ഇഗോർചെം ബാന്ധ്
ഗോവയിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന, പകൽ സമയങ്ങളിൽ പോലും ധൈര്യമായി സഞ്ചരിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇടമാണ് ഇഗോർചെം ബാന്ധ്. റെയിയിലെ ചർച് ഓഫ് ഔർ ലേഡി ഓഫ് സ്നോസ് ദേവാലയത്തിനു തൊടട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിൽ ഈ പ്രദേശത്തുകൂടെ ആരും കടന്നു പോകില്ല. അങ്ങനെ പോകുന്നവർ ദുഷ്ടശക്തികളുടെ അക്രമത്തിന് വിധേയമാകും എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. എണ്ണമറ്റ ആത്മാക്കൾ ഈ ഡാമിനും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നുണ്ട് എന്നാണ് വിശ്വാസം.
ബേയ്ടാഖോൽ
ഗോവയിലെ പേടിപ്പിക്കുന്ന മറ്റൊരിടമാണ് ധവാലിക്കും ബോരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബേയ്ടാഖോൽ. പതിറ്റാണ്ടുകൾക്കും മുൻപേ തന്നെ അജ്ഞാത കാരണങ്ങളാലുള്ള ആക്രമണങ്ങൾക്കും അസാധാരണ സംഭവങ്ങൾക്കും സാക്ഷിയാകുന്ന ഇവിടം ഒരു ചെറിയ കുഞ്ഞിന്റെ രൂപത്തിലുള്ള ആത്മാവിന്റെ കളിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ തിരക്കേറിയ റോഡിനു നടുവിൽ ഒരു പെൺകുട്ടി നിൽക്കുന്നതിനും നിലവിളിക്കുന്നതിനും ഈ നാട്ടിലെ പലരും സാക്ഷികളായിട്ടുണ്ട്. വളരെ ഭീകരമായി നിലവിളിക്കുന്ന ശബ്ദം പോലും കേട്ടു നിൽക്കാനാവുന്നതല്ല എന്നാണ് ഇവിടുള്ളവർ പറയുന്നത്. എന്നാൽ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയാൽ ശൂന്യമായ റോഡ് മാത്രമേ കാണുകയുള്ളൂ. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഈ നിലവിളി ശബ്ദം കേട്ട് തിരിഞ്ഞു നോക്കുകയും വാഹനത്തിൻറെ നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയും ചെയ്യുന്നത് ഇവിടെ സാധാരണ സംഭവമാണ്.
ദേശീയപാതാ 17
മുംബൈ-ഗോവ ദേശീയപാതാ 17 ഗോവയിലെ മറ്റൊരു പേടിപ്പിക്കുന്ന ഇടമാണ്. പേടിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ നടക്കുന്ന ഈ റോഡിൽ ആത്മാക്കൾ യാത്രക്കാരെ പേടിപ്പിക്കുകയും വാഹനങ്ങൾക്കു മുന്നിലേക്ക് എടുത്തുചാടുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ. രാത്രിയിൽ യാത്ര ചെയ്യുമ്പോൾ നോൺ വെജിറ്റേറിയൻ ആയിട്ടുള്ള ഒന്നും കയ്യിൽ കരുതരുതെന്നാണ് ഇവിടുത്തെ പ്രദേശവാസികൾ പറയുന്നത്, പ്രത്യേകിച്ച് പുലർച്ചെ 12 മണിക്ക് ശേഷം യാത്ര ചെയ്യുമ്പോൾ. ഒരിക്കൽ രണ്ടു ദമ്പതികൾ അവരുടെ കാറിൽ ഈ വഴി യാത്ര ചെയ്യുകയായിരുന്നുവത്രെ. കാറിൽ അവർ മാംസഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നു. പെട്ടന്ന് വണ്ടിയുടെ ലൈറ്റുകൾ തുടർച്ചയായി ഓൺ ആവുകയും ഓഫ് ആവുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെം കാർ അവരുടെ നിയന്ത്രണത്തിലുമല്ലായിരുന്നു. എങ്ങനെയൊക്കയോ അവർ വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോളേക്കും വണ്ടിയുടെ ഡോർ എല്ലാം തനിയെ ലോക്കായത്രെ. പിന്നെ കാണുന്നത് വണ്ടിക്കകത്തു നിന്നും കറുത്ത പുക വരുന്നതാണ്. പിന്നീട് കുറേ നേരത്തെ ശ്രമങ്ങൾക്കു ശേഷം ഡോർ തുറക്കുവാൻ സാധിച്ചെങ്കിലും അപ്പോഴേക്കും അതിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളെല്ലാം അപ്രത്യക്ഷമായിരുന്നു.
ഡി മെലോ ഹൗസ്
ആൾത്താമസമില്ലാത്ത് ഒരു വലിയ വീട്ടിൽ നിന്നും ഇടയ്ക്കിടെ കേൾക്കുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും താഴെ വീഴുന്ന വലിയ ശബ്ദം,ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയും ഒക്കെയാണ് ഗോവയിലെ സാൻറിമോൽ എന്ന സ്ഥത്തുള്ള ഡി മെലോ ഹൗസിനെ പേടിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നത്.
ഒരു കാലത്ത് ഈ ഭവനത്തിന്റെ അവകാശികൾ രണ്ടു സഹോദരങ്ങളായിരുന്നുവത്രെ. അവകാശമായി ലഭിച്ച സ്വത്ത് പങ്കിടുന്ന കാര്യത്തില്‍ അവർ തമ്മിലുണ്ടായ തർക്കം ഒരാളുമെ മരണത്തിനാണ് കാരണമായത്. അതിനുശേഷം പിന്നീട് ഇങ്ങോട്ട് ഇവിടെ നിന്നും അത്തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. എന്തുതന്നെയായാലും ആരും ഈ ഭവനം വിലയ്ക്കു വാങ്ങുവാനോ ഇതിന്റെ നിയമ നടപടികൾക്കായോ ഇവിടെ എത്തുന്നില്ല. ഒറ്റപ്പെട്ട ഒരു പ്രേതഭവനമായി ഇന്നും അതവിടെയുണ്ട്.
ജാൻകി ബന്ധ്
ജാൻകി ബന്ധ് എന്നറിയപ്പെടുന്ന സ്ഥലം ഗോവയിലെ പേടിപ്പെടുത്തുന്ന, ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയപ്പെടുന്ന ഒരിടമാണ്. നവേലിമിനും ദരംപൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ ഒരിക്കൽ ഒരു കുട്ടികളുമായി പോകുന്ന ഒരു സ്കൂൾ ബസ് താത്കാലികമായി നിർമ്മിച്ച പാലത്തിലേക്കു കയറിയപ്പോള്‍ അപകടത്തിൽ പെട്ടുവത്രെ. ഡ്രൈവറുടെ അശ്രദ്ധമൂലം നടന്ന ഈ സംഭവത്തിൽ വണ്ടിയിലുണ്ടായിരുന്ന കുട്ടികളടക്കം എല്ലാവരും മരിച്ചു. എല്ലാ വർഷവും അപകടം നടന്ന ആ ദിവസം അവിടെ നിന്നും കുട്ടികളുടെ നിലവിളി കേൾക്കാമത്രെ.
സലിഗാവോ ഗ്രാമം
ക്രിസ്റ്റാലിന എന്നു പേരായ ഒരു ആത്മാവിനാൽ കഷ്ടപ്പെടുന്ന സ്ഥലമാണ് സലിഗാവോ ഗ്രാമം. ഇവിടുത്തെ ഒരു വലിയ ആൽ മരമാണ് ഇതിന്റെ വാസസ്ഥലം.
61 വർഷങ്ങൾക്കു മുൻപ് പാദ്രേ ലോറെൻസോ എന്നു പേരായ ഒരു ജൂതൻ രാവിലെ ഇവിടുത്തെ സെമിനാരി റോഡ് വഴി നടക്കാനിറങ്ങി. അന്നു രാത്രിയായിട്ടും അയാൾ തിരിച്ചുവന്നില്ല. പിറ്റേദിവസം രാവിലെ അയാളെ അന്വേഷിച്ചു പോയവർ കാണുന്നത് ആൽമരത്തിന്റെ ചുവട്ടിൽ മണ്ണിലോട് മുഖം ചേർത്ത് വെച്ച് ബോധമില്ലാതെ കിടക്കുന്ന പാദ്രേയെയാണ്. തിരിച്ചു വീട്ടിലെത്തിച്ചെങ്കിലും നാലു ദിവസത്തോളം സംസാരിക്കാനും അനങ്ങാനുമാവാതെ അയാൾ കഴിച്ചുകൂട്ടി. പിന്നീട് അഞ്ചാം ദിവസം രാവിലെ ക്രിസ്റ്റീലിന എന്നു വിളിച്ച് കരയുന്ന ആളെയാണ് എല്ലാവരും കാണുന്നത്. മുഖം നിറയെ ചോരപുരണ്ട പാടുകളുമായാണ് അയാളുണ്ടായിരുന്നത്. പിന്നീട് ആല്‍മരം ദുഷ്ടശക്തികളുടെ വാസസ്ഥലമായാണ് ആളുകൾ കണക്കാക്കുന്നത്.
മൂന്നു രാജാക്കൻമാരുടെ ദേവാലയം
പ്രദേശവാസികളുടെ വിശ്വാസമനുസരിച്ച് ഗോവയിൽ ഏറ്റവും ഭയപ്പെടേണ്ട സ്ഥലമാണത്രെ സൗത്ത് ഗോവയിലെ മൂന്നു രാജാക്കന്‍മാരുടെ ദേവാലയം. സൗത്ത് ഗോവയിലെ വൽസാവ് എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്റർ അകലെ കാൻസോലിം എന്നു പേരായ സ്ഥലത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു പോർച്ചുഗീസ് രാജാക്കൻമാർ തമ്മിൽ ഈ പ്രദേശത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കം മൂത്തപ്പോൾ അതിലൊരാൾ മറ്റു രണ്ടുപേരെയും ഈ പള്ളിയിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചു. എന്നാൽ ഭക്ഷണത്തിൽ അവരറിയാതെ അയാൾ വിഷം കലർത്തിയിരുന്നു. അങ്ങനെ അവരെ കൊലപ്പെടുത്തി ഹോള്‍ഗാർ എന്നു പേരായ അയാൾ മുഴുവൻ സ്വത്തിന്റെയും അവകാശിയായി തീർന്നു. എന്നാൽ ആളുകൾ ഈ വിവരം അറിഞ്ഞ് അവിടെ എത്തുകയും ജനരേഷം ഭയന്ന് അതേ വിഷം കഴിച്ച് ഹോൾഗാർ ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൂന്നു പേരെയും ഈ പള്ളിയിലാണ് സംസ്കരിച്ചത്. അതിനുശേഷം ഇവി
ടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഇതിനെക്കുറിച്ച് പഠനം നടത്തുവാൻ സംഘങ്ങൾ എത്തുകയും ഇവിടെ ആത്മാവിന്റെ സാന്നിധ്യവും ശക്തികളും ഉണ്ട് എന്ന നിഗമനത്തിൽ എത്തുകയുമാണ് അവർ ചെയ്തത്.