ബെംഗളുരുവിന്‍റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പാർക്കിങ്. ഒന്നു ഷോപ്പിങ്ങിന് പോകാനോ പുറത്തിറങ്ങാനോ റസ്റ്റോറന്‍റിൽ പോകാനോ ഒക്കെ ആലോചിക്കുമ്പോൾ അതിൽ വില്ലനായി പാർക്കിങ് വരും. എവിടെ വണ്ടിയിടും എന്ന ആശങ്കയിൽ ഒടുവിൽ മെട്രോ പിടിക്കും. ചിലപ്പോൾ പ്ലാൻ തന്നെ ഒഴിവാക്കും. ഇപ്പോഴിതാ ഇതിനൊരു പരിഹാരം വന്നിരിക്കുകയാണ്. ബെംഗളുരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പുതിയ മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം ഇനി എവിടെ വണ്ടി പാർക്ക് ചെയ്യും എന്നതിനൊരുത്തരമാണ്.
നീണ്ട കാത്തിരിപ്പിനൊടുവിൽ ബൃഹദ് ബെംഗളുരു മഹാനഗര പാലികെ (ബിബിഎംപി) നിർമ്മിക്കുന്ന ഫ്രീഡം പാർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് ജൂൺ 20 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഗാന്ധി നഗർ, ചിക്ക്പേട്ട്, കബ്ബൺ പാർക്ക്, എംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാർക്കിംഗ് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ ഈ പാര്‌ക്കിങ് സ്ഥലം സഹായിക്കും. പുതിയ മൾട്ടി ലെവൽ കാർ പാർക്കിംഗ് സ്ഥലത്ത് 600 വാഹനങ്ങളും 750 ഇരുചക്രവാഹനങ്ങളും ഉൾക്കൊള്ളും.

മജസ്റ്റിക്, ചിക്ക്പേട്ട്, സമീപ പ്രദേശങ്ങളിലെ ഷോപ്പർമാർക്കും സിറ്റി സിവിൽ കോടതി സമുച്ചയം, എംഎസ് ബിൽഡിംഗ്സ്, വിധാന സൗധ, വികാസ സൗധ എന്നിവിടങ്ങളിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, സന്ദർശകർ, അഭിഭാഷകർ തുടങ്ങിയവർക്ക് ഈ എംഎൽസിപി പ്രയോജനപ്പെടുത്താം.
എംഎൽസിപി പാർക്കിങ് നിരക്ക്
ഫ്രീഡം പാർക്കിൽ എംഎൽസിപി പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നവർ നിശ്ചിത നിരക്ക് നല്കണം.ആദ്യ മണിക്കൂറിൽ ബൈക്കുകൾക്ക് 15 രൂപയും കാറുകൾക്ക് 25 രൂപയും പാർക്കിംഗ് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പ്രതിമാസ പാസുകളും ലഭ്യമാണ്. ഇതിന് ബൈക്കുകൾക്ക് 2,500 രൂപയും കാറുകൾക്ക് 3,500 രൂപയുമാണ് നിരക്ക്. പ്രിൻസ്‌റോയൽ പാർക്കിംഗ് സൊല്യൂഷൻസ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും നടത്തിപ്പുകാർ.
ദിവസത്തിൽ ഏതു സമയത്തും ഇവിടെ പാർക്കിങ് അനുവദിക്കും. വിപുലമായ സ്മാർട്ട് പാർക്കിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ടോയ്‌ലറ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജുചെയ്യൽ, വീൽചെയറുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയും ഈ പാർക്കിങ് കെട്ടിടത്തിൽ ലഭ്യമാണ്.
ഈ സ്ഥലങ്ങളിൽ പാർക്കിങ് നിരോധനം
പുതിയ ഫ്രീഡം പാർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം പരമാവധി ആളുകൾ പ്രയോജനപ്പെടുത്താനായി സമീപ പ്രദേശങ്ങളിലെ റോഡുകളിൽ ഗതാഗതവകുപ്പ് പാർക്കിംഗ് നിരോധിച്ചു. ടാങ്ക് ബണ്ട് റോഡ്, സുബേദാർ ഛത്രം റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയുൾപ്പെടെ സമീപത്തെ റോഡുകളിൽ പാർക്കിംഗ് നിരോധിച്ചു.

ഡ്രോപ്പ്-ഇൻ പിക്ക്-അപ്പ് സൗകര്യം
ബെംഗളൂരു ഫ്രീഡം പാർക്കിൽ മൾട്ടി ലെവൽ പാർക്കിങ് കൂടാതെ ഡ്രോപ്പ്-ഇൻ, പിക്ക്-അപ്പ് സൗകര്യവും വ്യാഴാഴ് മുൽ ആരംഭിക്കും. ഓരോ 14 മിനിറ്റിലും മൂന്ന് റൂട്ടുകളിലൂടെ വാഹനങ്ങൾ പോകും.
1. സിറ്റി സിവിൽ കോടതി, കെആർ സർക്കിൾ, വിധാന സൗധ, എംഎസ് ബിൽഡിംഗ്, കർണാടക ഹൈക്കോടതി.
2. പോത്തിസ് സർക്കിൾ, ചിക്ക്പേട്ട് മെട്രോ സ്റ്റേഷൻ, ബിവികെ അയ്യങ്കാർ റോഡ്, ടിസിഎം റോയൻ സർക്കിൾ.
3. പോത്തിസ് സർക്കിൾ, ഉപ്പാർപേട്ട് പോലീസ് സ്റ്റേഷൻ,മജസ്റ്റിക് ബസ് സ്റ്റേഷൻ, കെഎസ്ആർ ബെംഗളൂരു (സിറ്റി) റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഡ്രോപ്പ്-ഇൻ പിക്ക്-അപ്പ് സൗകര്യമുള്ള റൂട്ടുകൾ.
ബെംഗളുരു നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നായ പാർക്കിങ്ങിന് ഇത് വലിയ പരിഹാരമാണ്. സെൻട്രൽ ബെംഗളൂരുവിലെ നിർണായക അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












