സാഹസിക സഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റിയ പേരുകളിലൊന്നാണ് സിയാച്ചിൻ ഹിമാനികൾ. എല്ലുകളെപ്പോലും മരവിപ്പിക്കുന്ന തണുപ്പുള്ള ഇവിടേക്ക് ഇപ്പോഴിതാ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ ഇവിടം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിനു കീഴിലാണുള്ളത്. നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങൾ കാരണം പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല.
സിയാച്ചിൻ ബേസ് ക്യാംപിന് അടുത്തായി സ്ഥിതി ചെയ്യുന്ന സിവിൽ ടൂറിസ്റ്റ് കേന്ദ്രം വരെയാണ് ആഭ്യന്തര സഞ്ചാരികൾക്ക് പ്രവേശനമുള്ളത്. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പ്രത്യേക അനുമതിയോ അധികൃതരിൽ നിന്നുള്ള എൻഒസി സർട്ടിഫിക്കറ്റുകളുടെയോ ആവശ്യമില്ല. എന്നാൽ ഇവിടുത്തെ ജില്ലാ ഭരണകൂടത്തിന് നല്കേണ്ട പരിസ്ഥിതി ഫീസ് തുടർന്നും നല്കേണ്ടി വരും.

ഹിമാലയത്തിന്‍റെ ഭാഗമായ കിഴക്കൻ കാരക്കോറം പർവ്വത നിരകളിലാണ് സിയാച്ചിൻ ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിനിൽ ജീവൻ ബലി നല്കിയ ധീര സൈനികര്‍ക്കായി സമർപ്പിച്ചിരിക്കുന്ന സ്മാരകമാണ് ഇവിടെയുള്ളത്. സമുദ്രനിരപ്പിൽ നിന്നും 12,000 മുതല് 15,000 അടി വരെ ഉയരത്തിലാണുള്ളത്. ബേസ് ക്യാംപിന് അപ്പുറമുള്ള പ്രദേശങ്ങളിലേക്ക് ഇപ്പോഴും സുരക്ഷാകാരണങ്ങളാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.
സന്ദർശകരെ സംബന്ധിച്ചെടുത്തോളം മറ്റൊരിടത്തും കണ്ടുപരിചിതമല്ലാത്ത വ്യത്യസ്തയിനം ഭൂപ്രകൃതിയും കാഴ്ചകളും തന്നെയാണ് ഇവിടെ കാത്തിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 188,75 അടി ഉയരത്തിലാണ് ഇവിടമുള്ളത്. അതുകൊണ്ടു തന്നെ ഇവിടുത്തെ കാലാവസ്ഥയും തണുപ്പും വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മൈനസ് 50 വരെ ഇവിടുത്തെ താപനില താഴാറുണ്ട്. കാശ്മീരിലെ ഏറ്റവും തണുപ്പുള്ള സ്ഥലം കൂടിയാണ് സിയാച്ചിൻ. ആരോഗ്യം മാത്രമല്ല , ധൈര്യവും മനശക്തിയും കൂടി വേണ്ടിവരുന്ന യാത്രയാണ് ഇവിടേക്കുള്ളത്.

ഇന്ത്യാ-പാക്ക് നിയന്ത്രണ രേഖയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നത്. രാജ്യസുരക്ഷയെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമായ സ്ഥാനമാണ് സിയാച്ചിനുള്ളത്. 70 കിലോമീറ്റർ നീളത്തിലാണ് ഈ ഗ്ലേസിയർ കിടക്കുന്നത്. ധ്രുവേതര മേഖലയിലെ രണ്ടാമത്തെ വലിയ ഹിമാനി എന്ന പ്രത്യേകതയും ഇതിനുണ്ട്.
തീവ്രമായ കാലാവസ്ഥയാണ് ഇവിടുത്തേതെങ്കിലും ഇവിടുത്തെ കാഴ്ചകളുടെ ഭംഗി വേറെ തന്നെയാണ്. ഹിമാലയത്തിന്െ ഏറ്റവും മനോഹരമായ കാഴ്ചകൾ ഇവിടെ കാണാം. പക്ഷികൾ, കരടികൾ, ഐബെക്സ് തുടങ്ങി വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ ഇവിടെ വസിക്കുന്നു. ഇത് കൂടാതെ വേനൽക്കാലത്ത് മാത്രം വിരിയുന്ന ഈൽപൈൻ പൂക്കളാണ് ഇതിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നത്. ഹിമാലയ താഴ്വരയിലെ കാട്ടുപൂക്കളിൽ നിന്നാണ് ഈ പ്രദേശത്തിന് സിയാച്ചിൻ എന്ന പേര് ലഭിച്ചത്. കാട്ടുറോസകളുടെ സ്ഥലം എന്നാണ് സിയാച്ചിൻ എന്ന വാക്കിനർത്ഥം.

1984 ൽ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ കയ്യിൽ നിന്നും സിയാച്ചിൻ ഗ്ലേസിയറിന്‍റെ പൂർണ്ണ നിയന്ത്രണം കരസ്ഥമാക്കുന്നത്. പിന്നീട് ഇവിടെ പര്യവേക്ഷകർക്കും അപൂർവ്വമായി പത്രപ്രവർത്തർക്കും പ്രവേശനം അനുവദിച്ചിരുന്നു. ഇവിടുത്തെ സവിശേഷമായ ഭൂപ്രകൃതിയും കാലവസ്ഥയും കാരണം മൂന്നാം ധ്രുവം എന്നും സിയാച്ചിൻ ഗ്ലേസിയർ അറിയപ്പെടുന്നു.
ലേ വഴിയോ നുബ്രാ വഴിയോ സിയാച്ചിൻ ഗ്ലേസിയറിലേക്ക് വരാം. ലേയില്‍ നിന്നും ടാക്സി വാഹനങ്ങൾ ലഭ്യമാണ്. എന്നാൽ ഡ്രൈവ് ചെയ്തു പോകുവാനാണ് താല്പര്യമെങ്കിൽ നുബ്ര വഴി വേണം വരുവാൻ. ലേയിലെ കുശോക് ബകുല റിംപോച്ചെ എയർപോർട്ടാണ് സിയാച്ചിൻ ബേസ് ക്യാംപിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












