ഹിമാചൽ പ്രദേശ് എന്നും സഞ്ചാരികള്‍ക്കൊരു ഹരമാണ്. എത്രതവണ മടിയില്ലാതെ കയറിവരുവാന്‍ കഴിയുന്ന സ്ഥലം. ഓരോ അവധിക്കാലത്തും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം മാത്രം മതി എത്രത്തോളം പ്രിയപ്പെട്ടതാണ് ഹിമാചലും മണാലിയും ഷിംലയും എന്നു മനസ്സിലാക്കുവാൻ. ഈ ഇഷ്ടം തിരിച്ചറിഞ്ഞ് ഐആർസിടിസി ഹിമാചലിലേക്ക് നിരവധി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
ഐആർസിടിസി ഏറ്റവും പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹിമാചൽ പാക്കേജിൽ ഷിംലയും മണാലിയും ഒപ്പം ചണ്ഡിഗഢിലെയും പ്രധാന കാഴ്ചകൾ കൂടി കാണുവാൻ കഴിയും. ബെസ്റ്റ് ഓഫ് ഹിമാചൽ എന്ന പാക്കേജ് അതിന്റെ പേരുപോലെ തന്നെയാണ്. എണ്ണിത്തീർക്കാനാവാത്തത്ര സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്ര ആറു രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ്.

ബെസ്റ്റ് ഓഫ് ഹിമാചൽ
ചെന്നൈയിൽ നിന്നാരംഭിക്കുന്ന യാത്ര ചെന്നൈ-ചണ്ഡീഗഡ്-ഷിംല-മണാലി-ചണ്ഡീഗഡ്-ചെന്നൈ എന്ന ക്രമത്തിലാണ് പോയി വരുന്നത്. മേയ് 25 നാണ് യാത്ര പുറപ്പെടുന്നത്. ഷിംല, മണാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ പ്രധാന ഇടങ്ങളെല്ലാം യാത്രയിൽ സന്ദർശിക്കും. ഒപ്പം തന്നെ സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളും മാർക്കറ്റുകളും ആശ്രമങ്ങളും ഉൾപ്പെടെയുള്ളവയും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 11 മണിക്കാണ് ചെന്നൈയിൽ നിന്നുള്ള വിമാനം. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചണ്ഡീഗഡിലെത്തിയ ശേഷം നേരെ ഷിംലയിലേക്ക് പോകും. അന്നേ ദിവസം പ്രത്യേക പരിപാടികളൊന്നും ഇല്ല. രണ്ടാമത്തെ ദിവസം കുഫ്രിയിലേക്കാണ് യാത്ര. മഞ്ഞുവീണു കിടക്കുന്ന ചരിവുകളും മഞ്ഞിലെ വിനോദങ്ങളുമാണ് യാത്രയിലെ ആകർഷണം.
വൈകുന്നേരം മാൾ റോഡിലേക്ക് പോകും. ഷിംലയിലെ വൈകുന്നേരങ്ങൾ ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണിത്. സ്‌കാൻഡൽ പോയിന്റ്, ഷിംല മോസ്‌ക്ക്, ക്രൈസ്റ്റ് ചർച്ച്, ഗെയ്‌റ്റി തിയേറ്റർ, ഗ്രിൻഡ്‌ലെയ്‌സ് ബാങ്ക് തുടങ്ങിയവയുടെ കാഴ്ചകൾ നിങ്ങൾക്കിവിടെ ആസ്വദിക്കാം. ഈ ദിവസത്തെ രാത്രി ഭക്ഷണവും താമസവും ഷിംലയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

മൂന്നാമത്തെ ദിവസം മണായി യാത്രയ്ക്കുള്ളതാണ്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തിറങ്ങുന്ന യാത്രയിൽ പാണ്ഡോ ഡാം, ഹനോഗി മാതാ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. വൈകുന്നേരത്തോടു കൂടി മണാലിയിൽ എത്തും. ഹോട്ടലിൽ ചെക്ക് ഇന്‍ ചെയ്ത ശേഷം അന്നവിടെ വിശ്രമിക്കാം എത്തുമ്പോൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. അത്താഴവും രാത്രി താമസവും ഇവിടെയാണൊരുക്കിയിരിക്കുന്നത്.
നാലാമത്തെ ദിവസം മണാലിക്കാഴ്ചകൾക്കുള്ളതാണ്. ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ് ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ്, പ്രാദേശിക മാർക്കറ്റ്, എന്നിവയും മാൾ റോഡിലെ വൈകുന്നേര ഷോപ്പിംഗുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അഞ്ചാമത്തെ ദിവസം റോഹ്താങ് പാസിലേത്ത് പോകും. അവിടെ സ്നോ പോയിന്റ് സന്ദർശിക്കും. റോഹ്താങ് പാസ് പോകുന്നില്ലെങ്കിൽ സോളാങ് താഴ്‌വരയിലേക്ക് പോകുവാനും സാധിക്കും. രാത്രിയോടു കൂടി തിരികെ മണാലിയിലേക്ക്, അന്ന് രാത്രി ഭക്ഷണവും താമസം മണാലിയിൽ തന്നെയായിരിക്കും.

ആറാമത്തെ ദിവസം മണാലിയിൽ നിന്നും ചണ്ഡിഗഢിലേക്ക് വരും. യാത്രയിൽ കുളു വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കും. ചണ്ഡിഗഡിൽ എത്തിയ ശേഷം നേരെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഏഴാമത്തെ ദിവസം സുക്ന തടാകം, റോസ് ഗാർഡൻ & റോക്ക് ഗാർഡൻ, പിഞ്ചോർ ഗാർഗെം എന്നിവിടങ്ങളാണ് കാണുന്നത്. വൈകിട്ട് 7.25ന് ചെന്നൈയിലേക്കുള്ള മടക്കവിമാനം. പുലർച്ചെ 12.50ന് ചെന്നൈയിൽ എത്തിച്ചേരും.

ചെന്നൈ- ഹിമാചൽ ടിക്കറ്റ് നിരക്ക്
30 പേർക്കാണ് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. കംഫർട്ട് ക്ലാസിലാണ് യാത്ര. സിംഗിൾ ഒക്യുപൻസിയിൽ 62750/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48500/- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ 46500/- രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക്40500/- രൂപ, , 2-4 പ്രായത്തിലുള്ള കുഞ്ഞിന് 32000/- രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














