ബാൻഗഡ് കോട്ട
രാജസ്ഥാനിലെ ഭാംഗഡ് കോട്ടയുടെ ചരിത്രം രാജാ മാധോ റാവ് സിങ്ങിന്റെ ഭരണകാലത്താണ് തുടങ്ങുന്നത്. 1631 ല്‍ ആണ് അദ്ദേഹം ഈ കോട്ട നിര്‍മ്മിക്കുന്നത്
സാധാരണയായി സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ കോട്ടയ്ക്കുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.
പ്രകൃതി ദത്തമായ ജലധാരകള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ ഹവേലികള്‍ തുടങ്ങിയവയാല്‍ ഒരുകാലത്ത് ആകര്‍ഷകമായിരുന്ന കോട്ടയും പരിസരവും പിന്നീട് എല്ലാവരും ഉപേക്ഷിച്ച് പോകുകയായിരുന്നു.
എന്തുകൊണ്ട് പ്രവേശനമില്ല
സൂര്യാസ്തമയം കഴിഞ്ഞാല്‍ പിന്നെ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്ഥാപനമായ പുരാവസ്തുവകുപ്പാണ് സന്ധ്യമയങ്ങിയാല്‍ ഇവിടേക്കുള്ള സന്ദര്‍ശനം വിലക്കിയിരിക്കുന്നത്. കോട്ടയും അതിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലും രാത്രി കാലങ്ങളില്‍ വിശദീകരിക്കുവാന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും വേദിയാകുന്നുണ്ടെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്. പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ. കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.
PC:Rakami Art Studio
ബ്രിജ് രാജ് ഭവന്‍
കോട്ട എന്ന സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബ്രിജ് രാജ് ഭവന്‍ പ്രമുഖ ഹോട്ടലാണെങ്കിലും പേടിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പുറകിലല്ല. ശിപായി ലഹളയുടെ കാലത്ത് മേജര്‍ ബര്‍ട്ടോണ്‍ എന്ന ബ്രിട്ടീഷ് സൈനികനേയും കുടുംബത്തേയും ബ്രിജ് രാജ്‌ഭവനില്‍ വച്ചാണ് കലാപകാരികൾ കൊലപ്പെടുത്തിയത്. ഇയാളുടെ പ്രേതം ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ഇവിടെ നിരവധിയാളുകള്‍ പ്രേതത്തെ കണ്ടതായി പറയപ്പെടുന്നു.
കുൽധാര
ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് കുൽധാര. ഒരൊറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായിപ്പോയ ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇവിടെം 2010ലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്
PC: Suman Wadhwa
കഥകളിലെ കുൽധാര
നൂറ്റാണ്ടുകള്‍ക്കു മുന്‍പ വളരെ സമ്പന്നമായ ഒരു ഗ്രാമമായിരുന്നുവത്രെ. പലിവാല്‍ എന്ന വിഭാഗത്തില്‍ പെട്ട ബ്രാഹ്മണന്‍മാര്‍ ആയിരുന്നു ഇവിടുത്തെ താമസക്കാര്‍. രാജ്യത്തിന്റെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിങ്ങിന് ഇവര്‍ നികുതി നല്‌കേണ്ടതുണ്ടായിരുന്നു. ഒരിക്കല്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുല്‍ധാര ഗ്രാമം അടുത്തുള്ള 84 ഗ്രാമങ്ങളോടും ചേര്‍ന്ന് ഇരുട്ടിവെളുക്കുന്നതിനു മുന്‍പ് ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്.
PC: chispita_666
നവ്ഗഡ് കോട്ട
നവ്ഗഡ് കോട്ട നിർമ്മിച്ച സവായി രാജ മാൻസിംഗിന്റെ ആത്മാവ് ഈ കോട്ടയ്ക്ക് ചുറ്റും കറങ്ങി നടക്കുന്നുണ്ട് എന്നാണ് വിശ്വാസം. തന്‌റെ പത്നിയുടെ ഓർമ്മയ്ക്കായാണത്ര അദ്ദേഹം ഇത് നിർമ്മിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ ആത്മാവ് ഭാര്യയോടുള്ള സ്നേഹം മൂലം ഇന്നും ഈ കോട്ടയുടെ ചുറ്റും അലഞ്ഞു നടക്കുന്നുണ്ടത്രെ.
PC:Sameer Goyal
ജഗത്പുര
ജയ്പൂരിന് സമീപത്തുള്ള ജഗത്പുരയാണ് ഇത്തരം കാര്യങ്ങൾക്ക് പ്രശസ്തമായ മറ്റൊരിടം. മുൻപ് വായിച്ച സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടം ഒരു റസിഡൻഷ്യൻ ഏരിയയാണ്.രാത്രികാലങ്ങളില്‍ ഇവിടെ അസ്വഭാവീകമായ ശബ്ദങ്ങളും നിലവിളികളും ഉണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്.
PC:Nick Perla
ഡെൽഹി-ജയ്പൂർ റോഡ്
ഡൽഹി-ജയ്പൂർ റോഡിലെ ഒരു ധാബയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ഇടം. ഒരികക്ൽ ഇതുവഴി പോകുമ്പോൾ ഒരു യുവതി കാർ ആക്സിഡന്റിൽ മരിയ്ക്കുവാനിടയായി. അതിനുശേഷം ആ യുവതിയുടെ ആത്മാവ് ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ട് എന്നാണ് വിശ്വാസം.
PC: Akkida
റാണാ കുംഭാ കൊട്ടാരം
പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രാജസ്ഥാനിലെ സ്ഥലങ്ങളില്‍ ഒന്നാണ് ചിറ്റോര്‍ഗഡിലെ റാണകുംഭ കൊട്ടാരം. ഈ കൊട്ടാരത്തിലെ ആരെയും ഭയപ്പെടുത്തുന്ന ഒരു ഹാള്‍ ഉണ്ട്. അവിടെ ചെന്നാല്‍ ഒരു സ്ത്രീയുടെ അലര്‍ച്ച കേള്‍ക്കാം എന്നാണ് പറയപ്പെടുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദിന്‍ ഖില്‍ജി ഒരിക്കല്‍ ഈ കോട്ട ആക്രമിച്ചു, ആക്രമത്തില്‍ ഭയന്ന് മഹാറാണി പദ്മിനിയും 700 ഓളം തോഴിമാരോടൊപ്പം ആത്മഹൂതി ചെയ്തു എന്നാണ് ഈ കോട്ടയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥ. ഈ കൊട്ടാരത്തില്‍ ഇപ്പോഴും ഈ സ്ത്രീകളുടെ അലര്‍ച്ച കേള്‍ക്കാം എന്നാണ് വിശ്വാസം. ഒരു സ്ത്രീയുടെ രൂപവും അവിടെ കണ്ടവരുണ്ട്.
PC: Abbysingh