എവിടെയാണിത്
യുഎസിന്റെ തെക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ, ബെർമുഡ, ഫ്ലോറിഡ, പ്യൂർട്ടോ റിക്കോ എന്നിവയ്ക്കിടയിൽ ആയാണ് ബെർമുഡ ട്രയാംഗിള്‍ സ്ഥിതി ചെയ്യുന്നത് . ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കല്പിക ത്രികോണമാണ് ബെർമുഡ ട്രയാംഗിള്‍. 500,000 ചതുരശ്ര മൈൽ (1,290,000 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ) വിസ്തൃതിയിലാണിത് പരന്നു കിടക്കുന്നത്.
കൊളംബസില്‍ നിന്നും
അറ്റ്ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബെര്‍മുഡ ട്രയാംഗിള്‍ എന്ന ഇടത്തെക്കുറിച്ച് ആദ്യമായി പറയുന്നത് നാവികനായ ക്രിസ്റ്റഫര്‍ കൊളംബസാണ്. ബഹാമസ് ദ്വീപിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ഇതുവഴി കടന്നുപോയത്. ഇവിടെ എത്തിയപ്പോള്‍ വടക്കുനോക്കിയന്ത്രത്തിന്റെ സൂചികള്‍ ദിശയറിയാതെ വട്ടംകറങ്ങിയെന്നും തീഗോളങ്ങള്‍ ഉയര്‍ന്നുപൊങ്ങി കടലില്‍ പതിച്ചതു കണ്ടുവെന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. ഇതിനെ സംബന്ധിച്ച് ആധികരാികത അവകാശപ്പെടുവാന്‍ സാധിക്കില്ലെങ്കിലും ആദ്യമായി ബര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇദ്ദേഹമാണെന്നു പറയാം. 1492 ഒക്ടോബര്‍ 8 ന് ആയിരുന്നു അദ്ദേഹം ഇത് കുറിച്ചത്. എന്നാല്‍ അദ്ദേഹം ഇത് കൂടെയുള്ള ആരെയും അറിയിച്ച് അവരെ ഭയപ്പെടുത്തിയില്ലയത്രെ!
1918 ല്‍
ബര്‍മുഡ ട്രയാംഗിളിന്‍റെ നിഗൂഢതകള്‍ തിരഞ്ഞു പോയാല്‍ ആദ്യമെത്തി നില്‍ക്കുന്നത് അമേരിക്കൻ നേവിയുടെ യുഎസ്‌എസ് സൈക്ലോപ്സ് എന്ന കപ്പലിലാണ്. 1918 ലെ മാര്‍ച്ച് മാസത്തില്‍ 300 ല്‍ അധികം ജീവനക്കാരുമായി സൈക്ലോപ്സ് ഇതുവഴി പോയിരുന്നുവത്രെ. 542 അടി നീളമുള്ള ചരക്കു കപ്പലില്‍ 10,0000 ടണ്‍ മാംഗനീസ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനു ശേഷം കപ്പല്‍ ഇവിടെ നിന്നും കപ്പല്‍ അപ്രത്യക്ഷമാവുകയായിരുന്നു. എന്താണ് കപ്പലിന് സംഭവിച്ചതെന്ന് ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല,
എല്ലാം വിചിത്രമായിരിക്കുന്നു, കടല്‍ പോലും!
പിന്നീടും പല കപ്പലുകളും വിമാനങ്ങളും ഇവിടെ എത്തുമ്പോള്‍ അപ്രത്യക്ഷമായത്രെ. ഇതിലേറ്റവും ദുരൂഹം ഫ്ലൈറ്റ് 19 എന്ന വിമാനത്തിന്റെ കഥയാണ്. ഇത് കാണാതായപ്പോള്‍ അന്വേഷിച്ചെത്തി അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങളും അപ്രത്യക്ഷമായി. ഇതോടെയാണ് ലോകം ബര്‍മുഡ ട്രയാംഗിളിനെ ശ്രദ്ധിക്കുന്നത്. രണ്ടാമത് പോയ വിമാനങ്ങളിലായി 27 ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്നും അവസാനമായി വന്ന സന്ദേശം എല്ലാം വിചിത്രമായിരിക്കുന്നു, കടല്‍ പോലും! എന്നായിരുന്നുവത്രെ.
ആയിരത്തിലധികം ജീവനുകള്‍
കഴിഞ്ഞ ഒരു നൂറ്റാണ്ടോളം കാലത്തിനിടയില്‍ ആയിരത്തിലധികം ജീവനുകള്‍ ഈ പ്രദേശത്ത് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കപ്പലുകളും വിമാനങ്ങളും എല്ലാം ഈ പ്രദേശത്ത് എത്തുമ്പോള്‍ അപ്രത്യക്ഷമാവുകയാണത്രെ. നൂറുകണക്കിന് കപ്പലുകളെയും ഇവിടെ നിന്നും കാണാതായിട്ടുണ്ട്.
ആളില്ലാത്ത കപ്പലുകള്‍
ഇതു കൂടാതെ ഈ പ്രദേശത്തുകൂടി കടന്നു പോകുമ്പോള്‍ ആളില്ലാത്ത കപ്പലുകളും കാണുമത്രെ. കടല്‍ക്കാറ്റില്‍ ആടിയുലഞ്ഞ് ആളില്ലാത്ത പ്രേതക്കപ്പലുകള്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കടലില്‍ ആടിയുലഞ്ഞ് ഒഴുകുന്നത് ഇതുവഴി പോകുന്ന നാവികരെ പേടിപ്പെടുത്തുന്ന കാഴ്ചയാണ്.
വാദങ്ങള്‍ പലവിധം
എന്താണ് ഈ പ്രദേശത്ത് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്നതിന് കാന്തിക തരംഗങ്ങള്‍ മുതല്‍ അന്യഗ്രഹ ജീവികളുടെ സാമീപ്യം വരെ പറയപ്പെടുന്നു. ഈ പ്രദേശത്ത് ഷഡ്ഭുജ മേഘങ്ങള്‍ രൂപപ്പെടുന്നതും തിവ്രമായ കൊടുങ്കാറ്റ് തിരമാലകള്‍ രൂപപ്പെടുന്നതും മീഥേന്‍ ഹൈഡ്രേറ്റിന്‍റെ സാന്നിധ്യവും എന്തിനധികം ഇവിടെ കടലിനടിയില്‍ അറ്റ്ലാന്‍റിക് എന്ന മായിക നഗരമുണ്ടെന്നും അതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും വരെ ഭാവന വിടര്‍ത്തിയ സിദ്ധാന്തങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. മാത്രമല്ല, ഇവിടെ നടന്നതെന്ന് പറയുന്ന ചില അപകടങ്ങള്‍ ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലാണത്രെ നടന്നത്. എന്തുതന്നെയായാലും പല തിയറികളും വന്നുവെങ്കിയും യഥാര്‍ത്ഥത്തില്‍ എന്താണിവിടെ സംഭവിക്കുന്നതെന്ന് ഇതുവരെയും വിശദീകിക്കപ്പെട്ടിട്ടില്ല.
ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാത
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ ഇതുവഴി അമേരിക്ക, യൂറോപ്പ്, കരീബിയൻ എന്നിവിടങ്ങളിലേക്ക് നിരവധി കപ്പലുകൾ ഓരോ ദിവസവും കടന്നുപോകുന്നു. വിനോദ സഞ്ചാര കപ്പലുലുകളുടെ പാതയും വിമാനപ്പാതയും ഇവിടെയുണ്ട്.