ലോക്ഡൗണ്‍ കാലത്ത് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരുന്നു. പിന്നീട് അണ്‍ലോക്കിങ്ങിന്‍റെ സമയത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറന്നുവെങ്കിലും ചിലയിടങ്ങളില്‍ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ജമ്മു കാശ്മീരിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ വൈഷ്ണവോ ദേവി ക്ഷേത്രത്തിലും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ തീര്‍ഥാടനം പുനരാരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ രമേഷ് കുമാര്‍ ഇതുസംബന്ധിച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. ഇതനുസരിച്ച് ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പൊതു ദര്‍ശനത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ തയ്യാറാക്കി വരുകയാണ്. അയ്യായിരം മുതല്‍ ഏഴായിരം വരെ വിശ്വാസികള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാല്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

500 വര്‍ഷത്തിനിടയിലാദ്യം
കഴിഞ്ഞ 500 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം വിലക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ സമയത്തും പോലും ക്ഷേത്രം അടച്ചിരുന്നില്ലയെന്ന് ക്ഷേത്രത്തിന്റെ വെബ് സൈറ്റില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ക്ഷേത്രത്തിന്റെ കവാടമായ കത്രയില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തും. കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാണ്. ദര്‍ശനത്തിനായി കയറുമ്പോള്‍ തീര്‍ത്ഥാടകരെ ചെറിയ ഗ്രൂപ്പുകളായി തിരിക്കും. ആളുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുവാനും തിക്കും തിരക്കുമില്ലാതെ ദര്‍ശനം പൂര്‍ത്തിയാക്കുവാനുമാണ് ഇത്. കൃത്യമായ രീതിയില്‍ മാസ്ക് ധരിക്കുകയും വായ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൂടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
കൃത്യം ഇടവേളകളില്‍ ഹാന്‍ഡ് സാനിറ്റൈസേഷനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. വിശ്വാസികളുടെ നെറ്റിയില്‍ പുരോഹിതന്മാര്‍ തിലകം തൊട്ടുകൊടുക്കുന്ന ചടങ്ങും ഇനിയുണ്ടാവില്ല. ഇത് കൂടാതെ മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെയും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും യാത്രയില്‍ പങ്കെടുപ്പിക്കുകയില്ല.
വൈഷ്ണവോ ദേവി ക്ഷേത്രം
ഒട്ടേറെ വിശ്വാസങ്ങളാല്‍ സമ്പന്നമായ ക്ഷേത്രമാണിത്. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് പറയപ്പെടുന്നത്. പഠനങ്ങളനുസരിച്ച് ഈ ഗുഹയ്ക്ക് ഏകദേശം ഒരു മില്യൺ വർഷത്തിലധികം പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്. പുരാണങ്ങളിൽ ഏറെ പറഞ്ഞിട്ടുള്ള ചരൺ ഗംഗാ എന്ന നദി ഇവിടെ നിന്നുംമാണ് ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഗുഹയ്ക്കുള്ളിൽ വൈഷ്ണവോ ദേവിയുടെ കാലടികൾക്കു താഴെ നിന്നും ഇത് ഉത്ഭവിക്കുന്നത് കാണാൻ കഴിയും. ഈ ജലപ്രവാഹം മുറിച്ചു കടന്നാൽ മാത്രമേ ആളുകൾക്ക് ഗുഹയിലെത്താൻ സാധിക്കൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












