ബെംഗളൂരു എന്നും വികസനത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ മറ്റുനഗരങ്ങളേക്കാള്‍ എന്നും ഒരുപടി മുന്നിലാണ്. തൊഴിൽ സാധ്യതകളാണെങ്കിലും നിക്ഷേപങ്ങളും കമ്പനികളും നിർമ്മാണങ്ങളും ആയി എന്നും മുന്നോട്ടേയ്ക്ക് കുതിക്കുകയാണ് നഗരം. ഇന്ത്യയുടെ സിലിക്കൺ വാലിയായി അറിയപ്പെടുന്ന ബാംഗ്ലൂർ ഇനി മുന്നേറുവാൻ ഒരുങ്ങുന്നത് സൗകര്യങ്ങളുടെ കാര്യത്തിലാണ്. ഡബിൾ ഡെക്കർ റോഡുകൾ, മെട്രോ ലൈനുകൾ എന്നിവയ്ക്കൊപ്പം ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതാണ് ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം.
ബെംഗളൂരു നിവാസികൾക്കൊപ്പം തന്നെ സഞ്ചാരികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ് ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം എവിടെ വരുമെന്നത്. ഭാവിയിലെ ആവശ്യമെന്ന നിലയിൽ മാത്രമല്ല, ഇപ്പോഴത്തെ തന്നെ വർധിച്ചു വരുന്ന യാത്രക്കാരെ ഉൾക്കൊള്ളുവാനും പുതിയൊരു വിമാനത്താവളം കൂടിയേ തീരു. നഗരത്തിന്‍റെ ഇനിയുള്ള വളർച്ചയെ ഏറ്റവുമധികം സ്വാധീനിക്കാൻ പോകുന്ന ഒന്നുകൂടിയാണ് രണ്ടാം വിമാനത്താവളം.

നഗരത്തിലെ വർധിച്ചുവരുന്ന വ്യോമഗതാഗതത്തെ ഉൾക്കൊള്ളുന്നതിനായി രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള പദ്ധതികളുമായി കർണാടക അതിവേഗം മുന്നോട്ട് പോവുകയാണ്. ബെംഗളൂരുവിലെ നിലവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 30 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യാത്രകാരുടെ എണ്ണം ഇനിയും വർധിക്കുന്നതോടെ വിമാനത്താവളത്തിന്‍റെ ശേഷി അതിന്‍റെ പരിധിയിലേക്ക് അടുക്കുന്നു. ഇത് പരിഹരിക്കുന്നതിനായി പുതിയ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
ബെംഗളൂരുവിന് സമീപത്തുള്ള നിരവധി സ്ഥലങ്ങൾ രണ്ടാം വിമാനത്താവനള ലൊക്കേഷനായി പരിഗണിച്ചിട്ടുണ്ട്. നഗരത്തിൽനിന്നും അധികം ദൂരെയല്ലാതെ, എന്നാൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരിടത്തിനാണ് അധികൃതർ പരിഗണന നല്കുന്നത്. കണക്റ്റിവിറ്റി, സാമീപ്യം, ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, റെയിൽവേകൾ, വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് വിമാനതാവളത്തിമായി പ്രാഥമികമായി പരിഗണിക്കുന്നത്.
അതേസമയം, വിമാനത്താവളത്തിന് അനുയോജ്യമായ കുനിഗൽ, രാമനഗര, ബിദാദി, ഹരോഹള്ളി തുടങ്ങി നിരവധി സ്ഥലങ്ങൾ സർക്കാർ സജീവമായി വിലയിരുത്തുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് പറഞ്ഞു. രണ്ടാമത്തെ വിമാനത്താവളത്തിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങൾ കണ്ടെത്താനുള്ള പ്രക്രിയയിലാണ് സർക്കാരെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യത്തെ വിമാനത്താവളം ഇതിനകം പ്രതിവർഷം 30 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാൽ, അധിക ശേഷിയുടെ വ്യക്തമായ ആവശ്യമുണ്ട്, രണ്ടാമത്തെ വിമാനത്താവളം ഈ ആവശ്യം നിറവേറ്റാൻ സഹായിക്കും. ദുബായിൽ നടന്ന എൻആർഐ ഇൻവെസ്റ്റ് സമ്മിറ്റ് & ബയേഴ്‌സ് മീറ്റിൽ ആണ് നസീർ അഹമ്മദ് ഇക്കാര്യം അറിയിച്ചത്.
ദേശീയപാത 75 നോട് ചേർന്നുള്ള കുനിഗൽ രണ്ടാം വിമാനത്താവളത്തിന് സജീവമായി പരിഗണിക്കുന്ന ഇടങ്ങളിലൊന്നാണ്. ഡാബാസ്പേട്ടിനും കുണിഗലിനും ഇടയിലുള്ള പ്രദേശം സർക്കാർ പരിഗണിച്ചിരുന്നു.മറ്റൊരു പ്രധാന ഇടമായ തുംകൂരം ഈ പട്ടികയിലുണ്ട്. വ്യവസായ നഗരമെന്ന നിലയിലുള്ള വളർച്ചയാണ് തുംകൂരിന് അനുകൂലമായിട്ടുള്ളത്. അന്താരാഷ്ട്ര വ്യവസായങ്ങളടക്കം നിരവധി വ്യവസായങ്ങൾ ഇവിടെയുണ്ട്. കൂടാതെ, രാമനഗര, ബിദാദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങളും വിമാനത്താവളത്തിനായി പരിഗണിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ഡിസംബറിൽ ഒരാഴ്ചയ്ക്കുള്ളിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ലൊക്കേഷൻ സംബന്ധിച്ച് വ്യക്തത വരുമെന്ന് കർണാടക മന്ത്രി എംബി പാട്ടീൽ നിയമസഭയില്‍ അറിയിച്ചിരുന്നു.
ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ കർണാടക ലിമിറ്റഡ് (ഐഡിഇസികെ) വിമാനത്താവളത്തിന് സ്ഥലത്തിനായി നിർദ്ദിഷ്ട സൈറ്റുകൾ സർവേ നടത്തുകയാണ്. സർവേ പൂർത്തിയായാൽ റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് സമർപ്പിക്കും. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്‍റെ സ്ഥലം അന്തിമമാക്കാൻ എഎഐക്ക് അധികാരമുണ്ട് എന്നമാണ് പാട്ടീൽ അറിയിച്ചത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












