ഈജിപ്തെന്ന ചരിത്രഖനി
ഈജിപ്തിന്റെ ചരിത്രം സഞ്ചാരികളിലൂടെയും ഗ്രീക്കുകാരിലൂടെയും ഒക്കെ പാശ്ചാത്യ ലോകത്തെ ഏറെ ആകര്‍ഷിച്ചിരുന്നു. കാലങ്ങളോളം ബ്രിട്ടന്‍റെ അധീനതയില്‍ ആയിരുന്നു ഈജിപ്ത് ഈ സമയത്തു തന്നെയാണ് പല ചരിത്രങ്ങളും അനാവരണം ചെയ്യപ്പെടുന്നത്. പല ഉദ്ദേശങ്ങളായിരുന്നു ഈജിപ്തിലേക്ക് ആളുകളെ എത്തിച്ചത്. സമ്പത്തു മുതല്‍ കൊള്ളയടിയും പഠനങ്ങളും ഗവേഷണവും എല്ലാം അതില്‍ ചിലത് മാത്രമായിരുന്നു. നൂറുകണക്കിന് കല്ലറകളും നിധിയറകളും ഇവിടെ നിന്നും ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നത് തൂത്തൻ ഖാമന്റെ കല്ലറയാണ്.
രാജാക്കന്മാരുടെ താഴ്വര
ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ ഭൂരിഭാഗവും കണ്ടെത്തിയ ഇടം രാജാക്കന്മാരുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. ബിസി 16 നും 11 നും ഇടയിൽ പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഇതില്‍ തന്നെ ഏറ്റവും പ്രധാനി തൂത്തൻ ഖാന്‍ ആയിരുന്നു.
കാര്‍ട്ടര്‍ എത്തുന്നു
ഈജിപ്തില്‍ നടത്തിയ പര്യവേക്ഷണങ്ങളില്‍ ഏറ്റവും പ്രധാന വ്യക്തി അന്നും ഇന്നും ഹോവാര്‍ഡ് കാര്‍ട്ടറാണ്. ഈജിപ്ത് ചരിത്രത്തിന്റെ കാണാ അറകള്‍ തേടി, ചരിത്രവും വിശ്വാസങ്ങളും ഇഴതിരിച്ചെടുക്കുക എന്ന ലക്ഷ്യത്തില്‍ ഈജിപ്തിലെത്തിയ ബ്രിട്ടീഷുകാരനായിരുന്നു ഹോവാര്‍ഡ് കാര്‍ട്ടര്‍. എന്നാല്‍ അദ്ദേഹം ഈജിപ്തിലെത്തിയ സമയം അല്പം മോശപ്പെട്ടതായിരുന്നു. ചരിത്രകാരന്മാരും കൊള്ളക്കാരുമെല്ലാം ചേര്‍ന്ന് അവിടെയുണ്ടായിരുന്ന മിക്ക കല്ലറകളും കണ്ടെത്തുകയും നിധികള്‍ കടത്തുകയും ഒക്കെ ചെയ്തിരുന്നു. പുതുതായി ഒന്നും കണ്ടുപിടിക്കുവാനില്ലാത്ത തരു സമയമായിരുന്നു അത്.
PC:Peter J. Bubenik
തൂത്തന്‍ ഖാമനിലേക്ക് തിരിയുന്നു
അങ്ങനെ വളരെ അവിചാരിതമായാണ് കാര്‍ട്ടറുടെ ശ്രദ്ധ തൂത്തൻ ഖാമനിലേക്ക് തിരിയുന്നത്. നിരവധി ശവകുടീരങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും അതിലൊന്നും ഈജിപ്ഷ്യൻ കൗമാര ചക്രവർത്തിയായിരുന്ന തൂത്തൻ ഖാമന്റെ മമ്മിയും ശവകുടീരവും ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കിയ കാര്‍ട്ടര്‍ അദ്ദേഹത്തെക്കുറിച്ചറിയുവാന്‍ തന്റെ സമയം മുഴുവന്‍ മാറ്റിവെച്ചു.
കാർണാർവോൻ പ്രഭുവിന്‍റെ വരവ്
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ കാര്‍ട്ടര്‍ ഈജിപ്തിലെ പര്യവേക്ഷണങ്ങള്‍ പുനരാരംഭിച്ചു. ഈ സമയത്താണ് ബ്രിട്ടനില്‍ നിന്നുള്ള കാർണാർവോൻ പ്രഭുവിനെ അദ്ദേഹം പരിചയപ്പെടുന്നത്. അതിസമ്പന്നനായിരുന്ന പ്രഭു ുരു അപകടത്തിനു ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന സമയമായിരുന്നു അത്. അങ്ങനെ യാത്രയുടെ ഭാഗമായി ഈജിപ്തില്‍ എത്തിയ പ്രഭു ഈജിപ്തിലെ ചരിത്രത്തിലും പര്യവേക്ഷണങ്ങളിലും ഏറെ ആകൃഷ്ടനായിരുന്നു. ഇതിനായി കുറേയധികം പണം അദ്ദേഹം ചിലവഴിച്ചുവെങ്കിലും യാതൊന്നും അദ്ദേഹത്തിന് ഒരു ലാഭവും നേടിക്കൊടുത്തില്ല. അങ്ങനെ ഈ സമയത്ത് കാര്‍ട്ടറെക്കുറിച്ചറിഞ്ഞ പ്രബു കാർണാർവോൻ പ്രഭു തൂത്തൻ ഖാമനെക്കുറിച്ചുള്ള പര്യവേക്ഷണങ്ങള്‍ക്കും ഖനനത്തിനും കാര്‍ട്ടറെ സാമ്പത്തികമായി സഹായിക്കാം എന്നേറ്റു.
PC:Harry Burton
ഫലമില്ല
പ്രഭുവിന്റെ സഹായത്തോടെ ആറു വര്‍ഷം കാര്‍ട്ടര്‍ ഗവേഷണങ്ങളും പര്യവേക്ഷണങ്ങളും തുടര്‍ന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ എല്ലാം അവസാനിപ്പിക്കുവാന്‍ പ്രഭു കാര്‍ട്ടറോട് ആവശ്യപ്പെട്ടുവെങ്കിലും ഒടുവില്‍ കാര്‍ട്ടറുടെ ആവശ്യമനുസരിച്ച് ഒറ്റ ഒരു തിരച്ചിലിനു കൂടി അദ്ദേഹം അനുമതി നല്കി.
രാജാക്കന്മാരുടെ താഴ്വരയിലെത്തുന്നു
തന്‍റെ അവസാന തിരച്ചിലിനായി കാര്‍ട്ടര്‍ രാജാക്കന്മാരുടെ താഴ്വരയിലെത്തി. 1922 നവംബർ ഒന്നിന് ആയിരുന്നു ഇത്. ആദ്യ തിരച്ചിലുകളില്‍ കാര്യമായൊന്നും കിട്ടിയില്ലെങ്കിലും തൂത്തൻ ഖാമന്റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കണ്ടെടുക്കുവാന്‍ സാധിച്ചതിനാല്‍ അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. നവംബര്‍ അഞ്ചാം തിയതി ആയപ്പോഴേക്കും കാര്‍ട്ടറും സംഘവും ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കണ്ടെത്തി. അടഞ്ഞു കിടന്നിരുന്ന ഒരു കവാടത്തിലേക്ക് എത്തിക്കുന്നതായിരുന്നു അത്. എന്താണ് തങ്ങളെ കാത്തിരിക്കുന്നത് എന്നറിയാതെ അവര്‍ അതിനുള്ളിലേക്ക് കടന്നു. നവംബര്‍ അവസാനമായപ്പോ കല്ലറയുടെ വാതില്‍ പൊളിച്ച് അകത്തുകയറുവാന്‍ സാധിച്ചു. അവിടുന്ന് 26 അടി മുന്നോട്ട് നടന്നപ്പോള്‍ മറ്റൊരു വാതിലനടുത്ത് അവരെത്തി. ആ വാതിലില്‍ ഒരു ദ്വാരമുണ്ടായിരുന്നു. അതിലേക്ക് ഒരു മെഴുതിരിയുടെ വെളിച്ചത്തില്‍ നോക്കിയ അദ്ദേഹം കണ്ടത് അതിശയിപ്പിക്കുന്ന കാഴ്ചകളാണ്.
ആന്‍റ് ചേംബര്
ആന്‍റ് ചേംബര്‍ എന്നു പിന്നീട് പേരിട്ട ആ മുറിയില്‍ നിറെയ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നിധികളും വസ്തുക്കളും ആയിരുന്നു ഉണ്ടായിരുന്നത്. അക്കാല്തതെ കരകൗശല വസ്തുക്കള്‍, ചെരിപ്പുകള്‍, എന്നിങ്ങനെ നിവവധി വസ്തുക്കള്‍ അവിടുന്ന് കണ്ടെടുക്കുകയും സുരക്ഷിതമായി ലാബിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അവിടെ അദ്ദേഹം പര്യവേക്ഷണങ്ങള്‍ തുടര്‍ന്നു.
PC:Harry Burton
1923 ഫെബ്രുവരി 16
വളരെ അവിചാരിതമായാണ് അദ്ദേഹം ആന്‍റ് ചേംബറിലെ മറ്റൊരു വാതില്‍ ശ്രദ്ധിക്കുന്നത്. ഒരു വലിയ അറയിലേക്ക് നയിക്കുന്നതായിരുന്നു ആ വാതില്‍. കാര്‍ട്ടറും സംഘവും അവിടെ ഗവേഷണം തുടരുകയും ഒടുവില്‍ ഒരു ശവപേടകം കണ്ടെടുക്കുകയും ചെയ്തു. അതിന്റെ മൂടി തുറന്നപ്പോള്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മറ്റൊരു പേടകം അവര്‍ കണ്ടെത്തി. അധികം വൈകാതെ കാര്‍ട്ടര്‍ താന്‍ തേടിക്കൊണ്ടിരുന്ന തൂത്തൻ ഖാമന്റെ ശവകുടീരമാണെന്ന് മനസ്സിലാക്കി. പിന്നീടത് സുരക്ഷിതമായി ലാബിലേക്ക് മാറ്റി. ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷമായിരുന്നു അവര്‍ പേടകം തുറന്നത്. അതോടെ തൂത്തൻ ഖാമന്റെ മമ്മി ലോകത്തിനു മുന്നിലെത്തി.
PC: The New York Times photo archive
3300 വർഷങ്ങൾക്കു ശേഷം...
അടക്കിയതിന് 3300 വർഷങ്ങൾക്കു ശേഷം ആയിരുന്നു തൂത്തൻ ഖാമന്റെ മമ്മി സംഘം കണ്ടെത്തുന്നത്. തീര്‍ത്തും സംരക്ഷിക്കപ്പെട്ട രീതിയില്‍ ആദ്യമായി ലോകത്തിനു ലഭിച്ച മമ്മി കൂടിയായിരുന്നു ഇത്. ആ പെട്ടിയില്‍ നിന്നും സമീപത്തെ അറകളില്‍ നിന്നുമെല്ലാം അദ്ദേഹത്തിന്റെ ആഭരണങ്ങളും ശരീരഭാഗങ്ങളുമെല്ലാം കണ്ടെടുത്തു.
തൂത്തൻ ഖാമന്‍
ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തിയാണ് തൂത്തൻ ഖാമൻ. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അദ്ദേഹം അധികാരത്തില്‍ എത്തുന്നത്. ജാവായ അഖേനാടനിനു ശേഷമായിരുന്നു തൂത്തന്‍ ഖാമന്റെ ഭരണകാലം. ത്തൻ ഖാമനെ അധികാരത്തിൽ സഹായിക്കാനായി ആയ്, ഹോറെംഹെബ് എന്നീ ഉപദേഷ്ടാക്കളുമുണ്ടായിരുന്നു. അദ്ദേഹം അൻഖേസെനാമുനെ ആയിരു്നു വിവാഹം കഴിച്ചത്. തന്റെ പതിനേഴാം വയസ്സിനും 19-ാം വയസ്സിനും ഇടയിലാണ് തൂത്തന്‍ ഖാമന്‍ മരണമടഞ്ഞത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ കാരണം ഇതുവരെയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും
ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും നിരവധി ശാപവാക്കുകള്‍ എഴുതി വെച്ചിട്ടുണ്ട്. ''ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ കല്ലറയുടെ പൂട്ടുകള് തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും'' എന്ന വാക്ക് പലരും ആദ്യം മുഖവിലയ്ക്കെടുത്തില്ലെങ്കിലും ചക്രവര്‍ത്തിമാരുടെ കല്ലറയില്‍ കയറിയ പലരുടെയും മരണം സാധാരണമായിരുന്നില്ല. കാർണാർവോൻ പ്രഭു, തൂത്തൻ ഖാമന്റെ മൃതസ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെ, പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക്, സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലി എന്നിങ്ങനെ പലരുടെയും മരണം അകാലത്തിലുള്ളതും അപ്രതീക്ഷിതവുമായിരുന്നു.