അവധിക്കാലം ആണെങ്കിലും അല്ലെങ്കിലും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട് സമയവും പണവും തന്നെയാണ്. രണ്ടും ഒത്തൊരുമിച്ച് വരിക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനൊരു പരിഹാരമാണ് അ കുറഞ്ഞ ചെലവിൽ സ്വയം പ്ലാൻ ചെയ്തു പോകാൻ കഴിയുന്ന യാത്രകള്‍. സമയം പോലെ ഏകദിന യാത്ര പോയി പോക്കറ്റിനനുസരിച്ച് ചെലവാക്കി വരാൻ സാധിക്കുന്ന ഒരു യാത്രയാണ് ഇന്നിവിടെ മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.
വെറും ആയിരം രൂപാ ചെലവിൽ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൂന്നിടങ്ങളായ തഞ്ചാവൂർ, മധുരെ, ശ്രീരംഗം എന്നീ മൂന്നിടങ്ങള്‍ ഒറ്റ യാത്രയിൽ, ഒറ്റ ദിവസത്തിൽ കണ്ടു വന്നാലോ.. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഇവിടങ്ങളിൽ പോയി വരാം എന്നുനോക്കാം. ചരിത്രവും വിശ്വാസങ്ങളും കൗതുകവും ഏറെ കാഴ്ചകളും ഈ സ്ഥലങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഏകദിന യാത്ര
ഈ അവധിക്കാലത്ത് വീട്ടിലുള്ള മുതിർന്നവരെയും കുട്ടികളെയും കൂട്ടി ചെലവ് കുറഞ്ഞ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്രകളിലൊന്നാണിത്. പ്രത്യേകിച്ച് ഒരു തീർത്ഥയാത്രയെന്ന പോലെ ക്ഷേത്രങ്ങൾ കണ്ടുവരികയും ചെയ്യാം. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന വിധത്തിലാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം- മധുര
തിരുവനന്തപുരത്തു നിന്നും എല്ലാ ദിവസവും രാത്രി 8.15 ന് പുറപ്പെടുന്ന പുനലൂർ- മധുര എക്സ്പ്രസ് 16730 ട്രെയിനിലാണ് നമ്മുടെ യാത്ര. 210 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. പുലർച്ചെ 3.30ന് മധുര ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇവിടെയിറങ്ങി ഒന്നു ഫ്രെഷ് ആവുകയാണ് ആദ്യം വേണ്ടത്. തുടർന്ന് റെയിൽവേ സ്റ്റേഷന് തൊട്ടടുത്തു തന്നെയുള്ള മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് നടന്നു പോകാം. രാവിലെ എത്തിയാൽ ഒരു രണ്ടു മണിക്കൂർ സമയം ദർശമം നടത്തിയും ക്ഷേത്രം കണ്ടും സമയം ചെലവഴിക്കാം.
മധുര മീനാക്ഷി ക്ഷേത്രം
ലോകത്തിലെ തന്നെ അത്ഭുത ക്ഷേത്രനിർമ്മിതികളിൽ ഒന്നാണ് വൈഗാ നദീതീരത്തെ മധുര മീനാക്ഷി ക്ഷേത്രം. മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നായ ഇതിന് മൂവായിരത്തിയഞ്ഞൂറിലധികം വർഷത്തെ പഴക്കമുണ്ട്. 12 ഗോപുരങ്ങളും നാലായിരത്തി അഞ്ഞൂറോളം തൂണുകളും 33,000-ത്തോളം ശില്പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.
മധുര-ശ്രീരംഗം
മധുരയിൽ നിന്ന് 6.40 നാണ് ശ്രീരംഗത്തേയ്ക്കുള്ള ട്രെയിൻ. മധുര-ശ്രീരംഗം വൈഗാ എക്സ്പ്രസ് (12636) സൂപ്പര്‍ ഫാസ്റ്റ ട്രെയിൻ ആണ്. 6.40 ന് പുറപ്പെട്ട് 2 മണിക്കൂർ 26 മിനിറ്റ് യാത്രക്കു ശേഷം രാവിലെ 9.06 ന് ട്രെയിൻ ശ്രീരംഗത്ത് എത്തും. 90 രൂപയാണ് ടിക്കറ്റ് നിരക്ക്. സെക്കൻഡ് സിറ്റിങ്ങിന് 105 ഉം എസി ചെയർ കാറിന് 365 രൂപയുമുണ്ട്.
ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം
ലോകത്തിൽ ഇന്ന് പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ ക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്തായാണ് ക്ഷേത്രമുള്ളത്. തിരുച്ചിറപ്പള്ളിയിൽ നിന്നു ഏഴ് കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 156 ഏക്കർ വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്.ഭൂലോക വൈകുണ്ഠമെന്നറിയപ്പെടുന്ന ഇവിടം ഷ്യയിലെ ഏറ്റവും വലിയ ഗോപുരമുളള ക്ഷേത്രം കൂടിയാണ്.
ഇനി ശ്രീരംഗത്തു നിന്നും ട്രിച്ചി അഥവാ തിരുച്ചിറപ്പള്ളിയിലേക്ക് പോകണം. ബസിന് 11 രൂപയാണ് നിരക്ക്. ഇവിടെ നിന്നാണ് തഞ്ചാവൂരിന് ബസ് കിട്ടുക. ട്രിച്ചി- തഞ്ചാവൂർ ബസ് ടിക്കറ്റ് നിരക്ക് 35 രൂപയാണ്. ബസ് സ്റ്റാൻഡിലിറങ്ങിയാൽ തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് 10 രൂപാ നല്കിയാൽ ഷെയർ ഓട്ടോയിൽ ക്ഷേത്രത്തിലെത്താം.
തഞ്ചാവൂർ ക്ഷേത്രം
ലോകത്തിലെ ഏറ്റവും മഹത്തായ നിർമ്മിതികളിലൊന്നാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളൻ ഒന്നാമൻ 1012 എ.ഡിയിൽ പൂർത്തിയാക്കിയ ഈ ക്ഷേത്രം പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. പെരുവുടയാർ കോവിൽ,രാജരാജേശ്വരം കോവിൽ എന്നിങ്ങനെ പല പേരുകളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ നിഴൽ നിലത്തുവീഴില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. രാത്രി വരെ ക്ഷേത്രത്തിലെ കാഴ്ചകൾ ആസ്വദക്കാം,
തിരികെ തിരുവനന്തപുരത്തിന്
ഇനി മടക്കയാത്രയാണ്. തഞ്ചാവൂരിൽ നിന്നും ട്രിച്ചിയിലേക്ക് ബസിന് വരാം. 35 രൂപയാണ് നിരക്ക്, ഇവിടുന്ന് രാത്രി 1.10 ന് ഉള്ള അനന്തപുരി എക്സ്പ്രസിൽ (20635) തിരുവനന്തപുരത്തേയ്ക്ക് മടങ്ങാം. എട്ടര മണിക്കൂറാണ് യാത്രാ സമയം. സ്ലീപ്പർ ടിക്കറ്റ് 310 രൂപ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














