ആഘോഷങ്ങളുമായി ഓണത്തിന് നാടുണരുമ്പോൾ ജീവൻ വയ്ക്കുന്നത് അപൂർവ്വങ്ങളായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും കൂടിയാണ്. പൂക്കളമിടുന്നതും സദ്യയൊരുക്കുന്നതും മാത്രമല്ല, ഓണക്കളികളും ക്ഷേത്രദർശനങ്ങളും ഒക്കെയായി ഓണക്കാലത്തിന് അതിന്‍റേതായ കുറേ ശൈലികളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്നു. ആചാരങ്ങൾ പൊതുവാണെങ്കിലും ഓരോ നാടിനും അതിന്‍റേതായ കൂടിച്ചേർക്കലുകളും മാറ്റങ്ങളും കാണാനും കഴിയും.
തെക്കൻ ജില്ലകളിലേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മലബാറുകാരുടെ ഓണം. ഇത് സദ്യവട്ടങ്ങളിൽ മാത്രമല്ല, പൂക്കളത്തിലും ഓണക്കളികളിലും വിശ്വാസങ്ങളിലും വരെ പ്രകടമാണുതാനും. ഈ വ്യത്യസ്തതകൾക്കിടയിലും ഒന്നായി ഓണമുണ്ണുന്നവരാണ് മലയാളികൾ. ഇതാ കേരളത്തിലെ വ്യത്യസ്തമായ ചില ഓണാചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടാം.

PC: Kerala Tourism
ഓണപ്പൂക്കളം
കേരളത്തിലങ്ങോളമിങ്ങോളം ഒരു മാറ്റവുമില്ലാതെ നടക്കുന്ന ഏക ചടങ്ങാണ് പൂക്കളമിടൽ എന്നു നിസംശയം പറയാം. ഓണത്തിന് ഒരു ദിവസമെങ്കിവും പൂക്കളമിടാത്ത ഒരു ഭവനവും കേരളത്തിൽ കാണില്ല. അത്തം മുതൽ തിരുവോണം വരെ പത്തു ദിവസവും പൂക്കളിടുന്നതാണ് പതിവെങ്കിലും ഏറ്റവും അവസാന ദിവസങ്ങളിൽ വീട്ടുമുറ്റത്ത് പൂക്കളമിടുന്ന
രീതിയാണ് പിന്തുടരുന്നത്.
അത്തത്തിന് ഒരു നിര പൂവിട്ട് പിന്നീടത് ഓരോ ദിവസവും വലുതായി വരുന്ന വിധത്തിലാണ് പൂവിടുന്നത്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഏറ്റവും വലുതും മനോഹരവുമായ പൂക്കളം വീട്ടുമുറ്റത്ത് ഒരുങ്ങുന്നത്.
ചതുരാകൃതിയിലുള്ള പൂക്കളം
സാധാരണ വൃത്തത്തിലാണ് പൂക്കളമെങ്കിലും ഒരു ദിവസം മാത്രം പൂക്കളത്തിന്റെ രൂപം ചതുരത്തിലായിരിക്കും. മൂലം നാളിലെ പൂക്കളമാണ് ചതുരത്തിൽ ഇടുന്നത്.

PC:Nithin P John/ Unsplash
ഓണസദ്യ
വിഭവങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറുമെങ്കിലും സദ്യ ഇല്ലാതെയൊരു ഓണം മലയാളികൾക്ക് സങ്കല്പിക്കാനാവില്ല. നാട്ടിലാണെങ്കിലും മറുനാട്ടിലോ വിദേശത്തോ ആയാലും മലയാഴി എവിടെയുണ്ടോ അവിടെ ഓണസദ്യയും ഒപ്പം പായസവും ഒരുക്കിയിരിക്കും. കുത്തരച്ചോറും നെയ്യും പരിപ്പും സാമ്പാറും കൂട്ടുകറിയും അവിയലും എരിശേരിയും പുളിശേരിയും കാളനും തോരനും പിന്നെ ഉപ്പേരികളും പഴവും പായസവും പ്രഥമനും ചേർന്ന സദ്യയാണ് ഒരുക്കുക. ഓരോ നാടിനും അനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും രുചിയിലും മാറ്റങ്ങളുണ്ടാകും എന്നതൊഴിച്ചാൽ സദ്യ ഇല്ലാതെ ഒരു ഓണം മലയാളികൾക്കില്ല.
തൃക്കാക്കരയപ്പൻ
ഓണക്കാലത്ത് മലബാർ ഒഴികെയുള്ള ഭാഗങ്ങളില് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്ന ഒരു ചടങ്ങുണ്ട്. തിരുവോണനാളിൽ പൂക്കളത്തിന് സമീപം തൃക്കാക്കരയപ്പനെ വെക്കുന്നവരും അത്തം മുതൽ തന്നെ തൃക്കാക്കരയപ്പനെ പൂക്കളത്തിൽ വെക്കുന്ന ചടങ്ങും ആളുകൾ പിന്തുടരുന്നു. നാക്കിലയിട്ട് അതിനു മുകളില്‍ ചെറിയൊരു പീഠത്തിൽ അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തില്‍ തൃക്കാക്കര അപ്പനെ വെയ്ക്കും.ഇതിൽ
മൂന്നൂ രൂപങ്ങളാണ് വയ്ക്കുക. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പങ്ങളാണ് ഇതിനുള്ളത്.

കാഴ്ചക്കുലകൾ
തൃശൂരിൽ നിലനിൽക്കുന്ന ഓണച്ചടങ്ങാണ് കാഴ്ചക്കുലകൾ സമ്മാനിക്കുന്നത്. ഓണക്കാലത്ത് തങ്ങളുടെ സന്തോഷം കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ഇത്. കൂടുതലും വിവാഹം കഴിഞ്ഞ പെൺകുട്ടികളുടെ വീട്ടുകാർ ആൺവീട്ടുകാർക്ക് അവരുടെ ആദ്യ ഓണത്തിന് കാഴ്ചക്കുല സമ്മാനിക്കുന്ന ചടങ്ങാണിത്.
പുലികളി
തൃശൂരുകാർക്കിടയിൽ പ്രചാരത്തിലുള്ള ഓണാഘോഷമാണ് പുലിക്കളി. തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരിലെ ഏറ്റവും വലിയ ആഘോഷം കൂടിയാണ്. സ്ത്രീ പുരുഷ ഭേദമന്യേ ആളുകൾ ആസ്വദിക്കാനെത്തുന്ന ഈ ചടങ്ങ് നാലാം ഓണത്തിനാണ് നടക്കുക. പുലിയുടെ വേഷം കെട്ടിയെത്തുന്ന ആളുകൾ നഗരത്തിൽ റോഡിൽ മേളങ്ങളുടെ അകമ്പടിയോടെ ചുവട് വയ്ക്കുന്ന ചടങ്ങാണിത്.
ഓണക്കളികൾ
ഓണക്കാലം ഓണക്കളികളുടേത് കൂടിയാണ്. കുമ്മാട്ടിക്കളി, പുലികളി, തിരുവാതിരക്കളി, ഓണത്തല്ല്, തലപ്പന്തുകളി, കമ്പിത്തായം കളി, നായും പുലിയും വെക്കൽ,കിളിത്തട്ടുകളി, വടംവലി,ആട്ടക്കളം കുത്തൽ,കൈകൊട്ടിക്കളി എന്നിങ്ങനെ വ്യത്യസ്തമായ ഓണക്കളികൾ ഓരോ നാടിനും സ്വന്തമായുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













