ഒന്നാഞ്ഞു മഴ പെയ്സാൽ പിന്നെ അരീക്കലിൽ ആഘോഷമാണ്. ആർത്തലച്ച് പാറക്കെട്ടുകളിലൂടെ ചന്നംപിന്നം ചിതറിത്തെറിച്ച് ഒരു വരവുണ്ട്! അമ്പമ്പോ!! ഇത് എറണാകുളം പിറവത്തിനു സമീപത്തുള്ള അരീക്കൽ വെള്ളച്ചാട്ടം. വരുവാണെങ്കില്‍ ഈ മഴയത്ത് തന്നെ ഇവിടേക്ക് എത്തണം. ഇതിലും മനോഹരമായി അരീക്കല്‍ എന്ന അരുവിക്കൽ വെള്ളച്ചാട്ടം കാണാൻ പറ്റിയ മറ്റൊരു സമയമില്ല.
എറണാകുളത്തെ മഴക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നായ അരീക്കൽ വെള്ളച്ചാട്ടം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന ഇടമാണ്. കനത്തമഴ പെയ്യുമ്പോഴേക്കും പതഞ്ഞൊഴുകുന്ന അരീക്കലിൽ ധൈര്യമായി വന്നു നിൽക്കാം. വേണമെങ്കിൽ അടുത്തും പോകാം. ഒട്ടും അപകട സാധ്യത ഇല്ലെന്നു മാത്രമല്ല അതിമനോഹരമായ കാഴ്ചകൾ കാണുകയും ചെയ്യാം.

ഏകദേശം നൂറടിയോളം മുകളിൽ നിന്ന് താഴേക്ക് പാറക്കെട്ടുകളിൽ തട്ടി താഴേക്കൊഴുകുന്ന വെള്ളച്ചാട്ടം പിറവം പിറമാടം-വെട്ടിമൂട് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. മഴയൊക്കെ പെയ്തിരിക്കുന്ന ഒരു വൈകുന്നേരം എവിടേക്കെങ്കിലും പോയാലോ എന്ന ആലോചനയ്ക്കുത്തരം കൂടിയാണ് ഇവിടം. രാവലെയോ വൈകിട്ടോ സമയം പോലെ വന്നുകണ്ടു പോകാം.
കോട്ടയത്തു നിന്നും എറണാകുളത്തു നിന്നുമെല്ലാം മഴക്കാലത്ത് ഒരു ചെറിയ ഡ്രൈവ് ആണ് നോക്കുന്നതെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇവിടേക്ക് വരാം. അങ്ങനെയൊരു പ്ലാനുണ്ടെങ്കിൽ മഴക്കാലത്തതന്നെ വരികയും വേണം. മഴ കുറഞ്ഞാൽ ഭംഗിയും കുറയുമെന്നു പോലെ നല്ല മഴയത്താണ് അരീക്കലിനെ അതിന്‍റെ മുഴുവന്‍ ഭംഗിയിൽ കാണാൻ സാധിക്കുക.
മൂന്നു തട്ടുകളായാണ് അരീക്കൽ വെള്ളച്ചാട്ടം പതിക്കുന്നത്. ഇതിൽ എല്ലായിടത്തും കാണുവാൻ സൗകര്യമില്ല. മൂന്നാമത്തെ തട്ടിലാണ് കണ്ടാസ്വദിക്കാൻ തക്കവിധത്തിലുള്ള കാഴ്ചയുള്ളത്. മണ്ഡലം മല,നവോലമറ്റം, പിറമാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് വെള്ളം ഇവിടെയെത്തുന്നത്.തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മലനിരകളിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.
എത്തിച്ചേരാനുള്ള സൗകര്യമാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പ്രത്യേകത. സാധാരണ പല വെള്ളച്ചാട്ടങ്ങളിലും മുതിർന്നവർക്ക് നടന്നെത്തുക എന്നത് കുറച്ച് ശ്രമകരമായ കാര്യമാണ്. എന്നാൽ ഇവിടെ വെള്ളച്ചാട്ടത്തിലേക്ക് എത്തുവാൻ പടികളും നടന്നെത്തുവാൻ വേറെ വഴിയുമുണ്ട്. നൂറോളം പടവുകളാണ് ഇവിടേക്കിറങ്ങാനുള്ളത്. വളരെ മികച്ച രീതിയിൽ പരിപാലിക്കുന്ന വെള്ളച്ചാട്ടത്തിൽ താഴെനിന്ന് തന്നെ നേരിട്ട് നടന്നെത്താം. കുറച്ചുകൂടി അടുത്തു നിന്നാസ്വദിക്കുവാൻ വെള്ളച്ചാട്ടത്തിനു നേരെ മുന്നിലായി ഒരു നടപ്പാലമുണ്ട്. അതിൽ കയറിനിന്നാൽ തൊട്ടുമുന്നിലെന്ന പോലെ വെള്ളച്ചാട്ടം കാണാം.
ശ്രദ്ധിക്കണം
സുരക്ഷിതമായ വെള്ളച്ചാട്ടമാണെങ്കിലും മഴക്കാല മുന്നറിയിപ്പുകൾ പാലിക്കുവാൻ ശ്രദ്ധിക്കണം. കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ, പ്രവേശനത്തിന് വിലക്കുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിഞ്ഞുവേണം വരുവാൻ. കുട്ടികളെയും കൊണ്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. പാറ തെന്നിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ ചവിട്ടിനിന്നുള്ള ഫോട്ടെയടുപ്പ് പോലുള്ള കാര്യങ്ങളിലും ശ്രദ്ധ വേണം.
പിറവത്ത് പാമ്പാക്കുട പഞ്ചായത്തിന്റെ ഭാഗമായ അരീക്കലിൽ പക്ഷേ, മഴകഴിഞ്ഞാണ് വരുന്നതെങ്കിൽ ഈ ശക്തിയിലും കരുത്തിലും വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞെന്നുവരില്ല.

അരീക്കൽ വെള്ളച്ചാട്ടം പ്രവേശന സമയം
രാവിലെ 8.00 മുതൽ വൈകുന്നേരം 6.00 വരെയാണ് അരീക്കൽ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന സമയം. 20 രൂപയാണ് അരീക്കൽ വെള്ളച്ചാട്ടത്തിലേക്ക് ഒരാൾക്കുള്ള നിരക്ക്. ഇടദിവസങ്ങളിൽ തിരക്ക് കുറവായിരിക്കും. അവധി ദിവസങ്ങള്‍, ആഴ്ചാവസാനങ്ങൾ തുടങ്ങിയ സമയത്താണ് കൂടുതലും ആളുകൾ എത്തുന്നത്. 600ന് അടുത്താളുകൾ സാധാരണ ദിവസങ്ങളിൽ അരീക്കൽ സന്ദർശിക്കുന്നു.
നടക്കാവ്-കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കുരിശ് ബൂസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കണം അരീക്കൽ വെള്ളച്ചാട്ടത്തിലെത്തുവാൻ. മൂവാറ്റുപുഴയിൽ നിന്ന് വരുന്നവർക്ക് പാമ്പാക്കുട പാപ്പുക്കവലയില്‍ നിന്ന് മണ്ണത്തൂര്‍ റോഡ് വഴി രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












