കൊടികുത്തിമല എന്ന പേരുപറഞ്ഞാൽ ഒരുപക്ഷേ പലരും ഈ സ്ഥലം അറിയില്ല. എന്നാൽ മലപ്പുറംകാരുടെ ഊട്ടി എന്ന വിശേഷണം മതി സഞ്ചാരികൾക്ക് കൊടികുത്തിമലയെ തിരിച്ചറിയുവാൻ. മലപ്പുറംജില്ലക്കാർ വെയിൽ കൂടുമ്പോൾ കുറച്ചു തണുപ്പും കോടയും പ്രതീക്ഷിച്ച് കയറിച്ചെല്ലുന്ന മനോഹരമായ ഇടമാണ് കൊടികുത്തിമല. ഏകദിന യാത്രകൾക്കും വൈകുന്നേരത്തെ ചെറിയ ട്രിപ്പിനുമെല്ലാം ധൈര്യമായി പോകാവുന്ന കൊടികുത്തിമലയിൽ സന്ദർശന സമയം മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നുമൊക്കെ കേട്ടറിഞ്ഞ് ഏകദിന യാത്രക്കായി എത്തുന്ന നൂറുകണക്കിന് സഞ്ചാരികളുണ്ട്. വേനൽച്ചൂട് മൊത്തത്തിൽ വ്യാപിച്ചതോടെ തണുപ്പുള്ള സഥലം നോക്കി വരുന്നവർക്ക് പറ്റിയ ഇടമായിരുന്നുവെങ്കിലും പ്രവേശന സമയം അത്ര യോജിച്ചതായിരുന്നില്ല. നേരത്തെ രാവിലെ എട്ടു മണി മുതൽ പ്രവേശനം ആരംഭിക്കും. വൈകിട്ട് നാല് മണി വരെ മാത്രമേ കൊടികുത്തിമലയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ വനം മന്ത്രിയുടെ നേതൃത്വത്തില്‍ വനം - പരിസ്ഥിതി - ടൂറിസം നിയമസഭാ സബ്ജക്ട് കമ്മിറ്റി കൊടികുത്തിമലയിലെ സമയം മാറ്റി.

അതിരാവിലെ എത്തി ഇരുട്ടുവീഴുന്ന വരെ ഇവിടെ ചെലവഴിക്കാൻ കഴിയുന്ന വിധത്തിൽ , സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കൊടികുത്തിമലയിൽ എത്തുന്നവർക്ക് കാണാൻ പറ്റുന്നപോലെയാണ് പുതിയ സമയക്രമീകരണം. ഇനി മുതൽ രാവിലെ 5.30 മുതല്‍ വൈകുന്നേരം 7മണി വരെയായിരിക്കും കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കും. ഇതോടെ ഇവിടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം കേരളത്തിലെ എണ്ണപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി കൊടികുത്തിമലയെ മാറ്റിയെടുക്കുാനുള്ള പ്രവർത്തനങ്ങളും ഇവിടെ ആരംഭിക്കും. ഖലയിൽ ബട്ടർഫ്ലൈ പാർക്കും തുടങ്ങും. വിവിധ പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പ്രത്യേക ഇനം ചെടികളും മരങ്ങളും ഇതിനായി നട്ടു പിടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അമ്മിണിക്കാടൻ മലനിരകളിൽ ഏറ്റവും ഉയർന്ന ഭൂപ്രദേശമാണ് കൊടികുത്തിമല. സമുദ്രനിരപ്പില് നിന്ന് 522 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. മുകളിലെ പ്രകൃതിഭംഗി മാത്രമല്ല, നിർത്താതെ വീശുന്ന കാറ്റും തണുപ്പും ഒക്കെ ഇവിടെ ആസ്വദിക്കാം. എന്നാൽ അടിവാരത്തു നിന്നും ഇവിടേക്ക് നടന്നു മാത്രമേ കയറുവാൻ സാധിക്കു. കാറ്റും തണുപ്പുംകൊണ്ട് നടക്കുമ്പോൾ ക്ഷീണം അറിയാതെ മുകളിലെത്താം. ഒരു മണിക്കൂർ നടക്കാനുണ്ട്.
മുകളിലെത്തിയാൽ മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. ഇവിടുത്തെ വാച്ച് ടവറില്‍ കയറി നിന്നാൽ അങ്ങ് പാലക്കാട് ജില്ലയുടെ കാഴ്ചകൾ വരെ കാണാം. പൊതുവേ ഉച്ചകഴിഞ്ഞ് വെയിലാറിയ സമയത്ത് കയറുന്നതാണ് ഏറ്റവും നല്ലത്. ഇനി മുതൽ അതിരാവിലെ തുറക്കുന്നതിനാൽ സൂര്യോദയം കാണാനായി പുലർച്ചെ തന്നെ കയറിത്തുടങ്ങാം. അങ്ങനെയാണെങ്കിൽ വെയിൽ വീഴുന്നതിനു മുന്നേ തിരിച്ചിറങ്ങുകയും ചെയ്യാം.
ഇനി കൊടികുത്തിമല എന്ന പേര് എങ്ങനെ കിട്ടിയെന്നുകൂടി നോക്കാം..ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂമിശാസ്ത്ര സർവേ നടത്തിയ സമയത്ത് ഇവിടെ ഒരുദ്യോഗസ്ഥൻ ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായി ഇതിനെ അടയാളപ്പെടുത്തുകയും ഇത് സൂചിപ്പിച്ച് ഒരു കൊടി നാട്ടുകയും ചെയ്തു. അങ്ങനെയാണ് കൊടികുത്തിമലയെന്ന പേര് ഇതിനു ലഭിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












