തോവാള- കേരളത്തിന്‍റെ പൂക്കൂട എന്നും കേരളത്തിന്‍റെ സ്വന്തം പൂ മാർക്കറ്റും എന്നും അറിയപ്പെടുന്ന സ്ഥലം. കാണം വിറ്റ് മലയാളികൾ ഓണം ഉണ്ണുമ്പോൾ ഓണത്തിന് പൂ വിറ്റ് ജീവിക്കുന്ന തമിഴ്നാടൻ ഗ്രാമമാണ് തോവാള. ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂ മാത്രമല്ല, കേരളത്തിലെ എന്താഘോഷങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും തോവാളയിൽ നിന്ന് പൂ എത്തും. മലയാളികളുടെ ജീവിതത്തിലെ ഏത് ഐശ്വര്യങ്ങൾക്കും ഒരു പൂചാർത്തൽ നല്കുന്ന തോവാളയെ പരിചയപ്പെടാം.
ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു ബന്ധമല്ല കേരളത്തിന് തോവാളയുമായിട്ടുള്ളത്. ഓണമെത്തിയാൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പൂകച്ചവടക്കാരും ആളുകളും നേരിട്ട് പൂവെടുക്കാൻ ഇവിടെ വരും. ഇറുത്തെടുത്ത് കൂട്ടിയിട്ട പൂക്കൾ വാരിയെടുത്ത് കൊണ്ടുപോകുന്ന, രാവിലെ സജീവമാകുന്ന ഇവിടുത്തെ മാർക്കറ്റുകൾ നടന്നു കാണാൻ തന്നെ ഒരു ചന്തമാണ്. ഓണക്കാലത്തും അല്ലാതെയും നിരവധി മലയാളികൾ തോവാളയുടെ സൗന്ദര്യം കാണാനെത്തും.

ഇത്തവണത്തെ ഓണത്തിന് പരിചയപ്പെട്ടിരിക്കേണ്ട, പറ്റിയാൽ ഒന്നു പോയി കണ്ടിരിക്കേണ്ട സ്ഥലമാണ് തോവാള. അതീവഭംഗിയാർന്ന ഒരു കാർഷിക ഗ്രാമമെന്ന് കോവാളയെ ഏറ്റവും ചുരുങ്ങിയ വാക്കിൽ വിവരിക്കാമെങ്കിലും ആ ഭംഗി എന്തെന്ന് വിശദമാക്കണമെങ്കിൽ വാക്കുകൾ തികയാതെ വരും. കണ്ണെത്തുന്നിടത്തെല്ലാം കാണുന്ന പൂക്കളാണ്. വണ്ടിപോകുന്ന വഴികളുടെ ഓരങ്ങളിലും വീടുകളുടെ മുന്നിലും പാടത്തും പറമ്പിലും എല്ലാം അങ്ങനെ പൂത്തുനിൽക്കുന്ന ചെടികൾ. അതിൽ മുല്ലയും പിച്ചിയും ജമന്തിയും ചെണ്ടുമല്ലികയും എല്ലാം ഉൾപ്പെടും.
തിരുവിതാകൂറിന്‍റെ പൂക്കൂട
വളറെ പണ്ടുകാലം മുതലെ തിരുവിതാംകൂറിന്‍റെ പൂക്കൂട എന്നാണ് തോവാള അറിയപ്പെടുന്നത്. പണ്ടു രാജഭരണകാലത്ത് തോവാള തിരുവിതാംകൂർ രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഇവിടുത്തെ പൂകൃഷിയെ പരിപാലിച്ച് വേണ്ട സഹായങ്ങൾ സമയത്ത് ചെയ്തു ഒരു പൂഗ്രാമമായി മാറാൻ വേണ്ടതെല്ലാം ചെയ്തതത് തിരുവിതാകൂർ രാജാക്കന്മാരായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. തോവാള പൂച്ചന്തയ്ക്ക് ഏകദേശം 100 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

തോവാളയുടെ ചരിത്രം
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പൂക്കൾ എത്തിച്ചിരുന്നതും ഇവിടെ നിന്നായിരുന്നുവത്രെ. അന്നത്തെ ദിവാൻ രാമയ്യൻ ദളവയ്ക്ക് നല്കിയ നിര്‍ദ്ദേശമനുസരിച്ചാണ് തോവാള ഇന്നു കാണുന്ന നിലയിലേക്ക് വ്യാപകമായ പൂകൃഷിയും വലിയ പൂച്ചന്തയുമുള്ള ഒപു പൂഗ്രാമമായി മാറിയത്. അയിത്തം നിലനിന്നിരുന്ന ആ കാലത്ത് പലരും ഇവിടെ നിന്നും പൂ വാങ്ങാൻ തയ്യാറായില്ലത്രേ. ഇതുമനസ്സിലാക്കി പിന്നീട് പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയിൽ നിന്നുള്ള പൂക്കൾ മതിയെന്ന് രാജാവ് കല്പിച്ചെന്നാണ് ചരിത്രം.
പുലര്‌ച്ചെ രണ്ടുമണിയോടെ തന്നെ പൂ മാര്‍ക്കറ്റ് സജീവമാകും. വെയിലുദിച്ചാൽ പിന്നെ പൂക്കളെപ്പോലെ തോവാളയും വാടും, ക്ഷീണിക്കും. തോവാള സജീവമാകുന്നത് പുലർച്ചെകളിലാണ് നൂറുകണക്കിന് കർഷകരും വണ്ടികളും തോവാളയിലെത്തും പൂ വിൽക്കാൻ വരുന്നവരും പൂ വാങ്ങാൻ വരുന്നവരും എല്ലാവും സജീവമായി നിൽക്കുന്ന ഒരു പൂ മാർക്കറ്റ്.ഒരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുന്ന കാഴ്ചകളാണ് തോവാളയിൽ കാത്തിരിക്കുന്നത്. ബെംഗളുരു, ഹൊസൂർ, ഡിണ്ടിഗൽ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് പൂക്കളെത്താറുണ്ട്.
തോവാളയിലെത്തിയാൽ തോവാള മുരുകനെ കാണാൻ മറക്കരുത്. ഇവരുടെ ജീവിതം മുരുക വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്നു. തോവാളയുടെ ഭംഗി ആസ്വദിക്കാൻ പറ്റിയ വഴിയും കൂടിയാണ് ഈ ക്ഷേത്രത്തിലേക്കുള്ള യാത്രയും ഇവിടെ നിന്നുള്ള കാഴ്ചകളും. ആടിമാസത്തിലെ ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുപാടാളുകൾ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വരും.

PC:Akshobhya R
തോവാളയിൽ എത്തിച്ചേരുവാൻ
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള റൂട്ടിലൂചെ ബാലരാമപുരം- നെയ്യാറ്റിന്‍കര- പാറശ്ശാല വഴി വന്ന് നാഗർകോവിലിൽ എത്തണം. ഇവിടുന്ന് തിരുനെൽവേലി റൂട്ടിലാണ് തോവാള സ്ഥിതി ചെയ്യുന്നത്. തിരക്കില്ലാതെ ഗ്രാമീണസൗന്ദര്യം ആസ്വദിച്ച് പോകാനാണ് താല്പര്യമെങ്കിൽ പരീക്ഷിക്കാൻ പറ്റിയ വേറൊരു വഴിയുമുണ്ട്. തിരുവനന്തപുരത്തു നിന്ന് തിരുമല- മലയിൻകീഴ് - കാട്ടാക്കട -കല്ലിയാല്‍ -തൃപ്പരപ്പ്- കുലശേഖരപുരം- തടിക്കാരന്‍കോണം- തെരുവങ്കാട്- ചെമ്പകരാമന്‍പുത്തൂര്‍ വഴി തോവാളിലെത്താം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













