കനത്തമഴയിൽ കുത്തിയൊലിക്കുന്ന നദിയിലൂടെയുള്ള റാഫ്ടിങ്. കണ്ടുനിൽക്കുന്നവരുടെ പോലും ചങ്കിടിപ്പ് കൂട്ടുന്ന നിമിഷങ്ങൾ. പാറകളിൽ തട്ടിയും മുട്ടിയും ഒഴുക്കിനൊത്ത് മുന്നോട്ടു പോകുന്ന റാഫ്ട് ഇടയ്ക്ക് ഒന്നു മെല്ലെയാകും. മെല്ലെയൊന്ന് തുഴയെറിയുന്നതോടെ വേഗത പഴയ പോലെയാകും. കേൾക്കുമ്പോൾ ആവേശം കൂടുമെങ്കിലും ഇതൊക്കെ അതിന്‌റെ രസത്തിൽ ചെയ്യണമെങ്കിൽ അങ്ങ് ഡണ്ടേലിയിലോ ഋഷികേശിലോ പോകണമെന്നായിരിക്കും പലരും ചിന്തിക്കുക. പക്ഷേ, നമ്മുടെ കണ്ണൂരിലുണ്ട് ഇന്ത്യയിലെതന്നെ എണ്ണം പറഞ്ഞ റിവർ റാഫ്ടിങ് എന്ന കാര്യം എത്ര പേർക്കറിയാം?
അതെ, കണ്ണൂരിലൂടെ ഒഴുകുന്ന തേജസ്വനി നദിയിലാണ് മഴക്കാലത്ത് വൈറ്റ് വാട്ടർ റിവർ റാഫ്ടിങ് ആസ്വദിക്കുവാൻ സാധിക്കുന്നത്. മഴ കനത്ത് നദിയിൽ ജലനിരപ്പ് കൂടി നിൽക്കുന്ന സമയത്താണ് ആവേശത്തിന്റെ പരകോടിയിൽ എത്തിക്കുന്ന റിവർറാഫ്ടിങ്ങിന് അനുകൂലമായ സമയം. ഈ സീസണിൽ നൂറുകണക്കിനാളുകളാണ് ട്രാവൽ ഏജൻസികളുടെ ഭാഗമായും അല്ലാതെയും തേജസ്വിനി നദിയുടെ റിവർ റാഫ്ടിങ്ങിൽ പങ്കെടുക്കാനായി എത്തുന്നത്.

ഋഷികേശിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ചെയ്യാവുന്ന റിവർ റാഫ്ടിങ്ങിനോട് കട്ടയ്ക്ക് നിൽക്കുന്ന യാത്രാനുഭവം തന്നെയാണ് സാഹസികർക്ക് ചെറുപുഴയിലെ റാഫ്ടിങ്ങിലും ലഭിക്കുക. ചെറുപുഴയ്ക്ക് സമീപത്തുള്ള പുളിങ്ങോം എന്ന സ്ഥലത്തു നിന്നുമാണ് ഈ തേജിസ്വനി നദി റിവർ റാഫ്ടിങ് ആരംഭിക്കുന്നത്. ഋഷികേശിലെ റിവർ റാഫ്റ്റിങ് പോലെ സങ്കീർണ്ണവും ബുദ്ധിമുട്ടേറിയതുമല്ല എന്നതാണ് കൂടുതൽ ആളുകളെയും ഇവിടെയെത്തിക്കുന്നത്. 64 കിലോമീറ്റർ നീളത്തിലൊഴുകുന്ന തേജസ്വിനി നദിയുടെ 20 കിലോമീറ്റർ ദൂരമാണ് റാഫ്ടിങ്ങിന് യോജിച്ചത്.
ഇരവശവും പടർന്നു പന്തലിച്ചു നിൽക്കുന്ന കാടിനും പച്ചപ്പിനും നടുവിലൂടെ ആർത്തലച്ചൊഴുകുന്ന നദിയിലാണ് ഓളങ്ങളുടെ ഗതിക്കനുസരിച്ചുള്ള റാഫ്ടിങ് നടക്കുക. പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള റാഫ്ടിങ്ങിന് ഒഴുക്കും മഴയുമനുസരിച്ച് പരമാവധി രണ്ട്-രണ്ടര മണിക്കൂർ വരെ ദൈർഘ്യമുണ്ട്. ഒപ്പം പറയാതെ എത്തി ആവോളം പെയ്തു പോകുന്ന മഴയും യാത്രയ്ക്ക് അപ്രതീക്ഷിതമായ രസങ്ങൾ നല്കും.

ചിലയിടങ്ങളിൽ ഇടുങ്ങിയ ഇടത്തൂകൂടെ പോകുന്ന യാത്ര നിങ്ങളിലെ സാഹസികന് പൂർണ്ണ സംതൃപ്തി നല്കും എന്ന കാര്യത്തിൽ സംശയമേ വേണ്ട. കണ്ടൽക്കാടുകൾ, വനങ്ങൾ, കയങ്ങൾ, നദിയിലേക്ക് വളർന്നു തൂങ്ങിനിൽക്കുന്ന മരച്ചില്ലകൾ, എന്നിങ്ങനെ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും ഈ യാത്രയിൽ കൂട്ടായിക്കിട്ടും.
സുരക്ഷയിൽ പേടിക്കേണ്ട
പരിചയ സമ്പന്നരായ ആളുകളുടെ നേതൃത്വത്തിലാണ് ഇവിടെ റിവർ റാഫ്ടിങ് സംഘടിപ്പിക്കുന്നത്. മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവരും ലൈഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിക്കുകയും വേണം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ റിവർ റാഫ്ടിങ് നടത്തുവാൻ ഏറ്റവും അനുയോജ്യമായ സമയം.
എക്സ്ട്രീം റാഫ്ടിങ്, ലെറ്റ്സ് ഗോ ഫോർ എ ക്യാംപ്, ബാക്ക് പാക്കിങ് യൂണിയൻ തുടങ്ങി തുടങ്ങി വിവിധ ട്രാവൽ ഗ്രൂപ്പുകളുടെയും ഏജൻസികളുടെയും നേതൃത്വത്തിൽ ഇവിടെ സീസണില്‍ റാഫ്ടിങ് സംഘടിപ്പിക്കുന്നുണ്ട്. 1200 രൂപ മുതൽ മുകളിലേക്കാണ് ചാര്‍ജ് ഈടാക്കുന്നത്. 11 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ അനുമതിയില്ല. ചെറുപുഴയിലും പുളിങ്ങോത്തും താമസ സൗകര്യങ്ങൾ കുറവായതിനാൽ കണ്ണൂരിലോ പയ്യന്നൂരിലോ അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി രാവിലെ ചെറുപുഴയ്ക്കു വരുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുകയാരിക്കും നല്ലത്.

എത്തിച്ചേരാൻ
പയ്യന്നൂരിലാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷൻ. ഇവിടുന്ന് ഒന്നേകാൽ മണിക്കൂർ അകലെയാണ് പുളിങ്ങോം സ്ഥിതി ചെയ്യുന്നത്. 15-20 മിനിറ്റ് ഇടവേളകളിൽ ബസുകൾ ലഭ്യമാണ്. പുളിങ്ങോമിൽ നിന്നും ചെറുപുഴയിലേക്ക് 7 കിലോമീറ്ററാണ് ദൂരം. തേജസ്വിനി റിവർ റാഫ്ടിങ് സ്റ്റാർട്ടിങ് പോയിന്റാട കൊല്ലടി ചെറുപുഴയിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











