സന്ദർശകർക്ക് ഊട്ടിയുടെ തണുപ്പിൽ കൗതുകവും ആകാംക്ഷവും നല്കി വീണ്ടുമൊരു പൂക്കാലം കൂടി വന്നുകഴിഞ്ഞു. 125-ാമത് ഊട്ടി പുഷ്പമേളയ്ക്ക് മെയ് 19 വെള്ളിയാഴ്ച തുടക്കമായി. പൂക്കളുടെ വർണോത്സവത്തിൽ പങ്കുചേരാനായി ആയിരക്കണക്കിന് സന്ദർശകരെയാണ് ഊട്ടി പ്രതീക്ഷിക്കുന്നത്. പൂക്കളുടെ സൗന്ദര്യം ഇതിൽക്കൂടുതൽ എവിടെയും കാണുവാനാകില്ലെന്ന പോലെയാണ് ഇവിടെയൊരുക്കിയിരിക്കുന്ന കാഴ്ചകൾ.
ഊട്ടി ഗവൺമെന്‍റ് ബൊട്ടാണിക്കൽ ഗാർഡനിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂച്ചെടികൾ ഇതിനോടകം തന്നെ സന്ദര്‍ശകരുടെ മനം കവർന്നുകഴിഞ്ഞു. ഇരുന്നൂറിലധികം വ്യത്യസ്ത ഇടങ്ങളിലുള്ള അഞ്ചര ലക്ഷത്തോളം ചെടികളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ 35,000 ചെടിച്ചട്ടികളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഇവിടെ കാണാം. മെയ് 23 ചൊവ്വാഴ്ഴ്ച വരെ ഊട്ടി പുഷ്പമേള നീണ്ടുനിൽക്കും.

സഞ്ചാരികൾ ഊട്ടിയിൽ കാണുവാനാഗ്രഹിക്കുന്ന ഏറ്റവും വലിയ കാഴ്ചയും അനുഭവവുമായ പുഷ്പമേളയിൽ ഈ വർഷത്തെ പ്രധാന ആകർഷണം ദേശീയ പക്ഷിയായ മയിലിന്‍റെ രൂപമാണ്. 80,000 കാറണേഷൻ പൂക്കൾക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ രൂപത്തിന് 40 അടി വീതിയും 18 അടി ഉയരവുമുണ്ട്. ഇതോടൊപ്പം തമിഴ്നാടിന്‍റെ ഔദ്യോഗിക ചിഹ്നങ്ങളും പൂക്കളാല്‍ തീർത്തിട്ടുണ്ട്.
കരിമ്പന, വരയാട്, മരവൻ ചിത്രശലഭം, മരഗതപ്രാവ്, ഭരതനാട്യം തുടങ്ങിയവ പൂക്കളുടെ രൂപത്തിൽ നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. ഇത് കൂടാതെ, 125 രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങൾ, 175 ഇയർ ഓഫ് ഗാർഡൻ, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളായ ചീറ്റ, ഡോൾഫിൻ, പാ എന്നിവയുടെ രൂപങ്ങളും കാണാം.
ഊട്ടിയുടെ 200-ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വർഷം ഊട്ടി പുഷ്പമേളയെ സംബന്ധിച്ച് ഇരട്ടിമധുരം കൂടിയാണ്. ഊട്ടി ഉദ്യാനം രൂപകല്പന ചെയ്ത ജോൺ മക് ഓവറിന്‍റെ പ്രതിമയും ഇവിടെ കാണാം. കൂടാതെ, ഇതിന്‍റെ ഭാഗമായി ഊട്ടി, കോത്താഗിരി, കൂനൂർ, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന് ഇരുവശവും വന്യമൃഗങ്ങളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നീലഗിരി കാടുകളിലെ കടുവ, പുള്ളിപ്പുലി, മയിൽ, ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ രൂപങ്ങളാണ് ഇവടെ വരച്ചിരിക്കുന്നത്.
ഊട്ടിയിൽ സജ്ജമാക്കിയിരിക്കുന്ന സർക്യൂട്ട് ബസിൽ കാഴ്ചകൾ കാണുവാൻ പോകാൻ സാധിക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍.ഇതിനായി കോയമ്പത്തൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പഴയ പാൽ ഡയറിക്കടുത്തും ഗൂഡല്ലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എച്ച്പിഎഫ് ഭാഗത്തും നിർത്തണം. ഇവിടങ്ങളിൽ നിന്നും ലഭിക്കുന്ന സർക്യൂട്ട് ബസിൽ പുഷ്പോത്സവം കാണാന്‍ പോകാം. കൂനൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ആവിൻ ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.
ഇത് കൂടാതെ മേട്ടുപ്പാളയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോത്തഗിരി റോഡിൽ നിന്ന് സിരുമുഖൈ റോഡിലൂടെ തിരിച്ചുവിടുന്നുമുണ്ട്. ഈ നിയന്ത്രണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി വരുന്നത് നിങ്ങളുടെ ഊട്ടി യാത്രയെ സഹായിക്കും. മെയ് 31 വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെയാണ് ഫ്ലവർ ഷോ നടക്കുന്നത്, മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്.
കൂനൂരിലെ സിംസ് പാർക്കിൽ മെയ് 27.28 തിയ്യതികളിൽ നടക്കുന്ന ഫ്രൂട്ട് ഷോയോടു കൂടി ഊട്ടി സമ്മർ ഫെസ്റ്റിവല്‍ സമാപിക്കും.
ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ
1848 ൽ സ്ഥാപിമായ ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ 55 ഏക്കർ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. 5 വിഭാഗങ്ങളുടെ ഈ ഗാർഡൻ തമിഴ്നാ് ഹോർട്ടികൾച്ചർ വകുപ്പാണ് പരിപാലിക്കുന്നത്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസർവേറ്ററി, ഫൗണ്ടൻ ടെറസ്, നഴ്സറികൾ എന്നിവയാണ് ഇവിടെയുള്ളത്. ഒന്നാം ലോകമഹായുദ്ധത്തിലെ ഇറ്റാലിയൻ തടവുകാരാണ് ഇവിടുത്തെ ഇറ്റാലിയന്‍ ഗാർഡൻ നിർമ്മിച്ചതെന്നാണ് ചരിത്രം. ഊട്ടാകാമുണ്ടിലെ മിലിട്ടറി സ്റ്റേഷന്റെ കീഴ്ലായിരുന്നു ഇവരുണ്ടായിരുന്നത്. ആസ്റ്റേഴ്സ്, അഗെറാറ്റം, ബാൽസം, ബിഗോണിയ, പെറ്റൂണിയ, പാൻസി, ഫ്ളോക്സ്, സാൽവിയ, ഡെൽഫിനിയം, ലാർക്സ്പൂർ, ഡാലിയ തുടങ്ങിയവയാണ് ഇതിലെ കാഴ്ചകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












