വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ അവധിക്കാലമായാൽ തൃപ്പരപ്പിൽ മേളം തന്നെയാണ്. വെള്ളച്ചാട്ടം കാണാനെത്തുന്ന, അവിടെ കുളിക്കുവാനും ആഹ്ലാദിക്കുവാനുമായി എത്തുന്ന ജനക്കൂട്ടം. കുട്ടികളെന്നോ മുതിർന്നവരെന്നോ, സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഭേദമില്ലാതെ, വൈകുന്നേരങ്ങളും പകലും ഇല്ലസിക്കാനെത്തുന്നവർ. കേരളവും കന്യാകുമാരിയും കാണുവാനെത്തുന്ന വടക്കേ ഇന്ത്യക്കാരും വിദേശികളും അവരുടെ യാത്രയിൽ ഉൾപ്പെടുത്തുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം ഈ വർഷവും സന്ദർശകരുടെ പ്രിയ ഇടമായി മാറിയിട്ടുണ്ട്.
വേനലവധിയും മഴയും ആണ് കൂടുതൽ ആളുകളെയും തൃപ്പരപ്പിലേക്ക് എത്തിക്കുന്നത്. വടക്കൻ കേരളത്തിലുള്ളവർക്ക് തൃപ്പരപ്പ് അത്ര പരിചിതമായിരിക്കില്ല. കൊല്ലം, തിരുവനന്തപുരം ജില്ലക്കാർ തങ്ങളുടെ ഏകദിന യാത്രകൾക്കായും കന്യാകുമാരി യാത്രയിലെ ഒരു സ്റ്റോപ്പ് ആയും തൃപ്പരപ്പിലേക്ക് സ്ഥിരം യാത്ര പോകുന്നവരാണ്. നഗരത്തിന്റെ തിരക്കും ക്ഷീണവും മറ്റുവാനും ഒരു പകൽ ഏറ്റവും രസകരമായി ചിലവഴിക്കുവാനും ഏറ്റവും മികച്ച സ്ഥലം കൂടിയാണിത്.

PC:Infocaster
കുടുംബത്തോടൊപ്പം സുരക്ഷിതമായും കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുവാനും ഒരുപോലെ പറ്റുന്ന ഇവിടെ എല്ലാപ്രായത്തിലുമുള്ളവർ വരുന്നു. പശ്ചിമഘട്ടത്തിൽ നിന്നും കാട്ടിലൂടെയും പാറക്കെട്ടുകളിലൂടെയും താളത്തിലൊഴുകി താഴേക്ക് പതിക്കുന്ന ഇതിന്‍റെ കാഴ്ച തന്നെ വളരെ രസകരമാണ്. നീണ്ട, വിശാലമായ പാറക്കെട്ടിലൂടെ താഴേക്ക് വീഴുന്നത് കാണുമ്പോൾ ഒരു മിനി അതിരപ്പിള്ളി പോലെ തന്നെ ഇതു തോന്നിക്കും. കുമാരി കുറ്റാലം എന്ന പേരും തൃപ്പരപ്പ് വെള്ളച്ചാട്ടത്തിുണ്ട്.
തമിഴ്നാട്ടിലെ ഏറ്റവം പ്രസിദ്ധമായ നദികളിലൊന്നായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു പുറകിലുള്ള തൃപ്പരപ്പ് ക്ഷേത്രത്തിൽ നിന്നും അല്പം മാറി കോതയാർ നദി 50 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമായി മാറുന്നത്. കാട്ടിൽ നിന്നും ഒഴുകിവരുന്ന ഒരരുവി ഇത്ര മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറുന്നതെങ്ങനെയെന് കൗതുകക്കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കാദ്യം ഉണ്ടാകുന്നത്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകള്‍ക്കൊപ്പം മലനിരകളുടെയും കാടിന്‍റെയും പച്ചപ്പും ഇതിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.

PC:Rrjanbiah
വെള്ളച്ചാട്ടത്തിലെത്തുന്നവർക്ക് നനഞ്ഞു കയറുവാനും വിശ്രമിക്കുവാനും വസ്ത്രം മാറുവാനുമെല്ലാം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുവാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഇടങ്ങളാണുള്ളത്. വന്ന് കാഴ്ചകള്‍ കണ്ട് വിശ്രമിക്കുവാൻ കൽമണ്ഡപവും കാണാം. ഇത് കൂടാതെ വെള്ളച്ചാട്ടത്തിനടുത്ത് ചെറിയൊരു സ്വിമ്മിങ് പൂളും കുട്ടികൾക്ക് ഉല്ലസിക്കുവനാനായി ഒരു പാർക്കും ഉണ്ട്. ഇത് കൂടാതെ തൃപ്പരപ്പിൽ ബോട്ട് സർവീസും ലഭ്യമാണ്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ നല്കി, സുരക്ഷിതമായ യാത്രയാണ് ഇതുറപ്പ് വരുത്തുന്നത്.
പത്ത് രൂപയാണ് തൃപ്പരപ്പിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന നിരക്ക്. കാർ പാർക്കിങ്ങിന് 50 രൂപയും ബോട്ടിങ്ങിന് ഒരാൾക്ക് 50 രൂപയും നല്കണം.
മറ്റിടങ്ങൾ
സാധാരണയായി കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തൃപ്പരപ്പ് ആളുകൾ യാത്രയിൽ ഉൾപ്പെടുത്തുന്നത്. നെയ്യാർ ഡാം , ചിറ്റാർ ഡാം , ചേച്ചിപ്പാറ അണക്കെട്ട്, തിരുവിതാംങ്കോട് അരപ്പള്ളി, പത്മനാഭപുരം കൊട്ടാരം, മാത്തൂർ തൊട്ടിപ്പാലം, വട്ടക്കോട്ട, കന്യാകുമാരി, ശുചീന്ദ്രം എന്നീ സ്ഥലങ്ങൾ കണ്ടുവരുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യം. താല്പര്യമുണ്ടെങ്കിൽ ചിതറാല്‍ ജൈന ക്ഷേത്രം കൂടി ഈ യാത്രയിൽ ഉൾപ്പെടുത്താം.

എങ്ങനെ എത്താം
കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പഞ്ചാ.ത്തായ വെള്ളറടയിൽ നിന്നും വെറും എട്ട് കിലോമീറ്റർ ദൂരം മാത്രമേ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ളൂ. ചിതറാൽ കൂടി സന്ദർശിച്ചാണ് പോകുന്നതെങ്കിൽ അരുമന കളിയൽ വഴി 15 കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. തിരുവനന്തപുരത്തു നിന്ന് 55 കിമി, നാഗർകോവിലിൽ നിന്ന് 34 കിമീ, കുലശേഖരത്തു നിന്ന് 5 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














