ഓണപ്പൊട്ടന്‍
മലബാറുകാരുടെ ഓണപ്പാരമ്പര്യങ്ങളില്‍ ഏറ്റവും പ്രസിദ്ധം ഓണപ്പൊട്ടനാണ്. ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഓണപ്പൊട്ടന്‍ വന്നിരിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. ഓണദിവസങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഐശ്വര്യം നല്കുകയാണ് ഓണപ്പൊട്ടന്‍ ചെയ്യുന്നത്. ഓണേശ്വരന്‍ എന്നും വിളിപ്പേരുള്ള ഓണപ്പൊട്ടന്റെ രൂപം രസകരമാണ്. ശരീരം നിറയെ നിറംപൂശി കയ്യിലൊരു കുടയും മറുകയ്യില്‍ ഒരു മണിയും കിലുക്കിയാണ് ഇതിന്റെ വരവ്. കൈതനാരുകൊണ്ട് മുടിയും കുരുത്തോലയും വേഷത്തിന്റെ ഭാഗമാണ്. മഹാബലിയാണ് ഈ രൂപത്തില്‍ വീട്ടിലെത്തുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടുകാര് അരിയും തേങ്ങയും എണ്ണയും നല്കിയാണ് ഓണപ്പൊട്ടനെ യാത്രയാക്കുക. സംസാരിക്കാത്ത തെയ്യമായാണ് ഓണപ്പൊട്ടനെ കണക്കാക്കുന്നത്. മലയ സമുദായത്തില്‍ പെട്ട ആളുകളാണ് സാധാരണയായി ഈ രൂപം കെട്ടുന്നത്.
ഓണത്തല്ല്
ഓണത്തിന്‍റെ രസച്ചരില്‍ കോര്‍ത്തു നിര്‍ത്തിയിരിക്കുന്ന മറ്റൊരു രസകരമായ കളിയാണ് ഓണത്തല്ല്. ഏറ്റവും പഴക്കമേറിയ ഓണക്കളി കൂടിയാണിത്. തിരുവിതാംകൂറിലും കൊച്ചിയിലും ആയിരുന്നു ഇത് നടന്നിരുന്നത്. ഈ അടുത്ത കാലം വരെ കുന്നംകുളത്ത് ഓണത്തല്ല് നടന്നിരുന്നു. അടിയുടെ പൂരമാണ് ഓണത്തല്ലില്‍ കാണുവാന്‍ സാധിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വകെ കാണികളെ ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തുന്ന ഓണത്തത്തില്‍ കൈ പരത്തിയുള്ള അടിയും തടവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒരിക്കല്‍ അടി തുടങ്ങി കഴിഞ്ഞാല്‍ ഒരാള്‍ ജയിച്ചാല്‍ മാത്രമേ കളി നിര്‍ത്തുവാന്‍ സാധിക്കൂ. ഇടപെടെണ്ട അവസരങ്ങളില്‍ കളിക്ക് റഫറിയുമുണ്ട്.
ഓരോ ടീമിനും വേണ്ടി കളത്തിലിറങ്ങുന്നത് പരിശീലനം നേടിയ കളിക്കാരാണ്. അടിക്കാര്‍ തമ്മില്‍ പരസ്പരം അഭിവാദ്യം ചെയ്ത് തങ്ങളുടെ ഗുരുക്കന്മാരെ വണങ്ങിയാണ് കളത്തിലിറങ്ങി മത്സരത്തിന് തുടക്കമാകുന്നത്.
പുലികളി
ഓണത്തിന്റെ ആരവം പൂര്‍ണ്ണമാകണമെങ്കില്‍ പുലികളി കൂടി നിര്‍ബന്ധമാണ്.തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലാണ് കേരളം സാക്ഷിയാകുന്ന ഏറ്റവും വലിയ പുലികളി നടക്കുന്നത്. തൃശൂരും പാലക്കാടും ജില്ലകളിലാണ് പുലികളിയുടെ പാരമ്പര്യമുള്ളത്. ശരീരത്തില്‍ പുലിയുടെ രൂപത്തില്‍ ചായം വരച്ച് ആ വലിയ വയറു കുലുക്കിയുള്ള വരവ് കണ്ടിരിക്കേണ്ടതു തന്നെയാണ്. വിവിധ വലുപ്പത്തിലുള്ല ആയിരത്തോളം പുലികളാണ് പുലികളി നടക്കുന്ന അന്ന് സ്വരാജ് ഗ്രൗണ്ടില്‍ എത്തുന്നത്.
തൃശൂരിലെ രാമവര്‍മ്മ രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യത്തിലുണ്ടായിരുന്ന ഇസ്ലാം മത വിശ്വാസികളായ സൈനികര്‍ മുഹറം ആഘോഷങ്ങളുടെ ഭാഗമായി പുലിരൂപം കെട്ടിയാടിയിരുന്നുവത്രെ. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പുലികളി എന്നാണ് കരുതപ്പെടുന്നത്.
കൈകൊട്ടിക്കളി
തിരുവാതിരക്കളിയുടെ ലഘുരൂപമെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്നതാണ് കൈകൊട്ടിക്കളി. കൈകള്‍ പരസ്പരം കൊട്ടിക്കളിക്കുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. ഓണനാളുകളില്‍ വീട്ടമ്മമ്മാരുടെ നേതൃത്വത്തിലാണ്. മുണ്ടും നേര്യതുമായിരിക്കും ഇതില്‍ സ്ത്രീകളുടെ വേഷം. ആദ്യം ഒരാള്‍ ഒരു വരി പാടുകയും ബാക്കിയുള്ളവര്‍ അത് ഏറ്റുപാടുകയും ചെയ്യുന്നതാണ് രീതി.
PC:Dileep Venugopal Nair
ഓണം തുള്ളല്
വേലന് തുള്ളല്‍ എന്നറിയപ്പെടുന്ന ഓണം തുള്ളല്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും അത്ര പ്രസിദ്ധമായ ഓണക്കളിയല്ല.വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഒരു പുരുഷൻ എന്നിങ്ങനെ നാലു പേരടങ്ങുന്ന സംഘമാണ് ഓണംതുള്ളലിനായി വീടുകള്‍ തോറും കയറിച്ചെല്ലുന്നത്. കലാപ്രകടനമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
കുമ്മാട്ടിക്കളി
ഓണക്കാലത്ത നാടന്‍ കളികളില്‍ ഒന്നാണ് ഓണക്കുമ്മാട്ടി. തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഇതിന് പ്രാധാന്യമുള്ളത്.
PC:Aruna