Search
  • Follow NativePlanet
Share
» »കൊച്ചുണ്ണിയുടെ ജീവിത ശേഷിപ്പുകളിലൂടെ ഒരു യാത്ര..

കൊച്ചുണ്ണിയുടെ ജീവിത ശേഷിപ്പുകളിലൂടെ ഒരു യാത്ര..

വാരണപ്പള്ളി തറവാടിന്റെ ഐതിഹ്യങ്ങളിലേക്ക് ഒരു യാത്ര

നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും വിളിച്ചോതുന്ന കായംകുളത്തെ വാരണപ്പള്ളി തറവാട് കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഇടമാണ്. ശ്രീനാരായണ ഗുരു സംസ്കൃതം പഠിക്കുവാനെത്തിയ ഇടമെന്ന നിലയിൽ മാത്രമല്ല ഇവിടം നിറഞ്ഞു നിൽക്കുന്നത്. വാരണപ്പള്ളിയുടെ കഥ പൂർണ്ണമാകണമെങ്കിൽ കായംകുളം കൊച്ചുണ്ണിയുടെ കഥയും വേണം. വാരണപ്പള്ളി തറവാടിന്റെ ഐതിഹ്യങ്ങളിലേക്ക് നിജു കുമാർ വെഞ്ഞാറമൂട് നടത്തിയ യാത്രയുടെ വിശേഷങ്ങൾ...

വാരണപ്പള്ളി തറവാട്

വാരണപ്പള്ളി തറവാട്

ഇത് വാരണപ്പള്ളി തറവാട്... കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വാരണപ്പള്ളി തറവാട് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും വിളിച്ചോതുന്ന ഒന്നാണ്. കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ രാജാക്കന്മാരുടെ പടത്തലവന്മാരായിരുന്നു ഇവിടുത്തെ കാരണവന്മാർ. തലമുറകളായി കൈമാറി വന്നിരുന്ന സ്ഥാനമായിരുന്നു അത്. അതുകൊണ്ടു തന്നെ ആയോധന പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു ഇവിടം. ശ്രീനാരായണഗുരു സംസ്കൃതപഠനം നടത്തിയതും ഈ തറവാട്ടിൽ താമസിച്ചായിരുന്നു. അങ്ങനെ ഒട്ടനേകം ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച 400 വർഷത്തിലേറെ പഴക്കമുള്ള വാരണപ്പള്ളി തറവാടിനെ ചുറ്റിപ്പറ്റി രസകരമായ മറ്റൊരു ചരിത്രം കൂടിയുണ്ട്.. അതാണ് കായംകുളം കൊച്ചുണ്ണി ഈ തറവാട്ടിൽ നടത്തിയ ഒരു മോഷണത്തിന്റെ കഥ..

 ചരിത്രത്തിൽ ഇടംനേടിയ കള്ളന്റെ കഥ

ചരിത്രത്തിൽ ഇടംനേടിയ കള്ളന്റെ കഥ

ചരിത്രത്താളുകളിലെ വീരേതിഹാസകഥകളിൽ ഇപ്പോഴും ഒളിമങ്ങാത്ത ഒരു അധ്യായമാണ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം.. മഹാരാജാക്കന്മാരും, നാടുവാഴികളും, വിപ്ലവനായകന്മാരും മാത്രം സ്ഥാനം പിടിച്ചിട്ടുള്ള ചരിത്രപുസ്തകങ്ങളിൽ ഒരു കള്ളൻ ഇടംപിടിച്ചതെങ്ങനെയാവും..??
കെട്ടുകഥകൾക്കും ഐതീഹ്യങ്ങൾക്കപ്പുറം പല ചരിത്രസത്യങ്ങളുമുണ്ട്.. കള്ളനാണെങ്കിലും പാവങ്ങളുടേയും അത്താഴപ്പഷ്ണിക്കാരുടേയും കണ്ണീരൊപ്പിയവനായിരുന്നു കായംകുളം കൊച്ചുണ്ണി.. മതിയായ ചരിത്രരേഖകളൊന്നുമില്ലെങ്കിലും കൊച്ചുണ്ണിയുടെ കഥകൾ ഇപ്പോഴും മലയാളികളുടെ ഹൃദയത്തുടിപ്പ് തന്നെയാണ്.. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലൂടെയും, മുത്തശ്ശിക്കഥകളിലൂടെയും, ചിത്രകഥയായും, സീരിയലായും, നാടകമായും, ചലച്ചിത്രമായുമൊക്കെ കൊച്ചുണ്ണിയുടെ കഥകൾ പല രൂപത്തിലും ഭാവത്തിലും നമുക്കു മുന്നിലെത്തിയിട്ടുണ്ട്..! മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ചുള്ള അനേകം കഥകൾ പ്രചാരത്തിലുണ്ട്.. അതിലൊന്നായിരുന്നു കായംകുളത്തെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയ മോഷണത്തിന്റെ കഥ..!

പടത്തലവന്‍റെ വെല്ലുവിളി

പടത്തലവന്‍റെ വെല്ലുവിളി

കൃഷ്ണപുരം കൊട്ടാരത്തിലെ രാജാവിന്റെ പടത്തലവനായിരുന്ന പത്തിനാഥപ്പണിക്കരായിരുന്നു വാരണപ്പള്ളി തറവാട്ടിലെ അന്നത്തെ കാരണവർ.. കള്ളനായിരുന്നുവെങ്കിലും മനസ്സിൽ നന്മകളേറെയുണ്ടായിരുന്ന കൊച്ചുണ്ണിയോട് പണിക്കർക്ക് സ്നേഹവും സൗഹൃദവുമുണ്ടായിരുന്നു.. ഒരിക്കൽ വാരണപ്പള്ളി തറവാടിനു മുന്നിലൂടെയുള്ള വഴിയിലൂടെ നടന്നു പോവുകയായിരുന്നു കൊച്ചുണ്ണി.. അപ്പോഴാണ് തറവാട്ടിലെ ഒരു അറയുടെ താഴിന്റെ പണി നോക്കിനടത്തിക്കുന്ന കാരണവരെ കണ്ടത്..
"എന്തിനാ പണിക്കരേ ഇതിന്റെയൊക്കെ ആവശ്യം!! എന്നു കൊച്ചുണ്ണി കാരണവരോടു ചോദിച്ചു..

"തന്നെപ്പോലെയുള്ള പെരുങ്കള്ളന്മാരെ പേടിച്ചിട്ടു തന്നെയാണെന്നു തമാശ രൂപത്തിൽ കാരണവർ മറുപടിയും പറഞ്ഞു..

"ഓ.. എനിക്കിപ്പോ വരണപ്പള്ളിയിലെ പണ്ടങ്ങൾ എടുത്തിട്ടുവേണ്ട ജീവിക്കാൻ... എന്നു കൊച്ചുണ്ണിയും ചിരിയോടെ പറഞ്ഞു..

ഇതു കേട്ടതും കാരണവർ കൊച്ചുണ്ണിയെ ഒന്നു വെല്ലുവിളിച്ചു..
"ഇനി കൊച്ചുണ്ണിയെന്നല്ല അതിന്റെ അങ്ങേപ്പുറത്തുള്ള പെരുങ്കള്ളന്മാർ വന്നാലും ഇതിനുള്ളിൽ കേറി കക്കണമെങ്കിൽ ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടി വരും.. അമ്മാതിരി പൂട്ടാണ് ഇവിടെ പണിയുന്നത്.. എന്താ സംശയമുണ്ടോ..!!!

"ഉണ്ടെങ്കിലോ..!!

''എങ്കിൽ ഞാൻ കൊച്ചുണ്ണിയെ വെല്ലുവിളിക്കുകയാ.. താൻ അത്രയ്ക്ക് വലിയ കള്ളനാണെങ്കിൽ ഇവിടെയൊന്നു കയറി കാണിക്ക്...

 കൊച്ചുണ്ണിയുടെ സാമർഥ്യം

കൊച്ചുണ്ണിയുടെ സാമർഥ്യം

തറവാട്ടുതിണ്ണയിൽ വെറ്റില മുറുക്കും സംഭാഷണവുമായിരുന്ന കൊച്ചുണ്ണിയും കാരണവരും തമാശരൂപത്തിലാണ് ഇത്രയും സംസാരിച്ചതെങ്കിലും പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം ഇതിനോടകം തന്നെ കൊച്ചുണ്ണി നോക്കി വെച്ചിരുന്നു.. തിരികെ പോകാൻ നേരം കാരണവർ കാണാതെ സാക്ഷയുടെ നേരേ വാതിലിനു പുറത്തായി തന്റെ കൈയ്യിലിരുന്ന ചുണ്ണാമ്പ് കൊണ്ട് അടയാളപ്പെടുത്താനും മറന്നില്ല..!
അന്നു രാത്രിയിൽത്തന്നെ എല്ലാവരും ഉറങ്ങിയ നേരം നോക്കി വാരണപ്പള്ളി തറവാട്ടിലെത്തിയ കൊച്ചുണ്ണി അവിടെയൊരു ദ്വാരമുണ്ടാക്കി സാക്ഷ തകർക്കുകയും കതക് തുറന്ന് അറയ്ക്കകത്തു കയറി പണ്ടവും പണവുമൊക്കെ എടുക്കുകയും ചെയ്തു.. പക്ഷേ പിറ്റേന്നു അതിരാവിലെതന്നെ ആ പണ്ടങ്ങളെല്ലാം കാരണവരെ തിരികെ ഏൽപ്പിക്കുകയും ചെയ്തു..
"ആളും തരവുമൊക്കെ നോക്കി വേണ്ടേ കാരണവരേ.. വെല്ലുവിളിക്കാൻ.... എന്നു കൊച്ചുണ്ണി തമാശ രൂപത്തിലൊരു താക്കീതും കൊടുത്തു..!
കൊച്ചുണ്ണിയുടെ സാമർത്ഥ്യത്തിന്റെ സാക്ഷ്യമായി വാരണപ്പള്ളി തറവാട്ടിലെ പൂമുഖവാതിലിന്റെ കട്ടളയിൽ കമ്പി പഴുപ്പിച്ച് തുളച്ചു കയറ്റിയ ദ്വാരം ഇപ്പോഴും നമുക്കിവിടെ കാണാൻ കഴിയും..!!

കിഴക്കേടത്ത് തറവാട്

കിഴക്കേടത്ത് തറവാട്

ഒരു നാടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി.. കായംകുളത്തു നിന്നു രണ്ട് കിലോമീറ്റർ മാറി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന കൊച്ചുണ്ണിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വീടാണ് കിഴക്കേടത്ത് തറവാട്..! കൊച്ചുണ്ണിയുടെ ആത്മസുഹൃത്തായിരുന്ന കൊച്ചുപിളളയുടെ വീടായിരുന്നു ഇത്.. കൊച്ചുണ്ണിയെ പിടികൂടുവാനായി കാർത്തികപ്പള്ളി തഹസിൽദാർ കൊച്ചുണ്ണിയുടെ സുഹൃത്തായിരുന്ന കൊച്ചുപിള്ളയുടെ സഹായം തേടുകയും പ്രത്യുപകാരമായി പാരിതോഷികങ്ങളും സ്വത്തുവകകളുമൊക്കെ വാഗ്ദാനം നടത്തുകയും ചെയ്തു.. അതിൽ ഭ്രമിച്ചുപോയ കൊച്ചുപിള്ള ചതിയിലൂടെ കൊച്ചുണ്ണിയെ കിഴക്കേടത്ത് തറവാട്ടിലേക്ക് വിളിച്ചു വരുത്തുകയും ഉറങ്ങുവാനുള്ള മരുന്ന് ഭക്ഷണത്തിൽ കലർത്തി കൊടുത്ത് കൊച്ചുണ്ണിയെ മയക്കിയ ശേഷം കട്ടിലിൽ കയർ കൊണ്ടു വരിഞ്ഞു കെട്ടി പോലീസിന് ഒറ്റിക്കൊടുക്കുകയായിരുന്നു..! തുടർന്ന് അറസ്റ്റിലായ കൊച്ചുണ്ണിയെ ഒരു പ്ലാവിൽ കെട്ടിയിട്ട് നാട്ടുകാർക്കും ജന്മിമാർക്കുമായി പൊതുദർശനം നടത്തി.. ആ പ്ലാവിന്റെ അവശേഷിപ്പുകൾ 2015 വരെ ആ ഭാഗത്തുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.. റോഡ് വികസനം വന്നപ്പോൾ അവിടെമെല്ലാം വെട്ടിത്തെളിച്ചു..!

മണ്‍മറയുന്ന ശേഷിപ്പുകള്‍

അതുപോലെ തങ്ങൾ ഗുരുക്കളുടെ കളരിയ്ക്കു സമീപത്തുള്ള മരത്തിന്റെ മുകളിലിരുന്നു കൊച്ചുണ്ണി കളരിയടവുകൾ മന:പാഠമാക്കി അഭ്യസിച്ച കഥ എല്ലാവർക്കും അറിയാമായിരിക്കുമല്ലോ.. ആ പഴയ കളരിയുടെ സ്ഥാനത്ത് ഇപ്പോ ഒരു വലിയ തടിമില്ല് പ്രവർത്തിക്കുകയാണ്..!
ഒരു ഭാഗത്ത് ചരിത്രങ്ങളോരോന്നായി മൺമറഞ്ഞു പോകുമ്പോൾ മറുവശത്ത് നൂറ്റാണ്ടുകൾ പലതു പിന്നിട്ടിട്ടും കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ അവശേഷിപ്പുകളായി വാരണപ്പള്ളി തറവാടും, കിഴക്കേടത്ത് തറവാടുമൊക്കെ ഇന്നും കായംകുളത്ത് നിലനിൽക്കുന്നു..!!
പോയ കാലത്തെ ചരിത്രത്തിന്റെ അവശേഷിപ്പുകൾ നേരിൽ കണ്ടും, കഥകൾ കേട്ടും ഇങ്ങനെ യാത്ര ചെയ്യുന്നത് വളരെ രസകരമാണ്..! മനസ്സുകൊണ്ട് അൽപ്പനേരമെങ്കിലും ആ പഴയ കാലത്തേക്ക് നമ്മളും എത്തിച്ചേന്നതു പോലെ തോന്നിപ്പോകും.. കേട്ട കഥകളെല്ലാം വിഷ്വലുകളായി മനസ്സിൽ തെളിയും..!
വായ്മൊഴിയിലൂടെ തലമുറകളായി പാടിക്കേട്ട ആ പഴംപാട്ടിലെ ചില വരികൾ ആ സമയത്ത് എന്റെ ചുണ്ടിലേക്കും ഓടിയെത്തിയിരുന്നു...

"നാട് വാഴുക നഗരം വാഴുക..
വീട് വാഴുക വിരുതം വാഴുക..
കാട് വാഴുക കണ്ടം വാഴുക..
കായംകുളത്തെ കൊച്ചുണ്ണി വാഴുക..

"ഇല്ലം നിറയുക വല്ലം നിറയുക..
മണ്ണ് വാഴുക മരവും വാഴുക..
വെള്ളം വാഴുക വായുവും വാഴുക..
കായംകുളത്തെ കൊച്ചുണ്ണി വാഴുക..

അതെ.. കായംകുളം കൊച്ചുണ്ണി ഒരു ചിരഞ്ജീവിയാണ്.. മനുഷ്യർ ഉള്ളിടത്തോളം കാലം അവന് കഥകൾ കേൾക്കാൻ മനസ്സുള്ളിടത്തോളം കാലം കൊച്ചുണ്ണിയുടെ കഥകൾ ഇനിയും തുടർന്നു കൊണ്ടേയിരിക്കും.. ഒപ്പം ചരിത്രങ്ങൾ തേടിയുള്ള എന്റെ യാത്രകളും..!

കള്ളന്മാരിൽ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം!! കള്ളന്മാരിൽ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം!!

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X