മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ മംഗളൂരു- മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നു. പുതിയ സര്‍വീസായല്ല, മറിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ക്ലേശം നേരിടുന്ന രണ്ട് വന്ദേ ഭാരത് സര്‍വീസുകൾ ചേർത്ത് ഒന്നായി മാറ്റി സർവീസ് ലാഭകരമാക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു പരീക്ഷത്തിന് ഒരുങ്ങുന്നത്. മംഗളൂരു -ഗോവ വന്ദേഭാരതിനെയും മുംബൈ - ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈ - മംഗളൂരു റൂട്ടിൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.
40 ശതമാനത്തോളം മാത്രം യാത്രക്കാരുള്ള മംഗളൂരു- ഗോവ വന്ദേ ഭാരതും 70 ശതമാനം യാത്രക്കാരുള്ള മുംബൈ - ഗോവ വന്ദേഭാരതും ഒറ്റ സർവീസാക്കുന്നതോടെ ഈ റൂട്ടിലെ വന്ദേ ഭാരത് ഒക്യുപന്‍സി റേറ്റ് കൂട്ടാം എന്നാണ് റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെ രണ്ട് റൂട്ടുകൾ ഒന്നാക്കി ഓടിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം നൂറുശതമാനത്തിലേക്ക് എത്തുമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നു. സർവീസ് തുടങ്ങിയ കാലത്ത് ഗോവ - മുംബൈ വന്ദേ ഭാരത് വന് വിജയമായിരുന്നുവെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു.

മംഗളൂരു- മുംബൈ റൂട്ടിൽ വന്ദേ ഭാരത് വരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. നിലവിൽ തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരത് 20631/20632 സർവീസ് നടത്തുന്നതിനാൽ കേരളത്തിലെ ഭൂരിഭാഗം ജില്ലകളിൽ നിന്നും മംഗലാപുരത്തിന് എത്തിച്ചേരാം. വന്ദേ ഭാരതില്ലെങ്കിൽ കാസർകോഡ് എത്തി അവിടുന്നും ബസ് മാര്‍ഗമോ മറ്റു ട്രെയിനുകളിലോ മംഗലാപുരത്ത് എത്താം.
മംഗളൂരു- മുംബൈ വന്ദേ ഭാരത് ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. മുംബൈ- മംഗലാപുരം റൂട്ടിൽ ഓടുന്ന ഭൂരിഭാഗം ട്രെയിനുകളും മുഴുവൻ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. മുംബൈ- കേരളാ റൂട്ടിലുള്ള ട്രെയിനുകൾക്കും സമാനമാണ് അവസ്ഥ. പുതിയ വന്ദേ ഭാരത് വന്നാൽ ഈ കാരണങ്ങളാൽ ലാഭകരമായിരിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
ആളുകളുടെ എണ്ണം കുറഞ്ഞ വന്ദേ ഭാരത് സർവീസ് ലാഭകരമാക്കാൻ റൂട്ട് മാറ്റുക, വഴിമാറ്റി ഓടുക, അനുയോജ്യമായ അധിക സ്റ്റോപ്പുകൾ ഉൾപ്പെടുത്തുക, കോച്ചുകളുടെ എണ്ണം കുറയ്ക്കുക എന്നിങ്ങനെ ഫലപ്രദമായ നിരവധി മാർഗങ്ങൾ റെയിൽവേ നടപ്പാക്കാറുണ്ട്.
മംഗലാപുരം-ഗോവ- മംഗലാപുരം വന്ദേ ഭാരത്
മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646) ഉച്ചയ്ക്ക് 1.10 ന് മഡ്‌ഗോവയില്‍ എത്തിച്ചേരും.
4 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. നടത്തുന്നത്. എസി ചെയർ കാറിൽ 1330 രൂപയും .ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
തിരികെ മഡ്ഗോവയിൽ നിന്ന് വൈകിട്ട് 6.10 ന് പുറപ്പെടുന്ന ഗോവ- മംഗലാപുരം വന്ദേ ഭാരത് (20645) രാത്രി 10.45 ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 4 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം.
മുംബൈ-ഗോവ-മുംബൈ വന്ദേ ഭാരത്
മുംബൈ ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന ഗോവ- മുംബൈ വന്ദേ ഭാരത് (22229) ട്രെയിൻ 7 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 1.10 ന് മഡ്‌ഗോവ റെയിൽവേ സ്റ്റേഷനിൽ എത്തും. ദാദർ, താനെ, പന്‍വേൽ, ഖേദ്, രത്നഗിരി, കങ്കാവാലി, തിവിം, എന്നിവയാണ് നിർത്തുന്ന സ്റ്റേഷനുകൾ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ്.
മഡ്ഗോവയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെടുന്ന മഡ്ഗോവ- മുംബൈ വന്ദേ ഭാരത് (22230) രാത്രി 10.30 ന് സിഎസ്എംടിയിൽ എത്തും. 7 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.
മുംബൈ- മംഗലാപുരം വന്ദേ ഭാരത് പ്രതീക്ഷിക്കുന്ന സമയം
മുംബൈയില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തും ഇവിടുന്ന് യാത്ര തുടർന്ന് വൈകുന്നേരെ ആറു മണയോടെ മംഗലാപുരത്ത് എത്തുന്നവിധത്തിലാണ് പുതിയ ഷെഡ്യൂൾ ആലോചിക്കുന്നത്. മംഗലാപുരത്ത് നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തി യാത്ര തുടർന്ന് രാത്രി 9.00 മണിയോടെ മുംബൈയിലെത്താൻ കഴിയും.
ഇതേ സമയക്രമം പാലിക്കുന്ന ദീർഘദൂരവണ്ടികൾ ഉള്ളിനാല്‍ മംഗളൂരു- മുംബൈ വന്ദേഭാരതിന്റെ സമയം മാറ്റേണ്ടിവന്നേക്കുമെന്നും സൂചനയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














