പതിറ്റാണ്ടുകൾ പുറകിലുള്ള ഒരു ലോകത്തേയ്ക്കുള്ള യാത്രയാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം നല്കുന്നത്. കാലാന്തരങ്ങളുടെ പഴക്കമുള്ള വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കും സ്ഥാനമായ പുരാതനമായ ഈ ക്ഷേത്രത്തിലേക്കുള്ള ഓരോ യാത്രയും വിശ്വാസികൾക്ക് തീർത്ഥാടമാണ്. ശംഖതീർത്ഥം കടന്ന് മുന്നോട്ടു പോകുമ്പോൾ എത്തിനിൽക്കുന്ന ഇമയവരമ്പൻ സന്നിധാനം ആശ്രയകേന്ദ്രം കൂടിയാണ്. പുരാണങ്ങളും ഐതിഹ്യങ്ങളും ചേർന്നു നിൽക്കുന്ന തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം വിശേഷങ്ങൾ
പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രമെന്ന നിലയിൽ പ്രാധാന്യമുള്ള തൃച്ചിറ്റാറ്റ് ക്ഷേത്രം പണ്ടുമുതലെ വിശ്വാസികളുടെ ആശ്രയകേന്ദ്രമാണ്. ചെങ്ങന്നൂരിനടുത്ത് മുണ്ടങ്കാവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. പഞ്ചപാണ്ഡവ തിരുപ്പതികളിലൊന്നായും 101 മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ പഴയ വിശ്വാസങ്ങൾ പരിചയപ്പെടുത്തുന്നു.

തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം- ചരിത്രം
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും നിലനില്ക്കുന്നു. അതിലേറ്റവും പ്രസിദ്ധമായ രണ്ട് വിശ്വാസങ്ങൾ പരിചയപ്പെടാം. ഒന്നാമത്തേത്,
വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ പാണ്ഡവർ പാറ എന്ന കുന്നിൻമുകളിൽ താമസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് അവർ ആരാധനയ്ക്കായി ഓരോ ക്ഷേത്രങ്ങളിൽ പോയിരുന്നുവത്രെ. ഇങ്ങനെ പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്ത യുധിഷ്ഠിരൻ എന്ന ധർമ്മപുത്രർ പ്രതിഷ്ഠ നടത്തി ആരാധിച്ച ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രമെന്നാണ് വിശ്വാസം.
പാപമോചനത്തിനായി
തൃച്ചിറ്റാറ്റ് ക്ഷേത്രവുമായി ചേർന്നു നിൽക്കുന്ന മറ്റൊരു വിശ്വാസം കൂടിയുണ്ട്. മഹാഭാരത യുദദ്ധത്തിൽ പാണ്ഡവരുടെ സൈന്യം പരാജയത്തിലേക്ക് കുതിക്കുമ്പോൾ വിജയിക്കാനായി അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന കള്ളം പറഞ്ഞ യുധിഷ്ഠിരന്റെ കഥ നമുക്കറിയാം. അതറിഞ്ഞ ദ്രോണർ ഒരു നിമിഷം ആയുധം താഴെവെച്ചപ്പോൾ ധൃഷ്ടദ്യുമ്‌നൻ അദ്ദേഹത്തിന്റെ തലവെട്ടിയതും തുടർന്നുണ്ടായ യുദ്ധത്തിൻറെ ഗതിയും പുരാണങ്ങളിലൂടെ വായിച്ചിട്ടുണ്ട്. അന്ന് പറഞ്ഞ കള്ളത്തിനു പ്രാശ്ചിത്തമായി യുധിഷ്ഠിരൻ ഇവിടെ ഭജനയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

മനസ്സമാധാനത്തിനും പാപങ്ങളുടെ മോചനത്തിനുമായി യുധിഷ്ഠിരൻ വന്ന ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മനശ്ശാന്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനായി ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികൾ ഇവിടേക്ക് വരുന്നു. ഇവിടുത്തെ ആദ്യകാല പ്രതിഷ്ഠയിൽ വിഗ്രഹത്തിൽ ശംഖേന്തി നിൽക്കുന്ന രൂപമായിരുന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാൽ ഇപ്പോൾ ചക്രമാണ് കാണാൻ സാധിക്കുക,
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം- പൂജകൾ
സാധാരണ ക്ഷേത്രത്തിൽ കാണുന്ന പോലുള്ള പൂജകൾ അല്ല ഇവിടെ പിന്തുടരുന്നത്. ശീവേലിയും അഞ്ച് പൂജകളും ഇവിടെ കാണാൻ സാധിക്കില്ല. പകരം രാവിലെയും വൈകിട്ടുമായി ഓരോ പൂജകൾ മാത്രമാണ് ഇവിടെയുള്ളത്. പുലർച്ചെ 4.00 മുതൽ 10 വരെയും വൈകിട്ട് 4.00 മുതൽ 7.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ആരു വന്നാലും ധർമ്മം കൊടുക്കുന്ന ഭഗവാനാണ് ഇവിടെയുള്ളതെന്നും വിശ്വസിക്കപ്പെടുന്നു.
കേരളത്തിലെ പഞ്ചപാണ്ഡവതിരുപ്പതികൾ
പാണ്ഡവർ പ്രതിഷ്ഠ നടത്തി ആരാധിച്ച ക്ഷേത്രങ്ങളാണ് പഞ്ചപാണ്ഡവതിരുപ്പതികൾ എന്നറിയപ്പെടുന്നത്. . യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം, ഭീമൻ പ്രതിഷ്ഠ നടത്തി, തൃപ്പുലിയൂർ, അർജ്ജുനൻ പ്രതിഷ്ഠ നടത്തിയ തിരുവാറന്മുള, നകുലൻ പ്രതിഷ്ഠിച്ച തിരുവൻവണ്ടൂർ, സഹദേവൻ പ്രതിഷ്ട നടത്തിയ തൃക്കൊടിത്താനം ക്ഷേത്രം എന്നിവിടങ്ങളാണ് ഇത്.

തൃച്ചിറ്റാറ്റ് ക്ഷേത്രം ഉത്സവം
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലുള്ളത്. മീനമാസത്തിലെ ഉത്രത്തിനാണ് ഉത്സവത്തിന് കൊടിയേറുന്നത്. വൈകുണ്ഡ ഏകദേശം, തിരുവോണം, അഷ്ടമി രോഹിണി തുടങ്ങിയ ദിവസങ്ങൾ ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളാണ്.
തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ
ചെങ്ങന്നൂരിൽ നിന്നും തിരുവല്ല റൂട്ടിൽ ഒന്നര കിലോമീറ്റർ അകലെ മുണ്ടങ്കാവ് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: Thrichittatt Maha Vishnu Temple/ Wikipedia
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












