ്യുന്ന മഴയെ അവഗണിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് ഇനി ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകാനാഗ്രഹിക്കുന്നവർക്കായി പ്രത്യേക യാത്രകളൊരുക്കുകയാണ് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നാണ് വൈശാഖോത്സവം സ്പെഷ്യൽ യാത്രകള്‍ പുറപ്പെടുന്നത്. കൊട്ടിയൂരിലേക്ക് തനിച്ച് പോകാൻ ബുദ്ധിമുട്ടുള്ളവർക്കും കുറഞ്ഞ പാക്കേജിൽ പോയി വരാൻ ആഗ്രഹിക്കുന്നവര്‍ക്കും പറ്റിയ ഒരു യാത്രയാണിത്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 28 ദിവസങ്ങളിലാണ് പേരുകേട്ട വൈശാഖോത്സവം നടക്കുന്നത്. ദേവന്മാരുടെ ഉത്സവം, മനുഷ്യരുടെ ഉത്സവം, ഭൂതഗണങ്ങളുടെ ഉത്സവം എന്നിങ്ങനെ മൂന്നു ഉത്സവങ്ങളണ് കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ആചരിക്കുന്നത്. ഈ സമയത്ത് മാത്രമാണ് അക്കരെ കൊട്ടിയൂരിലേക്ക് വിശ്വസികളെ പ്രവേശിപ്പിക്കുന്നത്. ഈ 28 ദിവസം ഒഴികെയുള്ള വർഷത്തിലെ ബാക്കി ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ വന്നു പ്രാർത്ഥിച്ചുപോകുവാനേ സാധിക്കുകയുള്ളൂ.
മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത തരത്തിലുള്ള ചടങ്ങുകളാണ് കൊട്ടിയൂരിന്‍റെ പ്രത്യേകത. കനത്ത മഴക്കാലത്ത് നടക്കുന്ന ഉത്സവം മഴയാണ് നിയന്ത്രിക്കുന്നതെന്നാണ് വിശ്വസം. ഒരു വർഷവും ഇവിടുത്തെ പൂജകൾ പൂർത്തിയാക്കില്ല. എവിടെ നിർത്തിയോ അവിടുന്നയിരിക്കും പിറ്റേ വർഷം ഉത്സവം തുടങ്ങുക. ദക്ഷയാഗഭൂമിയെന്നും കൊട്ടിയൂർ അറിയപ്പെടുന്നു,
മേയ് 16 വ്യാഴാഴ്ച നടന്ന നീരെഴുന്നള്ളത്ത് ചടങ്ങുകളോടെയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കമായത്.
മേയ് 21 ചൊവ്വാഴ്ചത്തെ നെയ്യാട്ടം കഴിഞ്ഞതോടെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുക. ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. മേയ് 23 മുതൽ ജൂൺ 13 മകം കലം വരവ് ദിവസം വരെയാണ് സ്ര്തീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുക.
തീര്‍ത്ഥാടകർക്കായി മികച്ച സൗകര്യങ്ങൾ കുറ്റമറ്റ രീതിയിൽ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
ഈ വർഷം ഏകദേശം 40 ലക്ഷത്തോളം തീർത്ഥാടകരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 25 ലക്ഷം പേർ എത്തിയെന്നാണ് കണക്ക്. കുടിവെളളം, , ഭക്ഷണം, വാഹന പാര്‍ക്കിംഗ്, വഴിപാട് സൗകര്യങ്ങൾ എന്നിങ്ങനെയെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്.
മേയ് 21 ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2ന് രേവതി ആരാധന, 6ന് രോഹിണി ആരാധന, 8ന് തിരുവാതിര ചതുശ്ശതം, 9ന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, 17ന് തൃക്കലശാട്ട് എന്നിങ്ങനെയാണ് ഈ വർഷത്തെ ചടങ്ങുകൾ.
കോഴിക്കോട്- കൊട്ടിയൂർ പാക്കേജ്
കോഴിക്കോട് നിന്ന് മേയ് 29 ബുധവാഴ്ച, ജൂൺ 2 ഞായറാഴ്ച എന്നീ രണ്ടു തിയതികളിലാണ് കൊട്ടിയൂർ യാത്ര പോകുന്നത്. ഏകദിന യാത്രയ്ക്ക് 720 രൂപയാണ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ നമ്പര്‍- 954477954, 9846100728.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












