തൃപ്പരപ്പ് പച്ചപ്പും ഹരിതാഭയും വേണ്ടുവോളം നിറഞ്ഞ് ആരുടെയും മനംമയക്കുന്ന നാടാണ് തൃപ്പരപ്പ്. തിരുവനന്തപുരംകാര്‍ക്ക് പ്രത്യേകിച്ച് ഒരുമുഖവുരയുടെ ആവശ്യമില്ലെങ്കിലും മറ്റു നാട്ടുകാര്‍ക്ക് തൃപ്പരപ്പ് പരിചയമുള്ള നാടായിരിക്കില്ല. ചരിത്രവും വിശ്വാസങ്ങളും ഇഴ ചേര്‍ന്നു നില്‍ക്കുന്ന തൃപ്പരപ്പ് പ്രകൃതിയോട് ചേര്‍ന്ന് ചരിത്രവും മിത്തും ഇടകലര്‍ന്ന ഒരു യാത്രാ അനുഭവമായിരിക്കും സമ്മാനിക്കുന്നത്.
കാടും മലയും പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റേതിടത്തെയും പോലെ കാടും പച്ചപ്പും വെള്ളച്ചാട്ടവും പ്രസന്നമായ കാലാവസ്ഥയും ഒക്കെത്തന്നെയാണ് തൃപ്പരപ്പിന്‍റെയും പ്രത്യേകത. അതില്‍തന്നെ എടുത്തു പറയേണ്ടത് ഇവിടുത്തെ തൃപ്പരപ്പ് മഹാദേവ ക്ഷേത്രവും പിന്നെ തൃപ്പരപ്പ് വെള്ളച്ചാട്ടവുമാണ്. മഴ തെല്ലൊന്ന് അടങ്ങിയാല്‍ നൂറു കണക്കിന് സഞ്ചാരികളാണ് സാധാരണ ഗതിയില്‍ രണ്ടു സംസ്ഥാനങ്ങളില്‍നിന്നുമായി ഇവിടെ എത്തിച്ചേരാറുള്ളത്.
തൃപ്പരപ്പ് മഹാദേവ ക്ഷേത്രം തമിഴ്നാട്ടിലെ പ്രധാന ശിവ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്പരപ്പ് മഹാദേവ ക്ഷേത്രം. സ്ഥാനംകൊണ്ട് തമിഴ്നാട്ടിലാണെങ്കിലും മലയാളികള്‍ ഏറെ സന്ദര്‍ശകരായുള്ള ക്ഷേത്രം കൂടിയാണിത്. പടിഞ്ഞാറേയ്ക്ക് ദര്‍ശനമായുള്ള ഈ ക്ഷേത്രം കോതയാര്‍ നദിയുടെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുമായി ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തില്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് കോതയാറിൽ ഒരു കല്‍മണ്ഡപം പണിയിച്ചച് ചരിത്രമാണ്. പ്രസിദ്ധമായ 12 ശിവാലയങ്ങളില്‍ ഒന്നുകൂടിയാണിത്. ഒന്‍പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
തൃപ്പരപ്പ് വെള്ളച്ചാട്ടം തൃപ്പരപ്പിലെ ഏറ്റവും പ്രധാന കാഴ്ചയാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം. പശ്ചിമ ഘട്ടത്തിന്റെയും ആകാശത്തെ മുട്ടിയുരുമി നില്‍ക്കുന്ന കുന്നുകളുടെയും പശ്ചാത്തലത്തില്‍ ആര്‍ത്തലച്ചൊഴുകിയെത്തുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് ഒരു ആറാട്ട് തന്നെയാണ് സമ്മാനിക്കുന്നത്. പ്രസിദ്ധമായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമുള്ളത്.
കോതയാര്‍ നദി 50 അടി താഴേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.
കുമാരി കുറ്റാലം
മധ്യ കേരളത്തിലുള്ളവര്‍ക്ക് അതിരപ്പള്ളി വെള്ളച്ചാട്ടം പോലെയാണ് തിരുവനന്തപുരംകാര്‍ക്ക് തൃപ്പരപ്പ് വെള്ളച്ചാട്ടം. കുമാരി കുറ്റാലം എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.കാട്ടരുവിയുടെ മനോഹരമായ കാഴ്ചയാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. സഞ്ചാരികള്‍ക്ക് വിശ്രമിക്കുവാനായി കല്‍മണ്ഡപവും കുളിക്കുവാനായി വെള്ളച്ചാട്ടത്തില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പെച്ചിപ്പാറെ റിസര്‍വ്വോയര്‍ തിരുവിതാംകൂര്‍ മഹാരാജാവിരുന്ന മൂലം തിരുന്നാളിന്റെ കാലത്താണ് കോടയാര്‍ നദിക്ക് കുറുതെ പെച്ചിപ്പാറെ റിസര്‍വ്വോയര്‍ നിര്‍മ്മിക്കുന്നത്. പശ്ചിമഘട്ടത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റിസര്‍വ്വോയര്‍ തൃപ്പരപ്പ് യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു ഇടമാണ്.
എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നം 55 കിലോമീറ്റര്‍ അകലെയും കുലശേഖത്തു നിന്നും 5 കിലോമീറ്റര്‍ അകലെയുമാണ് തൃപ്പരപ്പ് സ്ഥിതി ചെയ്യുന്നത്. ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കിലോ മീറ്ററാണ് തൃപ്പരപ്പിലേക്കുള്ള ദൂരം. കേരള തമിഴ്നാട് അതിർത്തി പഞ്ചായത്തായ വെള്ളറടയിൽ നിന്നും തൃപ്പരപ്പിലേക്ക് 8 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. നാഗര്‍കോവിലില്‍ നിന്നും തൃപ്പരപ്പിലേത്ത് 34 കിലോമീറ്റര്‍ ദൂരമുണ്ട്.
വിലക്ക് തുടരുന്നു കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കന്യാകുമാരിയിലും തൃപ്പരപ്പിലുമെല്ലാം സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. നിലവില്‍ ഇവിടേക്ക് ഒരു തരത്തിലും സഞ്ചാരികളെ അനുവദിക്കുന്നില്ല. എത്ര ദൂരം സഞ്ചരിച്ചുവന്നാലും വിലക്കുള്ളതിനാല്‍ യാത്ര വെറുതേയാകും. അതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നതിനു ശേഷം മാത്രം ഇവിടേക്ക് യാത്ര ചെയ്യാം.
യാത്രകളില്‍ ശ്രദ്ധിക്കാം കൊവിഡ് കാലത്തുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സുരക്ഷാ മുന്‍കരുതലുകളെടുക്കാതെയും അത്യാവശ്യമില്ലാത്തതുമായ യാത്രകള്‍ പരമാവധി ഒഴിവാക്കുക തന്നെ ചെയ്യുക. സാനിറ്റൈസറും ഫേസ് മാസ്കും നിര്‍ബന്ധമായും ഉപയോഗിക്കുക.
ഫോട്ടോ കടപ്പാട് വിക്കി പീഡിയ
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...
1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!
നാലു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്