സഞ്ചാരിളുടെ കാത്തിരിപ്പിന് വിരാമമിട്ട് ദൂത്സാഗർ വെള്ളച്ചാട്ടം സന്ദർശകർക്കയി തുറന്നു.. പാല്‍ക്കടൽപോലെ വെള്ളം പതിക്കുന്ന, കണ്ണുകളെയും മനസ്സിനെയും ഒരുപോലെ നിറയ്ക്കുന്ന അതിമനോഹരമയ കാഴ്ചാനുഭവം നല്കുന്ന ദൂത്സാഗർ വെള്ളച്ചാട്ടം സഞ്ചാരികളുടെ സ്വർഗ്ഗമാണ്. വെള്ളച്ചാട്ടത്തിനടുത്തെത്തി മതിവരുവോളം ഈ കാഴ്ച കണ്ടുനിൽക്കാനായി ഓരോ വർഷവും നിരവധി ആളുകളാണ് കേരളത്തിൽ നിന്നുൾപ്പെടെ പോകുന്നത്.
ഇത്തവണ ഒക്ടോബർ 19 മുതൽ തന്നെ ടൂറിസം സീസൺ തുടങ്ങിയിരുന്നുവെങ്കിലും പ്രാദേശിക ജീപ്പ് സർവീസുകളും ഗോവ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷനും തമ്മിലുണ്ടായ ചില തർക്കങ്ങൾ മൂലം പ്രവേശനം നീളുകയായിരുന്നു. ജിടിഡിസി ദൂത്സാഗർ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവർക്ക് ഓൺലൈൻ ബുക്കിംഗ് ഫീസ് ഏർപ്പെടുത്തിയത് ജീപ്പ് ഓപ്പറേറ്റർമാർ എതിർത്തതായിരുന്നു കാരണം. തുടർന്ന് ബുക്കിങ് ഫീസ് 200 രൂപയായി കുറയ്ക്കുകയും ചെയ്തു.
ഇതോടെ, ദൂത്സാഗർ വെള്ളച്ചാട്ടം വീണ്ടും സഞ്ചാരികളാൽ സജീവമായി. മഴ കഴിഞ്ഞുള്ള സീസൺ ആണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം. പച്ചപ്പ് തിങ്ങിനിൽക്കുന്ന പ്രദേശത്തുകൂടി, ചുറ്റമുള്ള കാഴ്ചകളെയെല്ലാം നിഷ്പ്രഭമാക്കി പാൽക്കടൽ പോലെ താഴേക്ക് പതിക്കുന്ന, കണ്ണുകളെ വിസ്മയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഭംഗിയാർന്ന കാഴ്ചകളിലൊന്നാണ്.
1017 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ദൂത്സാഗർ മാണ്ഡോവി നദിയുടെ ഭാഗമാണ്. മോല്ലം ദേശീയോദ്യാനം അഥവാ ഭഗവാർ മഹാവീർ സാങ്ച്വറിയിലാണ് ദൂത്സാഗർ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളിലൊന്നുംകൂടിയാണ് ദൂത്സാഗർ.
മഴക്കാലത്താണ് വെള്ളച്ചാട്ടം അതിന്‍റെ ഏറ്റവും സജീവവും ഭംഗിയുള്ളതുമായ രൂപത്തിൽ എത്തുന്നതെങ്കിലും മൺസൂണിലെ സന്ദർശനം അത്ര സുരക്ഷിതമല്ല. അതിനാൽ ആ സമയത്ത് പ്രവേശനം നിരോധിക്കുകയും മഴ കുറഞ്ഞു കഴിയുമ്പോള്‍ ഭംഗിയൊട്ടും ചോരാതെ കാണാൻ സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്യുന്നു. പൊതുവേ ഒക്ടോബറിലാണ് ദൂത്സാഗര്‍ സന്ദർശകർക്കായി തുറക്കുന്നത്.
ഇന്ത്യയിൽ നിന്നു മാത്രമല്ല, വിദേശത്തു നിന്നും സഞ്ചാരികൾ ഈ സീസൺ കണക്കാക്കി എത്തുന്നു. മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്ന വഴിയാണ് ദൂത്സാഗർ വെള്ളച്ചാട്ടമുള്ളത്. ഇതിനരികത്തുകൂടി ട്രെയിനിൽ പോകുന്ന രസം ഒന്നു വേറെ തന്നെയാണ്.ട്രെയിനിൽ നിന്ന് ദൂത്സാഗർ വെള്ളച്ചാട്ടം കാണുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. കുലേം റെയിൽവേ സ്റ്റേഷനാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുള്ളത്.
ദൂത്സാഗർ ട്രെക്കിങ് ആണ് ജീപ്പ് ടൂർ ആണോ നല്ലത്
ഒരേപോലെ രസകരമാണ് ദൂത്സാഗർ ട്രെക്കിങും ജീപ്പ് ടൂറുമെങ്കിലും നടത്തവും കാഴ്ചകളും ഒടുവിൽ ഒരു 'വൗ ഫീലും' നല്കുവാൻ സാധിക്കുന്നത് ട്രെക്കിങ്ങിനാണ്. ജീപ്പ് സവാരി ഒട്ടും മോശമല്ല. കാടുകളുടെ മനോഹരമായ കാഴ്ച ഇതിലും ആസ്വദിക്കാം. ട്രെക്കിങ്ങിനെ അപേക്ഷിച്ച് നടത്തം കുറവാണെന്നേയുള്ള ജീപ്പ് ടൂറിൽ. അവരവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും അവധിയും ഒക്കെ കണക്കിലെടുത്തു വേണം ദൂത്സാഗർ ട്രെക്കിങ് വേണോ ജീപ്പ് ടൂർ മതിയോ എന്നു തീരുമാനിക്കുവാൻ.
കുലേം എന്ന സ്ഥലത്തു നിന്നാണ് ജീപ്പ് ടൂർ തുടങ്ങുന്നത്. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലെ കാടുകൾക്കുള്ളിലൂടെ പോകാനും ജീപ്പ് ടൂർ നിങ്ങളെ അനുവദിക്കും.
നിങ്ങൾ ട്രെക്കിങ്ങാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു ദിവസം മുഴുവൻഇതിനായി മാറ്റിവയ്ക്കണം. യാത്ര, നടത്തം, ഭക്ഷണം, വെള്ളച്ചാട്ടം കാണുന്ന സമയം എന്നിവയെല്ലാം ഉൾപ്പെടെ കുറഞ്ഞ് പത്ത് മണിക്കൂർ വേണ്ടിവരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













