ബെംഗളൂരു ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ. ഇപ്പോഴിതാ അതിവേഗ പാത തുറന്നു കൊടുക്കുന്നത് വീണ്ടും വൈകുമെന്നാണ് വിവരം. ഈ വർഷം ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായും തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് സമയപരിധി നീട്ടിയതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. 2026 ജൂൺ മാസത്തിലാവും ഇനി ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ പൂർണമായി തുറക്കുക.
കർണ്ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ മൂന്നു സ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പാത
ചെന്നൈ- ബെംഗളൂരു യാത്രക്കാര്‍ക്കാണ് ഏറെ പ്രയോജനം നല്കുന്നത്. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി ചുരുങ്ങും. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ പോകുവാൻ സാധിക്കുന്ന വിധത്തിലാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്.

നിലവിൽ കർണ്ണാടകയുടെ ഭാഗമായ 68 കിലോമീറ്റർ ദൂരം നേരത്തെ അധികൃതർ യാത്രക്കാർക്കായി തുറന്നു കൊടുത്തിരുന്നു. ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഏകദേശം രണ്ടായിരത്തോളം വാഹനങ്ങൾ ഇതുവഴി ദിവസവും കടന്നു പോകുന്നുണ്ട്. നിലവിൽ ടോൾ നല്കാതെ ഇതുവഴി സഞ്ചരിക്കാം.
കർണ്ണാടകയുടെ ഭാഗമായ 71 കിമി കൂടാതെ, ആന്ധ്രാ പ്രദേശിലൂടെ 85 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 106 കിലോമീറ്ററും പോകുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയ്ക്ക് ആകെ 262 കിമി ദൂരമാണുള്ളത്. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങി ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലാണ് ഇതിന്‍റെ റൂട്ട്.
6370 കോടിരൂപയാണ് അതിവേഗ പാതയുടെ നിർമ്മാണ ചെലവ്. ഇതിനായി 2650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം കർണ്ണാടകയ്ക്കായിരുന്നു ജിന്നഗർ ക്രോസിൽ ഹോസ്‌കോട്ടിനടുത്തുള്ള ക്ഷേത്രം റോഡ് നിർമ്മാണത്തിന് താത്കാലിത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നീട് ക്ഷേത്രം മാറ്റി സ്ഥാപിച്ചാണ് റോഡ് പണി പുനരാരംഭിച്ചത്.
ഹൊസ്‌കോട്ട് മുതൽ മാലൂർ വരെയുള്ള 27.1 കിലോമീറ്റർ, മാലൂർ മുതൽ ബംഗാർപേട്ട് വരെയുള്ള 27.1 കിലോമീറ്റർ, ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള 17.5 കിലോമീറ്റർ എന്നിങ്ങനെയാണ് കർണ്ണാടക പൂർത്തിയാക്കിയ മൂന്നു ഘട്ടങ്ങൾ. ആന്ധ്രാ പ്രദേശിലൂടെ 85 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 106 കിലോമീറ്ററും പാത കടന്നു പോകുന്നുണ്ട്.
ബേതമംഗലയിൽ നിന്ന് ബൈറെഡ്ഡിപള്ളിയിലേക്കുള്ള 25 കിലോമീറ്റർ, ബൈറെഡ്ഡിപള്ളി മുതൽ ബംഗരുപാലം വരെയുള്ള 31 കിലോമീറ്റർ, ബംഗരുപാലം മുതൽ ഗുഡിപാല വരെയുള്ള 29 കിലോമീറ്റര്‍ ആന്ധ്രാ പ്രദേശിന്‍റെയും
ഗുഡിപാല മുതൽ വാലാജാപേട്ട് വരെയുള്ള 24 കിലോമീറ്റർ, വാലാജാപേട്ട മുതൽ ആരക്കോണം വരെയുള്ള 25 കിലോമീറ്റർ, ആരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള 26 കിലോമീറ്റർ, കാഞ്ചീപുരം മുതൽ ശ്രീപെരമ്പത്തൂർ വരെയുള്ള 32 കിലോമീറ്റർ എന്നിവ തമിഴ്നാടിന്‍റെയും പാക്കേജുകളാണ്.
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേ എന്നറിയപ്പെടുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ വരുന്നോടെ നിലവിലുള്ളതിൽ നിന്നും പകുതിയായി ചെന്നൈ- ബെംഗളൂരു യാത്രാ സമയം കുറയും. യാത്രക്കാർക്ക് മാത്രമല്ല, ബിസിനസ്, വാണിജ്യ ആവശ്യങ്ങൾക്കും വലിയ വളർച്ചയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
അതേസമയം, ഈ റൂട്ടിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് യാത്ര ചെയ്യുവാൻ താത്കാലികമായി അനുമതി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അപകടങ്ങളെത്തുടർന്ന് ഇതുവഴിയുള്ള ബൈക്ക് യാത്ര വിലക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ എക്സ്പ്രസ് വേയിൽ കയറുന്നത് തടയുവാൻ എൻട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം പട്രോളിംഗ് വാഹനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കൂടാതെ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്കും അതിവേഗ പാതയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














