അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ സൗകര്യവും മറ്റു സുരക്ഷാ പ്രശ്നങ്ങളും മുൻനിർത്തിയാണ് അധികൃതർ രാമജന്മഭൂമി ക്ഷേത്രത്തിൻ്റെ പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രവും അയോധ്യ ഭരണകൂടവും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്.
ക്ഷേത്രം സന്ദർശിക്കുന്ന വിശ്വാസികൾക്ക് മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ക്ലോക്ക്റൂം സൗകര്യം ക്ഷേത്രത്തിന് സമീപം ലഭ്യമാണ്.സന്ദർശകരായ എല്ലാ ഭക്തജനങ്ങളും പുതിയ നിയമം പാലിക്കേണ്ടതാണ്. നിരവധി ആളുകൾ ദിനംപ്രതി ക്ഷേത്രം സന്ദർശിക്കുമ്പോൾ മൊബൈൽ ഫോണുകൾ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ട്രസ്റ്റിന്‍റെ അഭിപ്രായം. ക്ഷേത്രത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങൾ റെക്കോർഡ് ചെയ്യുന്നതിനോ കൈമാറുന്നതിനോ ഉള്ള സാധ്യതകൾ കുറയ്ക്കുകയും ഇതിന്‍റെ ലക്ഷ്യമാണ്.

അതോടൊപ്പം ക്ഷേത്രത്തിന് ചുറ്റും 'പാർക്കോട്ട' എന്ന് പേരിട്ടിരിക്കുന്ന 14 അടി വീതിയിൽ സുരക്ഷാ മതിൽ നിർമ്മിക്കാനുള്ള പദ്ധതിയും അധികൃതർ വിശദീകരിച്ചു. 25,000 തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ വിവിധ ദേവതകൾക്കായി സമർപ്പിച്ചിരിക്കുന്ന ആറ് അധിക ക്ഷേത്രങ്ങൾ ഉണ്ടായിരിക്കും.
നേരത്തെ ഉത്തരാഖണ്ഡ് ചാർധാം ക്ഷേത്ര പരിസരത്ത് വീഡിയോകളും റീലുകളും എടുക്കുന്നത് നിരോധിച്ചിരുന്നു.
ശ്രീരാമ ജന്മഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിൽ 2024 ജനുവരി 22 തിങ്കളാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തിയത്. പരമ്പരാഗത നാഗര ശൈലിയിയിൽ നിർമ്മിച്ചിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്. 380 അടി നീളവും 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയ്ക്കും 20 അടി വീതമാണ് ഉയരം. മൂന്നു നിലകളിലുമായി ആകെ 392 തൂണുകളും 44 വാതിലുകളും രാമ ക്ഷേത്രത്തിനുണ്ട്.28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.
ശ്രീരാമന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹമായ ശ്രീറാ ലല്ലയെയാണ് ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. 51 ഇഞ്ച് ഉയരമാണ് ഇതിനുള്ളത്. ക്ഷേത്രത്തിന്‍റെ ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും കാണാം. ഭൂകമ്പത്തെ ചെറുക്കുന്ന തരത്തിലാണ് ക്ഷേത്ര നിർമ്മാണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












