സ്വയംഭൂ ഭദ്രകാളീ ക്ഷേത്രം
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സ്വയംഭൂ ഭദ്രകാളീ ക്ഷേത്രങ്ങളിലൊന്നാണ് മണ്ണടി ദേവീ ക്ഷേത്രം.
PC:wikipedia
എവിടെയാണ്
പത്തനംതിട്ടയിൽ ഏനാത്ത് എന്ന സ്ഥലത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC: Mannady Devi Temple
മേൽക്കൂരയില്ലാത്ത ഗർഭഗൃഹം
ഐതിഹ്യങ്ങളെപ്പോലെ തന്നെ ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിലും ധാരാളം പ്രത്യേകതകൾ കാണുവാൻ സാധിക്കും. സ്വയംഭൂ ദേവീ പ്രതിഷ്ഠ കൂടാതെ മേൽക്കൂരയില്ലാത്ത ക്ഷേത്രഗർഭഗൃഹവും പഞ്ചലോഹത്തിൽ നിർമ്മിച്ച ശ്രീ കോവിലുമാണ് മണ്ണടി ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിനോട് ചേർന്നു തന്നെ പടിഞ്ഞാറേക്കാവ് അമ്പലം എന്നൊരു ചെറിയ ക്ഷേത്രവും കൂടി സമീപത്തുണ്ട്. പൂജകളും മറ്റും ഈ ക്ഷേത്രത്തിലാണ് നടത്തുക. പന്തളം രാജവംശത്തിന്റെ കുടുംബദേവത കൂടിയാണ് മണ്ണടി ഭഗവതി.
PC: Mannady Devi Temple
കാമ്പിത്താൻമാർ
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പൂജകളുടെയും ചടങ്ങുകളുടെയും കാര്യത്തിൽ ധാരാളം വ്യത്യസ്തതകൾ പുലർത്തുന്ന ഒരു ക്ഷേത്രമാണ് മണ്ണടി. ഇവിടെ വെളിച്ചപ്പാടിനു പകരം കാമ്പിത്താൻ എന്നൊരു സ്ഥാനമാണുള്ളത്. ദേവി കാമ്പിത്താൻ മുഖാന്തിരമാണ് ഭക്തജനങ്ങളോട് സംസാരിക്കുക എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൻറെ ചരിത്രത്തിൽ ആകെ രണ്ടു കാമ്പിത്താൻമാർ മാത്രമേ ഉണ്ടായിട്ടുള്ളൂ.
PC: Mannady Devi Temple
പേരുവന്ന വഴി
ക്ഷേത്രത്തിനും നാടിനും മണ്ണടി എന്നു പേരു കിട്ടിയത് ദേവിയുമായി ബന്ധപ്പെട്ട ഒരു കഥയിൽ നിന്നുമാണ്. ഒരിക്കൽ ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥാനത്ത് ഒരു സ്ത്രീ പുല്ലരിയുവാനായി പോയി. അവിടെവെച്ച് അരിവാളിനു മൂർച്ച കൂട്ടുവാനായി സമീപത്തെ കല്ലിൽ ഉരച്ചു. പെട്ടന്ന് അതിൽ നിന്നും രക്തം നിലയ്ക്കാതെ വന്നു. ഇതറിഞ്ഞ് ഓടിയെത്തിയ ഗ്രാമവാസികളിലൊരാൾ അതിലേക്ക് മണ്ണു വാരി ഇടുവാൻ നിർദ്ദേശിക്കുകയും അങ്ങനെ രക്തമൊഴുകുന്നത് നിൽക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലം മണ്ണടിയും അവിടെ ഉയർന്ന ക്ഷേത്രം മണ്ണടി ദേവി ക്ഷേത്രവും ആയി. പിന്നീട് ഇവിടെ എത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂ ദേവീബിംബമാണെന്ന് അനുമാനിച്ചു. ശേഷം അവിടെ ഒരു വെളിച്ചപ്പാട് വരുകയും സ്വയംഭൂ ദേവീ വിഗ്രഹമാണെന്ന് പറഞ്ഞ് പലതും പറയുകയും അതെല്ലാം ഫലിക്കുകയും ചെയ്തു. അങ്ങനെ ദേവിയുടെ പ്രതിപുരുഷനായി എത്തിയ ഇയാളെ കാമ്പിത്താൻ എന്നു വിളിക്കുകയും ചെയ്തു.
PC: Mannady Devi Temple
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ കണ്ടെത്തുന്നു
കാമ്പിത്താൻമാർ വഴി ദേവി ധാരാളം അത്ഭുതങ്ങൾ ചെയ്തിരുന്നു എന്നാണ് വിശ്വാസം. ഒരിക്കൽ കുട്ടികളില്ലാതിരുന്ന കായംകുളം രാജാവ് ഇവിടെ ദേവി സന്നിധിയിലെത്തി ഭജനയിരിക്കുകയും കാമ്പിത്താന്റെ നിർദ്ദേശമനുസരിച്ച് പ്രാർഥനയും വഴിപാടുകളും കഴിച്ചപ്പോള്‍ സന്തതികൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് രാജാവ് കാമ്പിത്താന്റെ മുന്നിൽവെച്ച് ദേവിക്ക് സ്വർണ്ണമുടി സമർപ്പിക്കുകയും ചെയ്തു.
അതുപോലെ ഒരിക്കൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണങ്ങൾ കാണാതാവുകയും അവിടുത്തെ മഹാരാജാവ് മണ്ണടി ദേവ് എന്താണ് പറയുനന്തെന്നറിയുവാൻ രണ്ടു പേരെ ക്ഷേത്രത്തിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് കാമ്പിത്താൻ പറഞ്ഞിടത്ത് നോക്കിയപ്പോൾ തിരുവാഭരണങ്ങൾ തിരികെ ലഭിച്ചുവത്രെ. അങ്ങനെ പട്ടാഴി ദേശം രാജാവ് കാമ്പിത്താന് സമ്മാനമായി നല്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
PC: Ilya Mauter
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം
ഒരിക്കൽ തിരുവിതാംകൂറിന്‍റെ പ്രധാനമന്ത്രിയായിരുന്ന വേലുത്തമ്പി ദളവ തന്റെ ജീവിതം അവസാനിപ്പിച്ചത് ഈ ക്ഷേത്രത്തിന്റെ മുന്നിൽ വെച്ചാണ് എന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ ചരിത്രവും രേഖകളും ഇല്ലെങ്കിലും ഇങ്ങനെയാണ് വിശ്വസിക്കുന്നത്.
PC:Kiran Gopi
രോഗങ്ങൾ സുഖപ്പെടുത്തുവാൻ
മാനസിക രോഗങ്ങളും വിഷദംശനവും ഒക്കെ സുഖപ്പെടുത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്.
PC: Mannady Devi Temple
മുടിച്ചേപ്പ്
കുംഭമാസത്തിൽ നടത്തുന്ന ഉച്ചബലിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്നാണ് ഇവിടെ പ്രശസ്തമായ മുടിച്ചേപ്പ് നടക്കുക. കായംകുളം രാജാവ് ദേവിക്ക് സമർപ്പിച്ച സ്വർണ്ണത്തലമുടി കൊണ്ടാണ് മുടിച്ചേപ്പ് നടത്തുക. ഭൈരവനും ദേവിയും തമ്മിലുള്ള യുദ്ധ സങ്കൽപ്പത്തിൽ നടത്തുന്ന മുടിപ്പേട്ട് മുടിയേറ്റിന്റെ മറ്റൊരു രൂപമാണ്.
PC: Mannady Devi Temple