കർക്കടക വാവിനോടനുബന്ധിച്ച് വയനാട് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പ്രത്യേക തീർത്ഥയാത്രയുമായി പാലക്കാട് കെ എസ് ആർ ടി സി. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ തിരുനെല്ലിയിലെ കർക്കടക വാവ് ദിവസത്തിലെ പൂജകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാൻ അവസരമൊരുക്കും.
ജൂലൈ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ പാലക്കാട് ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന യാത്ര രാത്രിയോടെ സുൽത്താൻ ബത്തേരിയിലെത്തും. അന്നേ ദിവസം രാത്രി ബത്തേരിയിൽ താമസിച്ച് 17 തിങ്കളാള്ച അതിരാവിലെ തിരുനെല്ലിയിലേക്ക് പോകും. ഇവിടെ നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വൈകുന്നേരത്തോടെ പാലക്കാട് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

PC:Ms Sarah Welch
സൂപ്പര്‍ ഡീലക്‌സ് ബസിലുള്ള തിരുനെല്ലി യാത്രക്ക് 1190 രൂപയാണ് ഒരാൾക്കുള്ള ചാര്‍ജ്ജ്. ഇതിൽ താമസം, ഭക്ഷണം എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇവയ്ക്കുള്ള ചിലവ് യാത്രക്കാർ സ്വയം വഹിക്കണം. ഇവയ്ക്കുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കും. ആദ്യം ബുക്ക് ചെയ്യുന്ന 80 പേര്‍ക്കാണ് അവസരം. ബുക്കിങ്ങിനും യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്കും 9947086128 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാം.
തിരുനെല്ലി ക്ഷേത്രം
ദക്ഷിണ കാശി, ദക്ഷിണ ഗയ എന്നെല്ലാം അറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം മലകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ക്ഷേത്രമാണ്. ബ്രഹ്മഗിരി മലനിരകളുടെ ചെരിവിലായി നിൽക്കുന്ന ക്ഷേത്രത്തിൽ വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. അതിനൊപ്പം ശിവന്‍റെ സാന്നിധ്യം ക്ഷേത്രത്തിനു സമീപത്തെ ഗുഹയിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് ഏതാണ്ട് മൂവായിരം കൊല്ലം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. നെല്ലി മരത്തിൽ നിന്നാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.
കരിങ്കല്ലിലാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളൊക്കെയും പൂർത്തീകരിച്ചിരിക്കുന്നത്. നീളമുള്ള കരിങ്കൽ പാളികളാണ് ക്ഷേത്രത്തിന്റെ നിലത്തുപാകിയിരിക്കുന്നത്. ഇനി മേൽകൂരയെ താങ്ങി നിർത്തുന്നതാവട്ടെ, 30 കരിങ്കൽ തൂണുകളും. വയനാട് യാത്രകളിൽ പലരും നിർബന്ധമായും സന്ദർശിക്കുന്ന ഇവിടം ഒരു തീർത്ഥാട കേന്ദ്രമെന്ന നിലയിൽ മാത്രമല്ല, ജാതിമത ഭേദമന്യേ ആളുകൾ വരുന്ന സ്ഥലം കൂടിയാണ്.

PC:Robinson K B
ക്ഷേത്രത്തിന്റെ വിശ്വാസങ്ങളും കൗതുകം നിറഞ്ഞതാണ്. ബ്രഹ്മാവ് നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നും അത് പിന്നീട് വിഷ്ണുവിന് സമർപ്പിക്കുകയാരുന്നുവെന്നാണ് കൂടുതൽ പ്രചാരത്തിലുള്ളത്. ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ, വനവാസക്കാലത്ത് ശ്രീരാമൻ ഇതുവഴി വന്നിട്ടുണ്ടെന്നും അതിനടയാളം പാറയിലെ കാൽപ്പാടുകളാണെന്നും പറയപ്പെടുന്നു.
കർക്കിടക ബലിതർപ്പണത്തിന് മലബാർ മേഖലയിൽ ഏറ്റവുമധികം ആളുകളെത്തിച്ചേരുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിട്ടാൽ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വർഷം മുഴുവനും ഇവിടെ ബലിതർപ്പണം നടക്കാറുണ്ടെങ്കിലും കർക്കിടക മാസത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തിരുനെല്ലിയിൽ ദർശനം നടത്തി പാപനാശിനിയിൽ മുങ്ങിനിവർന്നാൽ പാപങ്ങൾ എല്ലാം മോചിക്കപ്പെടും എന്നും വിശ്വസിക്കപ്പെടുന്നു. പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ ഇവിടെ നടത്തപ്പെടുന്നു.
പണ്ടുകാലത്ത് തിരുനെല്ലിയിലെ ബലിതർപ്പണത്തിന് വരുന്നതിനു പ്രത്യേക ചിട്ടകൾ ആളുകള് പിന്തുടർന്നിരുന്നു. തൃശ്ശിലേരി ക്ഷേത്രത്തിൽ മഹാദേവന് വിളക്കുവച്ച് തൊഴുത്, പാപനാശിനി അരുവിയിൽ കുളിച്ചു പിതൃക്കൾക്ക് ബലിതർപ്പണം നടത്തിയ ശേഷം, തിരുനെല്ലിയിൽ എത്തി മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് ഈ രീതി. എന്നാൽ ഇന്നിത് പിന്തുടരുന്നവർ ചുരുക്കമാണ്.
തിരുവല്ലം ക്ഷേത്രം, ആലുവാ മണപ്പുറം, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം തുടങ്ങിയവയാണ് കർക്കടക ബലി തർപ്പണത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













