ഒരു മലയാളിയെങ്കിലും കൊല്ലൂർ ക്ഷേത്രത്തിൽ വരാത്ത ഒരു ദിവസമുണ്ടായാൽ അന്ന് മൂകാംബിക ദേവി മലയാളക്കരയിലേക്ക് വന്നെത്തുമെന്നാണ് വിശ്വാസം. ഈ ഒരൊറ്റ വിശ്വാസം മാത്രം മതി മലയാളികളും കൊല്ലൂർ മൂംകാംബിക ക്ഷേത്രവും തമ്മിലുള്ള ബന്ധമറിയുവാൻ. നേരവും കാലവും നോക്കാതെ, വിശ്വാസികൾക്ക് കയറിച്ചെല്ലുവാൻ സാധിക്കുന്ന ഇടങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ മലയാളികളെത്താത്ത ദിവസമില്ല. അങ്ങ് പാറശ്ശാല മുതൽ ഇങ്ങ് മഞ്ചേശ്വരത്തു നിന്നുവരെ നിത്യവും വിശ്വാസികൾ ഇവിടേക്ക് വരുന്നു.
കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഒക്കെ പ്രിയപ്പെട്ട ഇടമാണിത്. ആദ്യാക്ഷരം കുറിക്കുവാനും അരങ്ങേറ്റത്തിനുമെല്ലാമായി കുട്ടികളും മുതിർന്നവരും ഇവിടേക്ക് വരുന്നു. ഇവിടെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ വിഗ്രഹത്തിനു മുന്നിൽ അക്ഷരം കുറിക്കുന്നതും അരങ്ങേറ്റം നടത്തുന്നതും ഏറ്റവും വിശിഷ്ടമായാണ് കരുതുന്നത്. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് ഇതിനായി മാത്രം കൊല്ലൂരിൽ എത്തുന്നത്.

PC:Vinayaraj/ Wikipedia Commons
വിദ്യാദേവതയായ മൂകാംബികയെ വന്നു തൊഴുത് പ്രാർത്ഥിച്ചാല്‍ അതിന്‍റെ ഐശ്വര്യവും ഫലവും ജീവിതകാലം മുഴുവനും നിലനിൽക്കുമത്രെ. ആ സന്നിധിയിൽ മനസ്സുതുറന്നു പ്രാർത്ഥിക്കുക എന്നതു മാത്രമാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയുടെയും ആഗ്രഹം. എന്നാൽ അങ്ങനെ വിചാരിക്കുന്ന സമയത്ത് ഇവിടെയെത്തുവാൻ കഴിയില്ലെന്നാണ് മറ്റൊരു വിശ്വാസം. അത് ദേവി തന്നെ വിചാരിക്കണമെന്നും അല്ലാതെ എത്രയൊക്കെ ആഗ്രഹിച്ചാലും നിശ്ചയിച്ചാലും ഇവിടെ വരാൻ സാധിക്കില്ലായെന്നതിനും പല സാക്ഷ്യങ്ങളും കേൾക്കാം.
കർണ്ണാടകയിൽ ഉഡുപ്പി ജില്ലയിലെ കൊല്ലൂരിൽ സൗപർണ്ണിക നദിയുടെ തീരത്താണ് കൊല്ലൂർ ക്ഷേത്രമുള്ളത്. കേരളത്തിന്റെ രക്ഷയ്ക്കായി നിയോഗിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് കൊല്ലൂരിലെ മൂകാംബികയെന്നാണല്ലോ വിശ്വാസം. 1200 ൽ കൂടുതൽ വര്‍ഷം പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. നാലുപാടും മലകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിനു രൂപത്തിലും മട്ടിലും ഒരു മഹാക്ഷേത്രം തന്നെയാണ്. കിഴക്കും പടിഞ്ഞാറുമായി രണ്ട് ഇരുനില ഗോപുരങ്ങളും തെക്കു കിഴക്ക് വശത്തായി വലംപിരി ഗണപതിയുടെ ഒരു ചെറിയ ക്ഷേത്രവും കാണാം. ക്ഷേത്രത്തെ ചുറ്റി 12 അടി ഉയരത്തിൽ വലിയ മതിലുമുണ്ട്.

PC:Rojypala/ Wikipedia
ഇവിടുത്തെ പ്രതിഷ്ഠകൾക്കും വിശ്വാസങ്ങൾക്കുമെല്ലാം വളരെ പ്രാധാന്യമുണ്ട്. നടുവിൽ സുവർണ്ണ രേഖയുള്ള സ്വയംഭൂ ലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്നു രൂപങ്ങൾ ഇതിനു വലത്തായും ത്രിമൂർത്തികൾ ഇതിനു ഇടത്തായും സ്ഥിതി ചെയ്യുന്നു. സ്വയംഭൂ ലിംഗത്തിനു തൊട്ടുപിന്നിലാണ് പഞ്ചലോഹത്തിൽ നിർമ്മിച്ച ചക്രവും ഗധയും ധരിച്ച, ആദി ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ദേവിയുള്ളത്. നാലമ്പലത്തിൽ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
ദേവിയുടെ പ്രതിഷ്ഠ ശങ്കരാചാര്യരുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം നടത്തിയ കഠിനതപത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും ദർശനം ലഭിച്ച അതേ രൂപത്തിൽ തന്നെ ദേവിയുടെ പ്രതിഷ്ഠ അദ്ദേഹം സ്വയംഭൂ ശിവലിംഗത്തിനു പിറകിലായി നടത്തുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇവിടെ എത്തി ദേവിയെ ഒന്നുതൊഴുത് പോകുന്നതല്ല ശരിയായ രീതിയത്രെ. ഇവിടുത്തെ രീതിയനുസരിച്ച് ഉദയ, മദ്ധ്യാന, അസ്തമയ പൂജകൾ തൊഴുതാൽ മാത്രമേ അത് പൂർത്തിയാവുകയുള്ളൂ.

PC:Yogesa / Wikiprdia
നവരാത്രിയിലാണ് ഇവിടെ ഏറ്റവും കൂടുതൽ വിശ്വാസികളെത്തിച്ചേരുന്ന സമയം. ഈ ഒൻപത് ദിവസങ്ങളിലും ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെയെത്തും. ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ ഉത്രം നാളിലാണ് നടക്കുന്നത്. ഇത് കൂടാതെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വലിയ തിരക്ക് ഇവിടെ അനുഭവപ്പെടും.
മൂകാംബികയിലെ ഒരു ദിനം
പുലർച്ചെ 5.00 മണിയുടെ നടതുറപ്പോടെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഒരു ദിവസത്തിന് തുടക്കമാകും. തലേ ദിവസം സമർപ്പിച്ച നിർമ്മാല്യം മാറ്റി ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്ന ലിംഗശുദ്ധി എന്ന പൂജയാണ് അടുത്ത്. തുടർന്ന് ഗണപതി ഹോമം നടത്തും. ആറു മണിയോടെ മേൽശാന്തിയെത്തും. പിന്നീട് ദന്തദാവന പൂജ അഥവാ പല്ലുതേപ്പ് പൂജ നടക്കും. അതിനു ശേഷം ആദ്യ നിവേദ്യമായി ചുക്കും ശർക്കരയും ചേർന്ന മിശ്രിതം മൂകാംബികയ്ക്ക് നല്കും. ശേഷം 7.30 മുതല്‍ 8.30 വരെ പ്രാതക്കാല പൂജ നടക്കും. തുടർന്ന് 8.45നും 9.00 നും ഇടയിൽ ശീവേലി,
പിന്നീട് പ്രധാന പൂജ 11.00 മണിക്കും നടക്കും. മഹാപൂജ എന്നറിയപ്പെടുന്ന ഈ പൂജ, അർച്ചന, നിവേദ്യം, സൂക്തങ്ങൾ, ശ്രീരുദ്രം എന്നിവ യോടു കൂടിയതാണ്. തുടർന്ന് നടക്കുന്ന ദീപാരാധനയ്ക്കും ശീവേലിക്കും ശേഷം ക്ഷേത്രനട ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. തുടർന്ന് 3.00 മണിക്ക് നട തുറന്ന ശേഷം 6.00 മണി വരെ ദർശനം നടത്താം. ആറു മണിക്ക് പ്രദോഷ പൂജ, തുടർന്ന് അത്താഴപൂജയ്ക്കും ശേഷം ശീവേലിയും കഷായ നിവേദ്യവും നടക്കും. ശേഷം നടയടയ്ക്കും, ഈ സമയത്ത് ക്ഷേത്രത്തിലുള്ള എല്ലാവർക്കും കഷായനിവേദ്യം പ്രസാദമായി ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













