ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ യാത്രക്കാർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ്. കർണ്ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നതാണെങ്കിലും ബെംഗളൂരുവിലും ചെന്നൈയിലും അടക്കം ജീവിക്കുന്ന മലയാളികളുടെയും യാത്രക്കാരുടെയും ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നും കൂടിയാണിത്. നീണ്ട യാത്ര ഇല്ലാതാക്കാനും ചുരുങ്ങിയ മണിക്കൂറുകളിൽ ലക്ഷ്യസ്ഥാനത്തെത്താനും സഹായിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേയായ ബെംഗളൂരു- ചെന്നൈ അതിവേഗപാത ഓരോ ഘട്ടങ്ങള്‍ പൂർത്തിയാക്കി മുന്നേറുകയാണ്.
ഇപ്പോഴിതാ, ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണ്ണാടകയിലെ ഭാഗങ്ങൾ നിർമ്മാണം പൂർത്തീകരിച്ച് യാത്രക്കാർക്കായി തുറന്നിരിക്കുകയാണ്. കർണ്ണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാതയാണ് യാത്രക്കാർക്കായി തുറന്നിരിക്കുന്നത്. യാത്രക്കാർക്ക് ഈ ദൂരം യാത്രകൾക്കായി ഉപയോഗിക്കാമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ഇനി തമിഴ്നാടിന്‍റെയും ആന്ധ്രാ പ്രദേശിന്‍റെയും ചില ഭാഗങ്ങളുടെ കൂടി നിർമ്മാണം പൂർത്തിയാകുവാനുണ്ട്. ഇത് പൂര്‍ണ്ണമായാൽ ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ മുഴുവനായും യാത്രക്കാർക്ക് തുറന്നു കൊടുക്കാന്‍ സാധിക്കും.

ടോൾ വേണ്ട, അതിവേഗത്തിൽ കറങ്ങി വരാം
നിലവിൽ കർണ്ണാടകയുടെ ഭാഗമായി 71 കിലോമീറ്റർ ദൂരത്തിൽ അധികൃതർ ടോൾ ഈടാക്കുന്നില്ല, പാതാ മുഴുവനായി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുത്ത ശേഷമാകും ചോൾ ആരംഭിക്കുക. അതുവരെ വെറുതെ ഒരു ഡ്രൈവ് പോകാൻ ആഗ്രഹിക്കുന്നവർക്കും വാരാന്ത്യ യാത്രകൾക്കും എല്ലാമായി ഈ 71 കിമി പ്രയോജനപ്പെടുത്താം. നിരവധി ആളുകളാണ് വെറുതേ ഒരു യാത്ര പോയി വരാൻ ഈ പാത ഉപയോഗിക്കുന്നത്. മാലൂർ, ബംഗാർപേട്ട്, ബേതമംഗല എന്നിവിടങ്ങളിൽ എക്സിറ്റ് പോയിന്‍റുകളുമുണ്ട്. ഈ സ്ട്രെച്ചിന്‍റെ അവസാന ഭാഗത്തെത്തി യൂടേൺ എടുത്ത് മടങ്ങിവരുന്ന വിധത്തിലും പ്രദേശ വാസികൾ ഉൾപ്പെടെയുള്ളവർ വരുന്നുണ്ട്.
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണ്ണാടകയിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 71 കിമീ ദൂരം മൂന്നു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. ഹൊസ്‌കോട്ട് മുതൽ മാലൂർ വരെയുള്ള 27.1 കിലോമീറ്റർ, മാലൂർ മുതൽ ബംഗാർപേട്ട് വരെയുള്ള 27.1 കിലോമീറ്റർ, ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള17.5 കിലോമീറ്റർ എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. ഈ അതിവേഗ പാതയ്ക്ക് ആകെ 262 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ ആന്ധ്രാ പ്രദേശിലൂടെ 85 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 106 കിലോമീറ്ററും പാത കടന്നു പോകുന്നുണ്ട്.
ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങി ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലാണ് വരിക. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് ഇതിലുള്ളത്.
ബേതമംഗലയിൽ നിന്ന് ബൈറെഡ്ഡിപള്ളിയിലേക്കുള്ള 25 കിലോമീറ്റർ, ബൈറെഡ്ഡിപള്ളി മുതൽ ബംഗരുപാലം വരെയുള്ള 31 കിലോമീറ്റർ,ബംഗരുപാലം മുതൽ ഗുഡിപാല വരെയുള്ള 29 കിലോമീറ്റർ എന്നിവയാണ് ആന്ധ്രയുടെ ഭാഗമായുള്ള പദ്ധതികൾ.
ഗുഡിപാല മുതൽ വാലാജാപേട്ട് വരെയുള്ള 24 കിലോമീറ്റർ, വാലാജാപേട്ട മുതൽ ആരക്കോണം വരെയുള്ള 25 കിലോമീറ്റർ, ആരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള 26 കിലോമീറ്റർ, കാഞ്ചീപുരം മുതൽ ശ്രീപെരമ്പത്തൂർ വരെയുള്ള 32 കിലോമീറ്റർ എന്നിവയാണ് തമിഴ്നാട്ടിലെ വിവിധ ഘട്ടങ്ങള്. ഇവിടെയെല്ലാം അതിവേഗത്തിൽ പണി പുരോഗമിക്കുകയാണ്.
16,370 കോടി രൂപാ ചെലവിൽ നിർമ്മിക്കുന്ന ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ സമയം പാതിയായി കുറയ്ക്കും. നിലവിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ബെംഗളൂരു- ചെന്നൈ യാത്രയ്ക്ക് വേണ്ടത്. അതിവേഗ പാത വരുന്നതോടെ ഇന്ന് മൂന്നു മണിക്കൂറായി ചുരുങ്ങും. . 2022 ൽ ആരംഭിച്ച നിർമ്മാണം 2025 ൽ പൂർത്തിയാക്കി മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുക്കും. 2,650 ഏക്കർ ഭൂമിയാണ് ഇതിനായി ആകെ ഏറ്റെടുത്തിട്ടുള്ളത്. നാലുവരി, അതിവേഗ ഇടനാഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയെ ബന്ധിപ്പിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













