നാടെങ്ങും മഴ പെയ്യുകയാണ് ഇടുക്കിയുടെയും പാലക്കാടൻ കാടുകളുടെയും വയനാടൻ മലനിരകളുടെയും കാഴ്ച കാണാൻ ഒരു യാത്ര പോകാൻ പറ്റിയ സമയം. കേരളത്തിനകത്തു മാത്രമല്ല, പുറത്തും മഴയിടങ്ങൾ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സീസൺ ആണിത്. ഒത്തിരി ചെലവ് കൂടിയ യാത്രകൾ പോകാൻ ബജറ്റ് അനുവദിക്കുന്നില്ലെങ്കിലും യാത്രൾ മാറ്റിവയ്ക്കേണ്ട കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നിങ്ങൾക്കായി നിരവധി യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ മിക്ക ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം സെൽ യാത്രകളുണ്ട്. കോഴിക്കോട് ഡിപ്പോയും പ്രതീക്ഷ ഒട്ടും കുറയ്ക്കാതെ നിരവധി പാക്കേജുകളാണ് നടത്തുന്നത്. മലക്കപ്പാറയും അതിരപ്പിള്ളിയും മലമ്പുഴയും ഗവിയും നാലമ്പല യാത്രകളും ഒക്കെയായി ജൂലൈ മാസം മുഴുവൻ യാത്രകളുണ്ട്. ഈ മഴയിൽ ആഘോഷിച്ച് പോയി വരാൻ പറ്റിയ കോഴിക്കോട് നിന്നുള്ള മഴ സ്പെഷ്യൽ യാത്രകളാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

വാഗമൺ കുമളി യാത്ര
ഈ മഴക്കാലത്ത് കോഴിക്കോട് നിന്ന് വാഗമൺ- കുമളി യാത്ര പോകുന്നു. ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന വാഗമൺ മൺസൂൺ യാത്രകൾക്ക് ഏറ്റവും യോജിച്ച സ്ഥലമാണ്. പൈൻ മരങ്ങളും കോടമഞ്ഞും പാറക്കെട്ടുകളും ഒക്കെയുള്ള വാഗമൺ സാഹസിക സഞ്ചാരികൾക്കും പ്രിയപ്പെട്ടതാണ്. വൈകുന്നേരങ്ങളിലെ ചാറ്റൽ മഴയും പകൽ ആഞ്ഞുകുത്തി പെയ്യുന്ന വലിയ മഴയും ഇവിടെ ആസ്വദിക്കാം. അഡ്വഞ്ചർ പാർക്കും ചില്ലുപാലവും വന്നതോടെ ദൂരെസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു.
കുമളി
ഓഫ്ബീറ്റ് കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന ഇടുക്കിയിലെ ലക്ഷ്യസ്ഥാനമാണ് കുമളി. തേക്കടി മൂന്നാർ റൂട്ടുകളിക്ക് യാത്ര ചെയ്യുമ്പോൾ കടന്നു പോകുന്ന കുമളിയിൽ നിർത്തി ഒരു ചായ കുടിച്ച് കുറച്ച് സമയം ചെലവഴിക്കുന്നതാണ് സഞ്ചാരികളുടെ രീതി. തമിഴ്നാടിനോട് അടുത്തു സ്ഥിതി ചെയ്യുന്ന ഇവിടം കമ്പം, തേനി പോലെ സമീപത്തെ പല ഇടങ്ങളിലേക്കുമുള്ള കവാടം കൂടിയാണ്.
കോഴിക്കോട് നിന്ന് ജൂലൈ 10, 25 എന്നീ രണ്ട് തിയതികളിലാണ് വാഗമൺ, കുമളി യാത്ര നടത്തുന്നത്. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന യാത്രയിൽ 4430 രൂപയാണ് നിരക്ക്.
തുഷാരഗിരി-വയനാട്- 900 കണ്ടി
കോഴിക്കോട് നിന്ന് ജൂലൈ മാസത്തിൽ പോകാൻ പറ്റിയ, മഴ ആസ്വദിക്കാൻ പറ്റിയ യാത്രയാണ് തുഷാരഗിരി-വയനാട്- 900 കണ്ടി പാക്കേജ്. കോഴിക്കോട് നിന്നാരംഭിച്ച് തുഷാരഗിരി വെള്ളച്ചാട്ടം ആണ് ആദ്യ ലക്ഷ്യസ്ഥാനം. കോടഞ്ചേരിക്കടുത്ത് പശ്ചിമഘട്ട താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് ശക്തിയേറി മനോഹരിയാകും. പലതട്ടുകളായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്.
തൊള്ളായിരം കണ്ടി
വയനാട് ജില്ലയിലെ പേരുകേട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് 900 കണ്ടി. ഓഫ്റോഡും ട്രെക്കിങ്ങും എല്ലാം ചേരുന്ന ഇടമാണിത്. ഗ്ലാസ് ബ്രിഡ്ജും ക്യാംപിങ്ങും ആണ് ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. വൈത്തിരിയിൽ നിന്ന് മേപ്പാടി വഴിയാണ് ഇവിടേക്ക് എത്തേണ്ടത്.
ജൂലൈ 7, 21 എന്നീ രണ്ടു തിയതികളിലാണ് കോഴിക്കോട് നിന്ന് തുഷാരഗിരി-വയനാട്- 900 കണ്ടി യാത്ര പുറപ്പെടുന്നത്. രാവിലെ 6.00 മണിക്ക് പുറപ്പെട്ട് അന്ന് രാത്രി മടങ്ങിയെത്തും. 1690 രൂപയാണ് ടിക്കറ്റ് നിരക്ക്.
സൈലന്‍റ് വാലി
നിറഞ്ഞു നിൽക്കുന്ന കാടിനു നടുവിൽ മറ്റൊന്നു മറിയാതെ മഴയുടെ സ്വരം ആസ്വദിച്ച് ഒരു യാത്ര പോയാലോ. അതാണ് കോഴിക്കോട് നിന്നുള്ള സൈലന്‍റ് വാലി പാക്കേജ്. സൈലന്‍റ് വാലി ദേശീയോദ്യാനത്തിനുള്ളിലൂടെ, വനം വകുപ്പിന്‍റെ വാഹനത്തില്‍ കാടിനുള്ളിലൂടെയുള്ള സഫാരി, കാഞ്ഞിരപ്പുഴ ഡാം സന്ദർശനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയോദ്യാനത്തിന്‍റെയും സമീപ പ്രദേശങ്ങളുടെയും അതിമനോഹരമായ കാഴ്ചകളാണ് ഇതിന്‍റെ ആകർഷണം.
കോഴിക്കോട് നിന്ന് ജൂലൈ 26-ാം തിയതിയാണ് സൈലന്‍റ് വാലി യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് അന്ന് രാത്രി മടങ്ങിയെത്തുന്ന പാക്കേജാണിത്. 1580 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













