യാത്രകൾ എന്നും ഓർമ്മകൾക്കുള്ള മുടക്കുമുതലാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓർത്തു സന്തോഷിക്കുവാനുള്ള നിമിഷങ്ങളാണ് ഓരോ യാത്രകളും തരുന്നത്. ആ ഓർമ്മകളോട് ചേർത്തു നിർത്തുന്ന സുവനീറുകള‍് നമ്മൾ യാത്രകളിൽ മേടിക്കാറുണ്ട്. വസ്ത്രങ്ങളായും പുസ്തകങ്ങളോ മാഗഗ്നറ്റോ ചിത്രങ്ങളോ അലങ്കാരങ്ങളോ ആയി പലതുണ്ട് സുവനീറിൽ. ചിലർക്കാവട്ടെ അത് കല്ലുകളും മണലും ഒക്കെയാണ്. പ്രത്യേകിച്ച് ബീച്ചിലേക്ക് പോകുന്നവർക്ക്. യാത്രയുടെ ഓർമ്മകളുണർത്തുന്ന ഒരു കഷ്ണം കല്ല് മാത്രം മതി ഓർമ്മയ്ക്ക്. അതിലൊരു പ്രശ്നമില്ലതാനും.
എന്നാൽ, ബീച്ചകളുടെ സ്വർഗ്ഗങ്ങളിലൊന്നായ കാനറി ദ്വീപിൽ പോയി കല്ലു പെറുക്കി കൊണ്ടുവന്നാൽ കളി ആകെ മാറും! ഒരു കല്ലല്ലേ, മണൽത്തരിയല്ലേ.. അതിലെന്താണിത്ര കാര്യം, ഇത്രയും പ്രശ്നമാക്കാനുണ്ടോ എന്നു ചോദിക്കേണ്ട. പിടിച്ചാൽ ചെറിയ തുകയൊന്നുമല്ല, പരമാവധി രണ്ടര ലക്ഷം രൂപ ഫൈന്‍ അടച്ചെങ്കിലെ തിരിച്ച് നാട്ടിലെത്താൻ കഴിയൂ.

റിപ്പോർട്ടുകളനുസരിച്ച് കാനറി ദ്വീപുകളിലെ ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും സന്ദർശിച്ച് മടങ്ങുന്ന സഞ്ചാരികളാണ് ശ്രദ്ധിക്കേണ്ടത്. ഈ ദ്വീപുകളിൽ നിന്ന് യാത്രയുടെ ഓർമ്മയ്ക്കായോ സുവനീർ ആയോ ഒക്കെ ഈ ദ്വീപുകളിൽ നിന്ന് മണൽ, പാറകൾ, കല്ലുകൾ എന്നിവ എടുക്കുന്നത് ഗണ്യമായ പിഴയൊടുക്കലിലേക്ക് നയിച്ചേക്കാം.
അതും ചെറിയ കുറ്റകൃത്യങ്ങളുടെ പരിധിയിലല്ല ഇതിലെ ഉൾപ്പെടുത്തിരിയിരിക്കുന്നത്. കാനറി ദ്വീപിലെ ബീച്ചുകളിൽ നിന്ന് പ്രകൃതിദത്ത വസ്തുക്കൾ നീക്കം ചെയ്യുന്ന കുറ്റകൃത്യമാണിത്. ഇതിൽ നിങ്ങൾ പിടിക്കപ്പെട്ടാൽ 13,478 രൂപ മുതൽ 2.69 ലക്ഷം രൂപ വരെ പിഴ ചുമത്തുന്ന കുറ്റകൃത്യമായി ഇത് മാറും
എന്തുകൊണ്ടാണ് പെട്ടന്ന് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത് എന്ന് സംശയം തോന്നുന്നില്ലേ. ബീച്ചിലെത്തി ഒരു കല്ലോ ശംഖോ മണലോ ഒക്കെ കൊണ്ടുപോകുന്നത് നമുക്ക് ഒരു പ്രശ്നമായി തോന്നുകയുമില്ല. എന്നാൽ ലക്ഷക്കണക്കിന് സഞ്ചാരികൾ ഓരോ വർഷവും സന്ദർശിക്കുന്ന ബീച്ചില്‍ നിന്ന് ഇങ്ങനെ കല്ലും മണലും നഷ്ടമായാലോ.. അത് തന്നെയാണ് കാനറി ദ്വീപിലും സംഭവിച്ചത്. ലാൻസറോട്ടിലെ ബീച്ചുകളിൽ നിന്ന് ഓരോ വർഷവും അഗ്നിപർവ്വത വസ്തുക്കൾ ഗണ്യമായി നഷ്ടപ്പെട്ടപ്പോൾ ഫ്യൂർട്ടെവെൻചുറയിലെ പോപ്‌കോൺ ബീച്ചിൽ നിന്ന് മണലാണ് കുറഞ്ഞത്.
ഇതിന് തടയിടുക എന്ന ഉദ്ദേശത്തിലാണ് അധികൃതർ പിഴ ചുമത്താനുള്ള നിയമം കൊണ്ടുവന്നത്. മാത്രമല്ല, ദ്വീപിൽ എത്തിച്ചേരുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതും ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അധികൃതരെ സംബന്ധിച്ചെടുത്തോളം അത്യാവശ്യമായി മാറി.
പതിനെട്ടാം നൂറ്റാണ്ടിൽ മൊണ്ടാനാസ് ഡെൽ ഫ്യൂഗോ പൊട്ടിത്തെറിച്ചതിൻ്റെ ഫലമായി ലാവ, സ്കോറിയ, ചാരം എന്നിവയുടെ നിക്ഷേപം ആണ് ലാൻസറോട്ടിൻ ബീച്ചിന്റെ സമ്പത്ത്. എന്നാൽ
ലാൻസറോട്ടിലെ ബീച്ചുകളിൽ നിന്ന് പ്രതിവർഷം ഏകദേശം ഒരു ടൺ അഗ്നിപർവ്വത വസ്തുക്കൾ ആണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ യാത്രയുടെ ഓർമ്മയ്ക്കായി എടുക്കുന്ന്. ഇത് ദ്വീപിന്‍റെ സൂക്ഷ്മമായ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. 806 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിൻ്റെ ഏതാണ്ട് നാലിലൊന്ന് ഭാഗവും കറുത്ത മണൽ ബീച്ചുകൾ ആണ്.
പലപ്പോഴും വിമാനത്താവളങ്ങളിൽ യാത്രക്കാരിൽ നിന്നും കണ്ടുകെട്ടുന്ന വസ്തുക്കൾ തെളിവായി ഹാജരാക്കാൻ സാധിക്കാറില്ല. അതിനാൽ ഇത്തരം സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് മണൽ, കല്ലുകൾ, തുടങ്ങിയവ കൊണ്ടുവരുന്നവരെ കണ്ടെത്തി പിഴ ഈടാക്കി, പ്രതിരോധിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.
തങ്ങളുടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക അവരുടെ ഉത്തരവാദിത്വം കൂടിയാണ്. കടുത്ത വരൾച്ച കാരണം ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സ്പാനിഷ് ദ്വീപായ ടെനെറിഫിൽ ഇക്കാര്യങ്ങൾക്ക് ഒരു സൂചന കൂടി നല്കുന്നു. പോകുന്ന സ്ഥലത്തോടും ചെയ്യുന്ന യാത്രയോടും പരമാവധി നീതി പുലർത്തുക എന്നത് സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












