നമ്മൾ യാത്ര തുടരുകയാണ്. എല്ലാ യാത്രകളും അവിസ്മരണീയമായ ഒന്നാകാനാണ് നമ്മുടെ ആഗ്രഹം. പുതിയ അറിവുകളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരോ യാത്രകളിലും നമുക്ക് ലഭിക്കുന്ന നവ്യമായ അനുഭൂതികൾ നമ്മുടെ യാത്രാശീലങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുകയേയുള്ളു.
അവിസ്മരണീയമായ യാത്രാവഴികൾ തേടുന്നവരുടെ ഒരു സ്വപ്നഭൂമിയിലൂടെ നമുക്കൊന്ന് യാത്രപോയാലോ? അതേ, പൂക്കളുടെ താഴ്വരകളിലൂടെ ഒരു യാത്ര. മനസിൽ കെട്ടിക്കിടക്കുന്ന അഹന്തയുടെ കടന്നൽകൂടുകളെ പിഴുതുമാറ്റി. സ്വപനങ്ങളുടെ പൂമ്പാറ്റകളെ ഹൃദയത്തിൽ പറക്കാൻ അനിവദിച്ചുകൊണ്ട്, സ്വപ്ന തുല്യമായ ഒരു യാത്ര.
ദൈവത്തിന്റെ വാസസ്ഥലമെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനം അറിയപ്പെടുന്നത്. അത്രയ്ക്ക് മനോഹരമായ, സ്വർഗം പോലെ ഒരിടം. അതുകൊണ്ടാണ് നമ്മൾകാണുന്ന ഇന്ത്യൻ സിനിമകളിൽ നായിക നായകൻമാർ സ്വപനം കാണുന്ന ഗാനരംഗങ്ങളിൽ, പശ്ചാത്തലമായി ഉത്തർഖണ്ഡിലെ സ്ഥലങ്ങൾ കാണാനാവുന്നത്.
ഒന്നാം ദിവസം - ഗോവിന്ദ്ഘട്ടിൽ നിന്ന് ഗംഗാരിയയിലേക്ക്
ഡൽഹിയിൽ നിന്ന് 513 കിലോമീറ്റർ ഉണ്ട് ഗോവിന്ദ്ഘട്ടിലേക്ക്. ഗോവിന്ദ്ഘട്ടിൽ നിന്നാണ് നമ്മൾ യാത്ര ആരംഭിക്കേണ്ടത്. ഡൽഹിയിൽ നിന്ന് ഗോവിന്ദ്ഘട്ടിൽ എത്തുമ്പോഴേക്കും നമ്മുടെയുള്ളിൽ യാത്രയുടെ ആവേശം ലഹരിപോലെ പടർന്ന് കയറിയിരിക്കും. അത്രയ്ക്ക് മനോഹരവും സാഹസികത നിറഞ്ഞതുമാണ് ഈ ഭൂമി. ഇവിടെ നിന്നാണ് നമ്മൾ ട്രെക്കിംഗ് തുടങ്ങുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഉരുൾപൊട്ടൽ കാരണം ദുർഘടമായി തീർന്ന ട്രെക്കിംഗ് പാത നിങ്ങൾക്ക് കാണാം. അത് തീർച്ചയായും നിങ്ങളുടെ ആവേശത്തെ പതിമടങ്ങ് ഉയർത്തുകയേ ഉള്ളു.
ദുർഘടമായ വഴിയിലൂടെയുള്ള 12 കിലോമീറ്റർ യാത്രയാണ് ഗംഗാരിയ(ghangaria) യാത്ര. ഏകദേശം രണ്ട് മണിക്കൂറിൽ അധികം യാത്ര ചെയ്യണം ഇവിടെ എത്താൻ. നമ്മുടെ വഴി വളരെ ദുർഘടമാണ്, അതിനാൽ മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും നമ്മുടെ ശരീരം തളർന്ന് കൊണ്ടിരിക്കും. സിരകളിൽ തിളയ്ക്കുന്ന അവേശത്തിന് മാത്രമേ നമ്മേ ഗംഗാരിയയിൽ എത്തിക്കാൻ ആകുകയുള്ളു.
ക്ഷീണം കൂടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കഴുതയെ വാടകയ്ക്ക് എടുക്കാം. കുറച്ച് ദൂരം കഴുതപ്പുറത്ത് കയറി യാത്രചെയ്യാം. ഗംഗാരിയയിൽ എത്തിയാൽ അവിടെ നിങ്ങൾക്ക് വിശ്രമിക്കാം. നിരവധി ഹോട്ടലുകളും റെസ്റ്റോറെന്റുകളും ഇവിടെയുണ്ട്. ഹോട്ടലുകളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ബുദ്ധി.
രണ്ടാം ദിവസം - പൂക്കളുടെ താഴ്വരയിലേക്ക്
നമ്മൾ ദൂരങ്ങൾ താണ്ടിവന്നത് ഈ പൂക്കളുടെ താഴ്വര തേടിയാണ്. ദുർഘടമായ പാതകൾ നമുക്ക് ക്ഷീണം തന്നപ്പോൾ നമ്മുടെ കാലുകളെ മുന്നോട്ട് വയ്ക്കാൻ പ്രേരിപ്പിച്ചത് പൂക്കളുടെ താഴ്വരകളേക്കുറിച്ചുള്ള കേട്ടറിവുകൾ ആണ്. ഇതാ നമ്മൾ ആ കേട്ടറിവുകൾ നേരിൽ കണ്ട് ആസ്വദിക്കാൻ പോകുകയാണ്. നമ്മൾ ഇതുവരെ സ്വപ്നങ്ങളിൽ മാത്രം കണ്ട, അല്ലെങ്കിൽ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആ സ്ഥലത്തുകൂടെ നമ്മൾ യാത്ര ചെയ്യാൻ ഒരുങ്ങുകയാണ്.
നമ്മുടെ കണ്ണുകൾക്ക് കുളിർമ പകർന്ന് കൊണ്ട്, പൂത്ത് നിൽക്കുന്ന പൂക്കൾ മന്ദമാരുതനെ അയച്ച് നമ്മളെ സ്വാഗതം ചെയ്യുന്നത് നമ്മൾ അറിയുന്നില്ലേ?. അതിന്റെ കുളിരിൽ പൂവുകൾ അല്പം സൗരഭ്യവും നമുക്കായി തന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വിസ്മയം എന്ന് മാത്രം വിളിക്കാവുന്ന ഒരു മായിക ലോകത്താണ് നമ്മൾ. എങ്ങും പ്രകാശത്തിന്റെ ഏഴഴുകൾ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇളംകാറ്റിൽ തലയാട്ടി നിൽക്കുന്ന പൂക്കൾ മാത്രം. നമ്മൾ ഒരു പക്ഷെ നിരവധി സ്ഥലങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവാം, പക്ഷെ ഇവിടെ വരുമ്പോൾ ആ യാത്രകളുടെ മധുരാനുഭവങ്ങൾ നമ്മുക്ക് ഒന്നുമല്ലാതാകുന്നു.
പ്രകൃതിയാകുന്ന ക്യാൻവാസിൽ ദൈവമാകുന്ന ചിത്രകാരൻ എത്രമനോഹരമായാണ് ഇവിടെ വരച്ച് വച്ചിരിക്കുന്നത്. പൂക്കളുടെ തേൻനുകരാൻ പാറിപ്പറക്കുന്ന അപൂർവ സുന്ദരങ്ങളായ ചിത്രശലഭങ്ങളോടൊപ്പം. ഇനി നിങ്ങളുടെ മനസിലേ ചിത്രശലഭങ്ങളേയും പറക്കാൻ അനുവദിക്കു. അപ്പോഴാണ് നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്ന ബോധ്യം ഉണ്ടാകുന്നത്. നമ്മുക്ക് അതിലേക്ക് അലിഞ്ഞ് ചേരാൻ അഭിനിവേശം തോന്നുന്നത്. അല്ലെങ്കിൽ വെറുമൊരു ചിത്രശലഭമായെങ്കിലും മാറിയെങ്കിൽ എന്ന് നമ്മൾ ആശിച്ച് പോകുന്നത് ഈ ആ നിമിഷത്തിലായിരിക്കും.
ഗംഗാരിയിൽ നിന്ന് നമ്മൾ രണ്ട് കിലോമീറ്ററെ യാത്ര ചെയ്തുള്ളു അപ്പോഴേക്കാണ് ഇത്രയും വിസ്മയകരമായ ഒരു ലോകത്തിൽ നമ്മൾ പ്രവേശിച്ചത്. ഇനി ഇതൊക്കെ ഓർമ്മയിൽ പതിപ്പിച്ച് തിരികെ ഗംഗാരിയിലേക്ക് നടക്കാം. അവിടെ വിശ്രമിച്ചതിന് ശേഷം ഇനി മറ്റൊരു വിസ്മയ ലോകം കീഴടക്കാം
മൂന്നാം ദിവസം - ഒരു ആത്മീയ യാത്ര
അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താൽ. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിൽ നിങ്ങൾക്ക് എത്തിച്ചേരാം. ഇവിടുത്തെ പ്രശസ്തമായ ഒരു ഗുരുദ്വാരയാണ് ഇത്. ഹേമകുണ്ഡ് തടാകവും ഇവിടെയാണ്. അതിന്റെ കരയിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.
തടാകത്തിൽ കുളിച്ചതിന് ശേഷം മാത്രാമേ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാൻ പാടുള്ളു. ഗുരുദ്വാരയിലെ പ്രാർത്ഥനയ്ക്ക് ശേഷം പ്രസാദം ലഭിക്കും കരാ പ്രസാദം എന്നാണ് ഇത് അറിയപ്പെടുന്നത്. തുല്ല്യ അളവില്‍ ഗോതമ്പ് മാവും പഞ്ചസാരയും നെയ്യും ചേര്‍ത്താണ് കരാ പ്രസാദം തയ്യാറാക്കുന്നത്. കരാ പ്രസാദത്തോടൊപ്പം ഗുരുദ്വാരയില്‍ നിന്ന് വിശ്വാസികള്‍ക്ക് ചായയും കിച്ചടിയും വിതരണം ചെയ്യും.
ഹേമകുണ്ഡ് തടാകക്കരയിലാണ് ലക്ഷ്‌മണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോക്‌പാല്‍ ക്ഷേത്രങ്ങള്‍ എന്നൊരു പേര് കൂടി ഈ ക്ഷേത്രത്തിനുണ്ട്. രാവണന്റെ പുത്രനായ മേഘനാഥനെ വധിച്ച ശേഷം തന്റെ ശക്തി തിരികെ ലഭിക്കുന്നതിനായി ലക്ഷ്‌മണന്‍ തപസ്സ് ചെയ്‌ത സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം.