കൊട്ടിയൂരിന്റെ ചരിത്രം
പുരാണങ്ങളോളം തന്നെ പഴക്കമുള്ളതാണ് കൊട്ടിയൂരിന്റെ ചരിത്രവും. ഇതന്വേഷിച്ചു പോയാൽ എത്തിനിൽക്കുന്നതോ ദക്ഷന്റെ യാഗഭൂമിയിലും. ഒരിക്കൽ ദക്ഷന്റെ യാഗഭൂമിയായിരുന്നുവത്രെ കൊട്ടിയൂർ. തന്റെ സമ്മതപ്രകാരമല്ലാതെ പരമശിവനെ വിവാഹം ചെയ്ത പുത്രിയായ സതിയേയും ശിവനെയും അപമാനിക്കുക എന്ന ഉദ്ദേശത്തിൽ സതിയുടെ പിതാവായ ദക്ഷൻ ഒരു യാഗം നടത്തി. ശിവനെയും സതിയെയും ഒഴികെ ഈരേഴുപതിനാലു ലോകത്തെ എല്ലാവരെയും അദ്ദേഹം യാഗത്തിന് ക്ഷണിക്കുകയും ചെയ്തു. പിതാവിനോടുള്ള സ്നേഹം മൂലം സതി യാഗത്തിൽ പങ്കെടുക്കാനെത്തി. എന്നാൽ യാഗത്തിൽ പങ്കെടുക്കേണ്ട എന്നു പറഞ്ഞ് ശിവൻ സതിയെ വിലക്കിയിരുന്നു. അവിടെ ചെന്നാൽ സതിയെ അപമാനിക്കുവെന്നും പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ അപമാനിക്കപ്പെട്ടു വന്നാൽ തിരിച്ച് കൈലാസത്തിൽ പ്രവേശിക്കരുതെന്നും ശിവൻ മുന്നറിയിപ്പ് നല്കിയിരുന്നു. ശിവന്റെ വാക്കുകളെ അവഗണിച്ച് പുറപ്പെട്ട സതിദേവി യാഗത്തിന് എത്തി. എന്നാൽ പിതാവായ ദക്ഷൻ ഉള്‍പ്പെടെ ആരും സതീദേവിയെ പരിഗണിച്ചില്ലെന്നു മാത്രമല്ല, അപമാനിക്കുകയും ചെയ്തു. എന്നാൽ അതൊന്നും കാര്യമാക്കാതെ സതി അവിടെയിരുന്നു. യാഗത്തിൽ ഹവിർഭാഗം തന്റെ ഭർത്താവായ പരമേശ്വരനു വയ്ക്കാത്തത് ദേവി ചോദ്യം ചെയ്തു. ഇതിനെയും അവർ പരിഹസിക്കുകയാണുണ്ടായത്. യാഗത്തിനിടെ ശിവനെ അപമാനിക്കുന്നത് സഹിക്കവയ്യാതെ സതിദേവി അപമാനഭാരംമൂലം യാഗാഗ്നിയിൽ ജീവനൊടുക്കി.
ഇതറിഞ്ഞ് കൈലാസത്തിലിരുന്ന ശിവൻ കോപിഷ്ഠനായി. കോപത്തിന്റെ ആധിക്യം മൂലം തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതിൽ നിന്നും ഉഗ്രരൂപിയായ വീരഭദ്രൻ ജനിച്ചു.
വീരഭദ്രൻ തടസ്സപ്പെടുത്തിയ യാഗം
ശിവന്റെ ജഡയിൽ നിന്നും രൂപംകൊണ്ട വീരഭദ്രൻ യാഗഭൂമിയിലെത്തി. അവിടെ അക്രമം അഴിച്ചുവിട്ട വീരഭദ്രൻ യാഗശാലയിലുണ്ടായിരുന്നവരെ അക്രമിക്കുകയും അവിടെ മുഴുവനായി തകർക്കുകയും ചെയ്തു. കൂടാതെ ശിവന്റെ ഇഷ്ടം നിറവേറ്റാനായി വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് അറത്തെടുക്കുകയും ചെയ്തു. പിന്നീട് ശിവൻ താണ്ഡവ നൃത്തമാടിയ സമയത്ത് ദക്ഷന്റെ തല ചിന്നിച്ചിതറി പോവുകയും ചെയ്തുവത്രെ.
ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനെ പുനർജീവിപ്പിക്കുവാൻ വിഷ്ണുവും ബ്രഹ്മാവും ഇന്ദ്രനും ഉൾപ്പെടെയുള്ള ദേവീദേവഗണങ്ങൾ ശിവന്റെ അടുത്തെത്തി. അവരുടെ അഭ്യർഥന മാനിച്ച ശിവൻ ശാന്തമായി ദക്ഷനെ പുനർജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാൽ ആടിന്റെ ചല ചേർത്തുവെച്ചാണ് ജീവൻ നല്കിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയിൽ ഒരു ശിവലിംഗം സ്വയംഭൂവായി ഉയർന്നുവന്നു. ശിവന്റെ സാന്നിധ്യമായി കണ്ട് അതിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇതുതന്നെയാണ് ഉത്സവത്തിനു പിന്നിലുള്ള ഐതിഹ്യവും.
PC:Vinayaraj
കൊടുംകാട് ക്ഷേത്രമായി മാറിയ കഥ
യാഗം മുടങ്ങിയതിനെ തുടർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി ഇത് മാറിയത്രെ. കാലങ്ങൾ പോയപ്പോൾ ഇവിടം ഒരു കൊടുംകാടായി മാറുകയും കുറിച്യ വിഭാഗത്തിൽ പെട്ട ആളുകളുടെ വാസസ്ഥലമായി മാറുകയും ചെയ്തു. ഒരിക്കൽ അമ്പിന് മൂർച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ യുവാവ് അവിടെ കണ്ട കല്ലിൽ അമ്പ് ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കിയ അവിടെയുള്ള പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടി. പിന്നീട് വൈശാഖോത്സവം ആരംഭിച്ചതും എല്ലാത്തിനും അതിൻറേതായ ചിട്ടകൾ ഉണ്ടാക്കി ക്രമീകരിച്ചതും ശങ്കരാചാര്യർ ആണെന്നാണ് വിശ്വാസം.
PC:Deepesh ayirathi
അക്കരെ കൊട്ടിയൂരം ഇക്കരെ കൊട്ടിയൂരും
വയനാട് ജില്ലയോട് ചേർന്നു കിടക്കുന്ന കൊട്ടിയൂരിൽ അക്കരെ കൊട്ടിയൂർ എന്നും ഇക്കരെ കൊട്ടിയൂർ എന്നും പറഞ്ഞ് രണ്ട് ക്ഷേത്രങ്ങളാണുള്ളത്. വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ ഈ രണ്ടു ക്ഷേത്രങ്ങളെയും ചുറ്റിയാണ് ഒഴുകുന്നത്. ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു എന്നും പറയാം.പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും വടക്കു ഭാഗത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്. അക്കരെ കൊട്ടിയൂരിൽ ഉത്സവം നടക്കുന്നിടത്തോളം സമയം ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകളും മറ്റും ഉണ്ടാവില്ല.
മനുഷ്യരുടെ ഉത്സവവും ദേവൻമാരുടെ ഉത്സവവും
ഇടവ മാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെ നീണ്ടു നിൽക്കുന്ന 28 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. അതിനെ മനുഷ്യരുടെ ഉത്സവമെന്നും ദേവൻമാരുടെ ഉത്സവമെന്നും പറഞ്ഞ് രണ്ടായി തിരിച്ചിട്ടുണ്ട്. ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാളു വരെ വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം.
PC:Vinayaraj
പൂർത്തിയാക്കാത്ത പൂജകൾ
വിചിത്രമായ പല ആചാരങ്ങളും പിന്തുടരുന്ന കൊട്ടിയൂരിലെ ഉത്സവ സമയത്തെ പൂജകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഒരിക്കലും പൂർത്തിയാകില്ലത്രെ. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവം അവസാനിക്കുമ്പോഴേക്കും പൂജകൾ മുഴുവനായും തീരാൻ പാടില്ലത്രെ. അങ്ങനെ ഓരോ കൊല്ലവും ബാക്കിയായ പൂജകളിൽ നിന്നാണ് തുടർന്നുള്ള വർഷങ്ങളിലെ ഉത്സവം ആരംഭിക്കുന്നത്.
PC:Sivavkm
ശബരിമല കഴിഞ്ഞാൽ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ വൈശാഖോത്സവത്തിന്റെ കാലത്ത് ഇവിടെ എത്താറുണ്ട്. മലയാളികൾ മാത്രനല്ല, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ ഇവിടെ എത്താറുണ്ട്. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉത്സവകാലത്ത് ഏറ്റവും അധികം ഭക്തർ എത്തുന്ന ക്ഷേത്രം കൂടിയാണ് കൊട്ടിയൂർ.
PC:Sivavkm
എത്തിച്ചേരാൻ
കണ്ണൂർ ജില്ലയുടെ കിഴക്കു ഭാഗത്തായാണ് കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും അക്കരെ കൊട്ടിയൂരിലേക്ക് 69 കിലോമീറ്റർ, ഇരിട്ടിയിൽ നിന്നും 29.4 കിമീ, തലശ്ശേരിയിൽ നിന്നും 59 കിമീ, തളിപ്പറമ്പിൽ നിന്നും 71 പയ്യന്നൂരിൽ നിന്നും 97 കിമീ കൂത്തുപറമ്പിൽ നിന്നും 45 കാഞ്ഞങ്ങാട് നിന്നും 128 കിമീ കാസർകോഡ് നിന്ന് 151 കിമീ കോഴിക്കോട് നിന്ന് 104 കിമീ എന്നീ ദൂരമാണ് കൊട്ടിയൂരിലേക്കുള്ളത്.
തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് വഴി തൊക്കിലങ്ങാട്-നിടുംപൊയിൽ-വാരാപ്പീടിക വഴി കൊട്ടിയൂരെത്താം. കാസർകോഡ് ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തു നിന്നും വരുന്നുവർക്കും ഇതാണ് എളുപ്പം.
കോഴിക്കോട് നിന്നും വരുന്നവർക്ക് കൂത്തുപറമ്പിൽ എത്തിയിട്ട് പോകാം. മറ്റൊരു വഴി എന്നത് ബാലുശ്ശേരി-പേരാമ്പ്രയിലൂടെ കുറ്റ്യാടിയിലെത്തി ബോയ്സ് ടൗൺവഴി പോകുന്നതാണ്. ബോയ്സ്ടൗണിൽ നിന്നും കൊട്ടിയൂരിലേക്ക് 10 കിലോമീറ്റർ ദൂരമേയുള്ളൂ.