തായ്ലൻഡ് എന്നാൽ സഞ്ചാരികൾക്ക് രാവൊഴിതാത്ത ആഘോഷങ്ങളാണ്. ഉറക്കമില്ലാത്ത രാവുകളും കണ്ടാൽതീരാത്ത കാഴ്ചകളും ഒക്കെയുള്ള ഒരു സ്വപ്ന ലോകം. വിനോദ സഞ്ചാര രംഗത്ത് രാജ്യത്തേയ്ക്ക് കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ രാജ്യം. അതുകൊണ്ടുതന്നെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി മാറ്റങ്ങളാണ് ഇവിടെ വരുന്നത്. ഇതിന്‍റെ ഭാഗമായി തായ്ലൻഡിലെ കരോക്കേ ബാറുകളുടെയും നിശാക്ലബ്ബുകളുടെയും പ്രവര്‍ത്തന സമയം സർക്കാർ വർധിപ്പിച്ചു.
തായ്ലന്‍ഡ് നൈറ്റ്ലൈഫ് കൂടുതൽ ആകർഷകമാക്കി സഞ്ചാരികളെ ക്ഷണിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ മാറ്റങ്ങൾ. ഇതനുസരിച്ച് പുലർച്ചെ നാലു മണി വരെ രാജ്യത്തെ നൈറ്റ്ക്ലബുകൾക്കും ബാറുകൾക്കും കരോക്കേ ബാറുകൾക്കും പ്രവർത്തിക്കാം. ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെത്തുന്ന ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി തുടങ്ങിയ സ്ഥലങ്ങളിലെ നൈറ്റ് ലൈഫ് കൂടുതൽ കളർഫുൾ ആകുമെന്ന് സാരം.

നേരത്തെ രാത്രി രണ്ടു മണി വരെയാണ് നിശാക്ലബുകൾക്കും ബാറുകൾക്കും പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇതാണ് രണ്ടു മണിക്കൂർ നേരം കൂടി നീട്ടി പുലർച്ചെ നാലുമണി വരെയാക്കിയിരിക്കുന്നത്. ടൂറിസം മേഖലയെ ഉത്തേജിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാരിന്റെ നടപടിയായാണ് ഇതിനെ കാണുന്നത്. പുതിയ മാറ്റങ്ങൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രധാനമന്ത്രി ശ്രേതാ തവിസ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് തായ്ലൻഡ് വിസ രഹിത പ്രവേശനവും അനുവദിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ തായ്ലൻഡിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഇവിടുന്നുള്ള സന്ദർശകർക്ക് വിസ ആവശ്യകതകൾ ഒഴിവാക്കുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, വിനോദ വേദികളുടെ പ്രവർത്തന സമയം നീട്ടാൻ അനുവദിക്കാനുള്ള തീരുമാനം വിദേശികളെ കൂടുതൽ ആകർഷിക്കുമെന്നും കരുതുന്നു.
ഈ വർഷം ഇതുവരെ 24.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികൾ തായ്ലൻഡ് സന്ദർശിച്ചു എന്നാണ് കണക്ക്. ഈ വർഷം അവസാനത്തോടെ ഈ സംഖ്യ 28 ദശലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൊവിഡിന് മുമ്പ് 39.9 ദശലക്ഷം സഞ്ചാരികൾ വരെ തായ്ലൻഡ് സന്ദർശിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുറവ് ഉണ്ടായിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












