അന്ധരും ബധിരരും മൂകരുമായ മൂന്ന് മനുഷ്യരുടെ കഥ
കനിപകം വിനായക ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ക്ഷേത്രത്തെക്കുറിച്ച് പ്രചാരത്തിലുള്ള ചില കഥകളാണ്. അതിലൊന്നാണ് അന്ധരും ബധിരരും മൂകരുമായ മൂന്ന് മനുഷ്യരുടെ കഥ. ഏകദേശം ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പായി അന്ധരും ബധിരരും മൂകരുമായ മൂന്ന് സഹോദരങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു. വിഹാരപുരി ഗ്രാമത്തിനടുത്ത് ഒരു ഗ്രാമത്തില്‍ കൃഷി ചെയ്തായിരുന്നു അവരുടെ ജീവിതം. ഒരു ദിവസം വിളകള്‍ക്ക് വെള്ളം നനയ്ക്കുമ്പോള്‍ അവിചാരിതമായി കിണറിലെ വെള്ളം വറ്റിപ്പോയി. അപ്പോള്‍ അവരിലൊരാള്‍ കിണറിലിറങ്ങി കയ്യിലിരുന്ന പാര ഉപയോഗിച്ച് കിണര്‍ വീണ്ടും ആഴത്തിലോട്ട് കുഴിക്കുവാന്‍ തുടങ്ങി. പെട്ടന്ന് അതില്‍ വെള്ളം വരികയും പാര താഴെയുള്ള ഒരു കല്ല് പോലെയുള്ള വസ്തുവിൽ ഇടിക്കുകയും ചെയ്തുവത്രെ. പിന്നീട് പ്രദേശത്തു പറയുന്ന കഥകളനുസരിച്ച് കിണറ്റിലെ വെള്ളത്തില്‍ മുഴുവന്‍ രക്തം കലരുകയും അവര്‍ക്ക് ഒരു പ്രത്യേക ദര്‍ശനം ലഭിക്കുകയും ശേഷം സഹോദരങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ എല്ലാം മാറുകയും ചെയ്തുവത്രെ. ഇതെല്ലാമറിഞ്ഞെത്തിയ ഗ്രാമവാസികള്‍ എന്താണ് കിണറ്റിലുള്ളതെന്നറിയുവാന്‍ കിണറിന് ആഴം കൂട്ടുവാന്‍ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല, അവസാനം അവര്‍ക്കു മുന്നില്‍ ഗണപതി പ്രത്യക്ഷപ്പെടുകയും ചെയ്തുവത്രെ.
PC:IM3847
ഗ്രാമം കനിപാക്കം ആവുന്നു
തങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷമായ അത്ഭുതത്തില്‍ ഗ്രാമവാസികള്‍ ധാരാളം പ്രാര്‍ത്ഥനകളും അഭിഷേകങ്ങളും സമര്‍പ്പിച്ചു. നാളികേരമാണ് ഗണപതിക്ക് അവര്‍ കൂടുതലും സമര്‍പ്പിച്ചത്. അപ്പോഴേയ്ക്കും അടുത്തുള്ള തോട്ടത്തിലേക്ക് ഈ തേങ്ങാവെള്ളം ഒഴുകുവാന്‍ തുടങ്ങിയത്രെ. അവിടെ "കനി" എന്നാൽ തണ്ണീർത്തടവും "പാകം" എന്നാൽ തണ്ണീർത്തടത്തിലേക്ക് വെള്ളം ഒഴുകുന്നതും ആണ്. അങ്ങനെയാണ് കണിപാകം എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്.
PC:Vin09
ശ്രീ കാണിപാകം വരസിദ്ധി വിനായക ക്ഷേത്രം
അന്ന് ഈ സംഭവങ്ങളെല്ലാം നടന്ന സ്ഥലത്താണ് ഇന്നത്തെ ശ്രീ കാണിപാകം വരസിദ്ധി വിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനര്‍ത്ഥം, ക്ഷേത്രത്തിലെ സ്വയംഭൂ ആയ പ്രധാന പ്രതിഷ്ഠ കിണറിനുള്ളില്‍ തന്നെയാണുള്ളത്. കിണറിലെ ജലം ഒരിക്കലും വറ്റില്ല, ഇത് ദിവ്യശക്തിയുടെ അനശ്വരതയെ സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. മഴക്കാലങ്ങളില്‍ കിണര്‍ കവിഞ്ഞൊഴുകുകുമ്പോള്‍ ആ ജലം ഭക്തര്‍ക്ക് നല്കാറുണ്ട്.
PC:IM3847
ക്ഷേത്രചരിത്രം
11-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചോള രാജാവായ കുലോത്തുംഗ ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. 1336-ൽ വിജയനഗര രാജവംശത്തിലെ ചക്രവർത്തിമാർ ഇത് ഇന്നു കാണുന്ന രീതിയില്‍ വിപുലീകരിക്കുകയാണുണ്ടായത്.
PC:Adityamadhav83
വളരുന്ന വിഗ്രഹം
ഈ ക്ഷേത്രത്തെക്കുറിച്ചും ഗണപതിയെക്കുറിച്ചും നിനവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. ഈ വിഗ്രഹം കാലക്രമേണ വലിപ്പം വര്‍ധിക്കുന്നതായാണ് പറയപ്പെടുന്നത്. നിലവിൽ വിഗ്രഹത്തിന്റെ കാൽമുട്ടും വയറും മാത്രമേ കാണാനുള്ളൂ. ഏകദേശം അൻപത് വർഷങ്ങൾക്ക് മുമ്പ് ഒരു ഭക്തൻ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളി കവചം ഇന്നത്തെ വിഗ്രഹത്തിന് പാകമാകുന്നില്ല എന്നതാണ് ഇതിനു സാക്ഷ്യമായി പറയുന്നത്.
PC:Murali Reddy
നീതിയുടെ അധിപൻ
നീതിയുടെ അധിപൻ എന്നാണ് വിശ്വാസികള്‍ ഈ ഗണപതിയെ വിളിക്കുന്നത്. ക്ഷേത്രത്തിലെ ജലാശയത്തിലെ പുണ്യജലത്തിൽ മുങ്ങിക്കുളിച്ച്, ദേവവിഗ്രഹത്തിന്റെ മുമ്പാകെ സത്യം ചെയ്തുകൊണ്ട് പരസ്പര കലഹങ്ങൾ പരിഹരിക്കുന്നതിനായി നിരവധി ആളുകൾ ഇവിടെ എത്തുന്നു. വെള്ളത്തില്‍ മുങ്ങുമ്പോഴോ അല്ലെങ്കില്‍ സത്യം ചെയ്യാനായി ക്ഷേത്രത്തിനുളളിലേക്ക് കടക്കുമ്പോഴോ തെറ്റുചെയ്തവര്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞിട്ടുള്ള പല സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
PC:IM3847
വിനായക ചതുര്‍ത്ഥി ആഘോഷം
ഗണേശ ചതുർത്ഥി ദിനത്തില്‍ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഗണേശ ചതുർത്ഥി ദിനം മുതൽ ആരംഭിക്കുന്ന വാർഷിക ബ്രഹ്മോസ്തവത്തില്‍ പങ്കെടുക്കുവാനായി ഗണേശഭക്തര്‍ ഇവിടെ വരുന്നു, 21 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്.
എത്തിച്ചേരുവാന്‍
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കാണിപാകം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിറ്റൂരിൽ നിന്ന് 11 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 68 കിലോമീറ്ററും ദൂരമുണ്ട് ക്ഷേത്രത്തിലെത്തുവാന്‍.
PC:IM3847