ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാൾ അധികം!
ഐആർസിടിസിയുടെ വരുമാനത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പോട്ടെ വല്ല ഊഹവുമുണ്ടോ? ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ഇന്ത്യൻ റെയിൽവേയിൽ ഒരു ദിവസം യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ഓസ്ട്രേലിയ എന്ന രാജ്യത്തിന്‍റെ ജനസംഖ്യയ്ക്ക് തുല്യമാണത്രെ! അമ്പരന്നു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ!
അപ്പോൾ വരുമാനമോ?
റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുവാനും മറ്റും മേക്ക് മൈ ട്രിപ്പ്, ഈസ്മൈട്രിപ്പ് തുടങ്ങി പല ആപ്ലിക്കേഷനുകളും ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരിക്കലും ഈ കമ്പനികളുടെ ബിസിനസ് ഐആര്‍സിടിസിയുടെ ബിസിനസുമായി താതതമ്യം ചെയ്യുവാൻ സാധിക്കില്ല. കാറ്ററിംഗ്, യാത്രകൾ, ടൂറിസം, ഇന്റർനെറ്റ് ടിക്കറ്റിംഗ്, റെയിൽനീർ എന്നിങ്ങനെ വിവിധ രംഗങ്ങളിലായാണ് IRCTCയുടെ ബിസിനസ് വ്യാപിച്ചു കിടക്കുന്നത്.
PC:Ashik Salim/ Unsplash
കുതിച്ചുയരുന്ന വരുമാനം
ഐ ആർ സി ടി സി വരുമാനം കുതിച്ചുയരുകയാണെന്നാണ് ഏറ്റവും ഒടുവിലായി വന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ വരുമാനത്തിൽ വൻ ഇടവ് സൃഷ്ടിച്ചെങ്കിലും നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് യാത്രകൾ പഴയ രീതിയിൽ ആയതോടെ വരുമാനവും ഇതിനനുസരിച്ച് വർധിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
2019-2020 ൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻറെ വരുമാനം 2,342.41 കോടി രൂപയായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് ഇത് കുത്തനെ ഇടിഞ്ഞുവെന്നാണ് ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. 2020-21ൽ 861.64 കോടി രൂപയായിരുന്നത്രേ വരുമാനം. അതായത് 2019-20 നെ അപേക്ഷിച്ച് 2020-21 കാലയളവിൽ ഐആർസിടിസിയുടെ വരുമാനം 64 ശതമാനം കുറഞ്ഞുവെന്ന്. എന്നാൽ 2021-22ൽ വലിയ തിരിച്ചുവരവാണ് ഐആർസിടിസി നടത്തിയത്. വരുമാനം 1,952.30 കോടി രൂപ നേടി
ഈ രാജ്യങ്ങളുടെ സമ്പത്തിനേക്കാൾ റെയിൽവേയുടെ വരുമാനം!
അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി നോക്കാം. കണക്കുകൾ അനുസരിച്ച് ഐആർസിടിസിയുടെ മാർക്കറ്റ് കാപ്പിറ്റൽ ലോകത്തിലെ 47 രാജ്യങ്ങളുടെ ജിഡിപിയേക്കാൾ കൂടുതലാണത്രെ. കിർഗിസ്ഥാന്‍, താജിക്കിസ്ഥാൻ, ഫിജി, ഭൂട്ടാൻ, സാൻ മാരിനോ, മാലദ്വീപ് സീഷെൽസ്, പലാവു, തുവാലു തുടങ്ങിവ അതിൽ ചിലതു മാത്രമാണ്.
കണക്കുകൾ പറയുന്നത്!
IRCTC യുടെ വിപണി മൂലധനം (market capitalization )യുഎസ് ഡോളറിൽ കണക്കാക്കുമ്പോൾ, 7,747,000,000 ഡോളർ ആണ്. അതേസമയം ഭൂട്ടാന്റെ ജിഡിപി എന്നത് 2,528,007,911 ഡോളറും. അതായത് 5,218,992,089 ഡോളറിന്റെ വ്യത്യാസം. ഫിജിയുടെ ജിഡിപി 5,061,202,767 ഡോളർ ആണ്, ഇതിന് ഐആർസിടിസിയുടെ വിപണി മൂലധനവുമായുള്ള വ്യത്യാസം 2,685,797,233 ഡോളർ. മാലദ്വീപിന്‍റെ കാര്യമെടുത്താൽ അവരുടെ ജിഡിപി 4,844,592,067 ഡോളർ ആണ്. ഇതും ഐആർസിടിസിയും തമ്മിലുള്ള വ്യത്യാസം 2,902,407,933 ആണ്.
PC:Shruti Singh/ Unsplash
ടിക്കറ്റ് ബുക്ക് ചെയ്യുവാൻ
2019-20 ൽ 5229.63 ലക്ഷം ആളുകളാണ് ഐആർസിടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന 2020-21 കാലത്ത് എണ്ണം 3052.67 ലക്ഷമായി കുറയുകയും 2021-22 ൽ ഇരട്ടിയോളം വർധിച്ച് 7343.26 ലക്ഷമായി ഉയരുകയും ചെയ്തു. 2022-2023 വർഷത്തിൽ ഒക്ടോബർ 31 വരെ 4607.63 ലക്ഷം ആളുകളാണ് ഐആർസിടിസി വഴി ബുക്ക് ചെയ്തതെന്നും ലോക്സഭയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.
PC: ANIRUDH/ Unsplahs