ഊട്ടിയ്ക്ക് എന്നും ഒരഴകുണ്ട്. മഴയ്ക്കും വെയിലും മഞ്ഞിനും മായിക്കാനാവാത്ത വിധത്തിൽ സുന്ദരിയാണ് ഈ നാട്. ഒരു ബാഗും പാക്ക് ചെയ്ത് ഒരു ബസ് പിടിച്ച് എത്താവുന്ന ദൂരത്തിലാണ് ഊട്ടിയെന്നതിനാൽ നേരവും കാലവും നോക്കാതെ മലയാളികൾ ഊട്ടിയിലേക്ക് വെച്ചുപിടിക്കും. ഊട്ടിയിലുളള കാഴ്ചകൾ മാത്രമല്ല, ഊട്ടിയിലേക്കുള്ള റൂട്ടും വഴിയോരത്തെ ഗ്രാമങ്ങളും ഹെയർപിൻ വളവുകളും എല്ലാം ഊട്ടി യാത്രയിലെ കൗതുകങ്ങളാണ്.
മഴക്കാലത്ത് ഊട്ടിക്ക് മറ്റൊരു മുഖമാണ്. നിറയെ മഴ പെയ്ത് നാടും നഗരവും പുറത്തിറങ്ങാത്ത നേരം. മണ്ണിടിച്ചിലും ഗതാഗതക്കുരുക്കും ഒക്കെ മഴക്കാലത്ത് ഇവിടെയും ഉണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ നോക്കി ഊട്ടിയിലേക്ക് ആളുകളെത്തുന്നു. പെയ്യാനൊരുങ്ങി നിൽക്കുന്ന മേഘങ്ങളും അതിനെ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുന്ന മലനിരകളും ഒക്കെ ഈ മഴക്കാലത്ത് ഊട്ടിക്ക് മാത്രം നല്കാൻ കഴിയുന്ന കാഴ്ചകളാണ്. ഇതാ മൺസൂൺ സീസണില് ഊട്ടിയിലേക്ക വരുമ്പോള്‍ എവിടെയെൊക്കെ സന്ദർശിക്കണമെന്ന് നോക്കാം.

മഴക്കാലത്തെ ഊട്ടി
ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് പൊതുവേ ഊട്ടിയിലെ മഴക്കാലമെങ്കിലും ജൂൺ പകുതിയോടെ ചില സമയത്ത് മഴ പെയ്യാറുണ്ട്. മഴയും കുളിരും കോടമഞ്ഞും ഒക്കെയായി ഈ സമയത്ത് ഊട്ടിക്ക് മറ്റൊരു സമയത്തുമില്ലാത്ത ഭംഗിയുണ്ട്. ഊട്ടിയുടെ പച്ചന്ന് നിറഞ്ഞ കാഴ്ചകൾ കണ്ടുവരാൻ പറ്റിയ കാലമാണിത്. എന്നാൽ മറ്റുസമയത്തേതുപോലെ പുറത്തിറങ്ങിയുള്ള കാഴ്ചകൾ ഒരുപാട് കാണാൻ കഴിയണമെന്നില്ല.

ടോയ് ട്രെയിൻ യാത്ര
നീലഗിരി കുന്നുകളുടെ മനോഹാരിത ഒറ്റയാത്രയിൽ ആസ്വദിക്കാൻ പറ്റിയ വഴിയാണ് ടോയ് ട്രെയിൻ യാത്ര. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഈ യാത്ര രി മലയോര തീവണ്ടിപ്പാത എന്നും നീലഗിരി എക്സ്പ്രസ് എന്നും ഇതിനു പേരുണ്ട്. മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നീലഗിരി എക്സ്പ്രസിലുള്ള യാത്രയാണ്. 46 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ ആകെ പിന്നിടുന്നത്. ഇതിനായി നാലരമണിക്കൂർ സമയമെടുക്കും. ഇതിൽ 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിങ്ങനെ ആവേശം ജനിപ്പിക്കുന്ന ഒത്തിരി കാഴ്ചകളും അനുഭവങ്ങളും ഉണ്ടായിരിക്കും. മേട്ടുപ്പാളയം, കൂനൂർ, അറവൻകാട്, കെറ്റി, ലവ്ഡേയ്ൽ, ഉദഗമണ്ഡലം എന്നീ സ്റ്റേഷനുകളിലാണ് നിർത്തുന്നത്.
ഊട്ടിയിൽ എത്തുന്നവരെല്ലാം ട്രെയിന് കയറാറാൻ ആഗ്രഹിക്കുന്നതിനാൽ ടിക്കറ്റ് കിട്ടുക എന്നത് എളുപ്പമല്ല. യാത്ര തീരുമാനിക്കുമ്പോൾ തന്നെ ടിക്കറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 295 രൂപയും ആണ് നിരക്ക്. ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുമെങ്കിലും നിശ്ചിത എണ്ണം മാത്രമേ ലഭ്യമാകൂ എന്ന പരിമിതിയുണ്ട്.
ഊട്ടി ബോട്ടിങ്
മഴയിൽ ഊട്ടിയിലെ തടാകത്തിൽ ബോട്ടിങ് നടത്താൻ പലർക്കും താല്പര്യം കാണില്ല. എന്നാൽ ബോട്ടിങ്ങിന് അനുമതിയുള്ള സമയമാണെങ്കിൽ ഇതൊരു നല്ല അവസരമാണ്. മഴ പെയ്യുമ്പോൾ ഊട്ടി തടാകത്തിന്‍റെ ഭംഗിയും കാഴ്ചകളും പിന്നെയും കൂടും. എന്നാൽ കുടയോ മഴക്കോട്ടോ എടുക്കാൻ മറക്കരുത്. ലൈഫ് ജാക്കറ്റ് ധരിക്കാനും മറക്കരുത്. വെയിൽ ഉണ്ടെങ്കിൽ അതൊഴിവാക്കാൻ രാവിലെയോ വൈകിട്ടോ ബോട്ടിങ് സമയം തെരഞ്ഞെടുക്കാം.
ഊട്ടി കാഴ്ചകൾ
സാധാരണ സമയത്തേതു പോലെ കാഴ്ചകൾ കണ്ടു കറങ്ങി നടക്കുവാൻ ഈ സീസണിൽ കഴിഞ്ഞെന്നു വരില്ല. എന്നാലും സുരക്ഷിതമായി പോയി വരാന്‍ കഴിയുന്ന ഇടങ്ങൾ ഒഴിവാക്കാതെ നോക്കാം. ദൊഡ്ഡബേട്ടാ പീക്കും പൈക്കര തടാകവും അങ്ങനെ രണ്ട് സ്ഥലങ്ങളാണ്, മഴ പെയ്യാൻ കാത്തിരിക്കുന്ന ഭൂമിയെ നിരാശപ്പെടുത്താതെ പെയ്തൊഴിയുന്ന മാനം അതിന്‍റെ പൂർണ്ണ ഭംഗിയിൽ ഇവിടെ ആസ്വദിക്കാം. പൈക്കര ലേക്കിലേക്ക് പോകുമ്പോൾ ആറാം മൈലിലും ഒൻപതാം മൈലിലും വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിക്കാൻ മറക്കരുത്.
ഊട്ടി മഴക്കാല യാത്രയിൽ ശ്രദ്ധിക്കാൻ
കാലാവസ്ഥാ മുന്നറിയിപ്പുകൾ നോക്കി വേണം ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുവാൻ. യാത്രാ നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടെങ്കിൽ അവിടേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കു. മുന്നറിയിപ്പുകൾ പാലിക്കുക. കുടയും റെയിൻ കോട്ടും എടുക്കുവാൻ മറക്കരുത്. തണുപ്പിനെ പ്രതിരോധിക്കുവാൻ ചൂട് പകരുന്ന വസ്ത്രങ്ങൾ എടുക്കണം. വാട്ടർപ്രൂഫ് ബാഗ്, നനഞ്ഞ വസ്ത്രങ്ങളും മറ്റും ഇടാനുള്ള ബാഗുകൾ എന്നിവയും എടുക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












