പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ന്യൂജെൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഒറ്റത്തവണ ഉപയോഗിക്കുവാൻ സാധിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുവാനാണ് റെയിൽവേയുടെ തീരുമാനം. യാത്രക്കാരെയും കൂടി ഇതിന്റെ ഭാഗമാക്കുന്നതിനായി മികച്ച പദ്ധതികളാണ് റെയിൽവേയിൽ ഒരുങ്ങുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ച് കളയാം
റെയിൽവേ സ്റ്റേഷനുകൾ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കുവാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 400 പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങൾ സ്ഥാപിക്കും. ഈ പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങളിൽ യാത്രക്കാർക്ക് പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം.
പ്ലാസ്റ്റിക് പൊടിച്ചാൽ
ഇങ്ങനെ പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങളിൽ കുപ്പികൾ ഇടുന്നതിനു മുൻപായി യന്ത്രത്തിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. ശേഷം കുപ്പി അതിൽ നിക്ഷേപിച്ചാൽ ആ നമ്പർ റീച്ചാർജ് ചെയ്തു നല്കുവാനാണ് റെയിൽവേയുടെ പദ്ധതി. പ്രീപെയ്ഡ് നമ്പറുകളാണ് റീച്ചാർജ് ചെയ്കു നല്കുക. നിലവിൽ 128 സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള 106 യന്ത്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് പറഞ്ഞു. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമുള്ള എന്നാ പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ച് റീസൈക്കിൾ ചെയ്യുവാനായി അയക്കണമെന്ന നിർദ്ദേശം റെയിൽവേ ജീവനക്കാർക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!
മൂന്നു കായലുകൾ കടന്ന് 8 മണിക്കൂർ ബോട്ട് യാത്ര വെറും 400 രൂപയ്ക്ക്