പാണിയേലി പോര്
കാടിന്‍റെ വന്യതയും കാടകങ്ങളുടെ കാഴ്ചയും മാത്രമല്ല, പുഴയുടെ അറ്റമില്ലാത്ത ഭംഗിയും കിടിലൻ കാഴ്ചകളുമായി സഞ്ചാരികളെ സ്വീകരിക്കുന്ന ഇടമാണ് പാണിയേലി പോര്. എറണാകുളത്തിന്‍റെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയിട്ട് ചുരുക്കം വർഷങ്ങളെ ആയുള്ളുവെങ്കിലും നാട്ടുകാർക്കിടയിൽ പണ്ടേ വമ്പൻ ഹിറ്റാണ് ഇവിടം. സംസ്ഥാന വനംവകുപ്പിന്‍റെ നേതൃത്വത്തിൽ 2005 ലാണ് പാണിയേലി ഗ്രാമത്തിൽ പാണിയേലി പോര് ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെങ്കിലും പുറംജില്ലക്കാർക്ക് ഇന്നും ഇത്ര പരിചിതമല്ല ഇവിടം.
PC:Dvellakat
ധൈര്യമായി പോരെ
എന്തായാലും എറണാകുളത്തിന്‍റെ കാഴ്ചകളിലും ആഴ്ചാവസാന യാത്രകളിലും ധൈര്യമായി ഇവിടേക്ക് വരാം. മടുപ്പിക്കാതെ, ഒരു പകൽ ചിലവഴിക്കുവാൻ ഇവിടെയുണ്ട്. ഇനി പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാത്ത യാത്രയാണ് നോക്കുന്നതെങ്കിലും പാണിയേലി പോര് മതി. വെറുതെ വന്നിരിക്കുവാനും ഫോട്ടോ എടുക്കുവാനും കുറച്ചുനേരം പുഴയുടെ തീരത്തുകൂടി ശ്രദ്ധയോടെ നടന്നുമെല്ലാം ഇവിടെ സമയം ചിലവഴിക്കാം.
PC:Navin Shibu/Unsplash
രാവിലെ ഇറങ്ങാം
വെയിൽവീണ് യാത്രകളെ ക്ഷീണത്തിലാക്കുന്നതിനു മുൻപേ രാവിലെ തന്നെ കൊച്ചിയിൽ നിന്നും യാത്ര തിരിക്കാം. എറണാകുളത്തു നിന്നും വെറും 55 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളുവെന്നതിനാൽ മെല്ലെ ആസ്വദിച്ച് ഡ്രൈവ് ചെയ്ത്,ചായയൊക്കെ കുടിച്ച് റിലാക്സ് ചെയ്ത് മെല്ലെ പോയാൽ മതി. രാവിലെ എട്ടു മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത് എന്ന കാര്യം ഓർത്തു വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
PC:Akhil Sreekumar/Unslash
പുഴ തമ്മിലടിക്കുന്ന ഇടം
അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഇവിടെയുള്ളത്. പറഞ്ഞു പോകുമ്പോൾ ഈ പേരിനും ചില പ്രത്യേകതകളുണ്ട്. ഒഴുകിവരുന്ന പെരിയാർ നദി ഇവിടെ പാണിയേലിയിൽ എത്തുമ്പോൾ പാറക്കൂട്ടങ്ങളിൽ തട്ടി അങ്ങോട്ടും ഇങ്ങോട്ടും വ്യത്യസ്ത വശങ്ങളിലേക്കായി ഒഴുകുമെന്നും പിന്നീട് മൂന്നായി ഒഴുകി തുടർന്ന് ഒന്നിക്കുന്ന കാഴ്ച ഇവിടെ കാണാം. ഇവിടെ പുഴയിൽ വെള്ളം തമ്മിലടിക്കുന്നു എന്നാണ് കരുതുന്നത്. പരസ്പരം പോരടിക്കുന്ന വെള്ളത്തിൽ നിന്നാണ് പാണിയേലി പോര് വന്നത്.
PC:നിരക്ഷരൻ.
പുഴയുടെയും കാടിന്റെയും കാഴ്ചകൾ
തമ്മിൽ വേർപെടുത്താനാവാത്ത വിധത്തിൽ ചേർന്നു നിൽക്കുന്ന പുഴയുടെയും കാടിന്‍റെയും കാഴ്ചകളാണ് ഇവിടെയുള്ളത്. ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാനായി പാർക്കും നടപ്പാതകളും ഇവിടെയുണ്ട്. നടന്ന് ക്ഷീണിക്കുമ്പോൾ ഇരിക്കാനായി ഇരിപ്പിടങ്ങളും വനവിഭവങ്ങൾ വിൽക്കുന്ന വനശ്രീ ഇക്കോ ഷോപ്പും ഇവിടെയുണ്ട് .
PC:Joshypj
കല്ലാടിക്കുഴികൾ
പാണിയേലി പോരിലെ ഏറ്റവും രസകരവും അത്രത്തോളം തന്നെ അപകകരിയുമാണ് ഇവിടുക്കെ കല്ലാടിക്കുഴികൾ. മിക്കപ്പോഴും നല്ല ഒഴുക്ക് അനുഭവപ്പെടുന്ന ഇവിടെ അങ്ങനെ പാറയുടെ മുകളിലായി പോകുന്ന കല്ലുകള്‍ കിടന്നുതിരിഞ്ഞ് കുഴി രൂപപ്പെട്ടും. പിന്നീട് ഒഴുക്കിൽ കല്ലുകൾ വീണ്ടും ഈ കുഴിയിൽ വരികയും അതെല്ലാം കിടന്നു കറങ്ങി കുഴി വലുതാവുകയും ചെയ്യുന്നു. കേൾക്കുമ്പോൾ നിസാരമെന്നു തോന്നാമെങ്കിലും മൂന്നൂം നാലും അടിവരെ ആഴത്തിലുള്ള കുഴികൾ ഇവിടെയുണ്ട്. അശ്രദ്ധമായി നടന്ന് ഇതിൽ വീഴുന്നവരും വെള്ളത്തിന്റെ ഒഴുക്കിൽ അതറിയാതെ ചെന്നുവീഴുന്നവരും അപകടത്തിൽ പെടുന്നത് പതിവാണ്.
PC:Dvellakat
നടക്കുമ്പോൾ ശ്രദ്ധിക്കാം
പാണിയേലി പോരിൽ പെരിയാറിന്‌റെ തീരത്തുകൂടി ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ നടന്നു കാഴ്ചകൾ കാണാം. ഇതു വളരെ രസകരമായ അനുഭവമാണ്. എന്നാൽ നിര്‍ദ്ദേശങ്ങൾ അനുസരിക്കാതെ വെള്ളത്തിൽ ഇറങ്ങുന്നതും നദികടക്കുവാൻ ശ്രമിക്കുന്നതും കുളിക്കുവാൻ ഇറങ്ങുന്നതുമെല്ലാം അപകടത്തിനിടയാക്കും. ശാന്തമായി വെള്ളം ഒഴുകുമെങ്കിലും അതിനുള്ളിൽ പലയിടങ്ങളിലായി ആളുകളെ താഴ്ത്തിക്കൊണ്ടുപോകുവാൻ മാത്രം ശക്തിയുള്ള നിരവധി കുഴികളുണ്ട്. പാറക്കൂട്ടങ്ങളിലൂടെ ചാടുന്നത് പോലും അപകടകാരണമാക്കും.
വനംവകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനത്തിൻറെ അതിർത്തി കൂടിയാണ് ഇവിടം.
PC:Dvellakat
വനാതിർത്തിയിലെ പാണിയേലി പേരിലേക്ക്
എറണാകുളത്തു നിന്നും ആലുവാ-മൂന്നാർ റോഡില്‍ കയറിയാൽ കുറുപ്പുംപടി വരെ നേരെ പോകാം. കുറുപ്പുംപടി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചാൽ വേങ്ങൂര്‍ പഞ്ചായത്തിന്‍റെ ഭാഗമായ പാണിയേലി പോരിലെത്താം. പെരുമ്പാവൂർ വഴി വരുമ്പോൾ 23 കിലോമീറ്ററാണ് പെരുമ്പാവൂരിൽ നിന്നും തിരിഞ്ഞു പോകേണ്ടത്. കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി, മനയ്‌ക്കപ്പടി, വേങ്ങൂർ, കൊമ്പനാട്, ക്രാരിയേലി തെക്കേക്കവല വഴി വേണം ഇവിടെയെത്തുവാൻ. ഒറ്റനോട്ടത്തിൽ തന്നെ മനസ്സിനുള്ളിലേക്ക് കയറിപ്പറ്റുന്നത്രയും ഭംഗിയാണ് ഈ പ്രദേശത്തിനുള്ളത്,
PC:Shijan Kaakkara